അന്യസംസ്ഥാനങ്ങളിൽ ഉപരിപഠനത്തിനു പോകുന്ന പെൺകുട്ടികളെ അധിക്ഷേപകരമായി ചിത്രീകരിക്കുന്ന വിദ്യാഭ്യാസ സ്ഥാപന ഉടമ സയ്യിദ് മഖ്ദൂമിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു. ഉപരിപഠനത്തിനായി പെൺകുട്ടികളെ കേരളത്തിന് പുറത്ത് അയക്കുന്ന രക്ഷിതാക്കൾ മക്കളെ വേശ്യാവൃത്തിക്ക് അയക്കുകയാണെന്ന് മഖ്ദൂമിന്റെ പോസ്റ്റ്.
തലശ്ശേരിയിലെ പെൺകുട്ടികൾക്കായുള്ള സഹ്‌റ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ചെയർമാൻ കൂടിയാണ് സയ്യിദ് മഖ്ദൂം. പണ്ഡിതവേഷധാരിയായ മഖ്ദൂം തലശ്ശേരി തങ്ങൾ കുടുംബത്തിൽപ്പെട്ട നാദാപുരം പ്രദേശത്തെ വിശ്വാസികൾക്കിടയിൽ ഏറെ സ്വാധീനമുള്ള വ്യക്തിത്വമാണ്. ഫേസ്ബുക്കിലും വാട്‌സ്ആപ്പിലും നിരവധി പേരാണ് പോസ്റ്റ് ഷെയർ ചെയ്യുന്നത്.
കുറിപ്പിന്റെ പൂര്‍ണരൂപം
മംഗലാപുരത്ത് ഡിഗ്രി കോളജില്‍ പഠിക്കുന്ന കേരളത്തിലെ പാനൂര്‍, തലശ്ശേരി, നാദാപുരം, കോഴിക്കോട് എന്നിവിടങ്ങളിലുള്ള പെണ്‍കുട്ടികള്‍ മയക്കുമരുന്ന് ഉപയോഗിക്കുകയും ആണ്‍കുട്ടികള്‍ക്കൊപ്പം അര്‍ധനഗ്നരായി നൃത്തം ചെയ്യുകയുമാണെന്ന് ഇയാള്‍ പറയുന്നു.
‘സ്വന്തം പെണ്മക്കളെ ഉപരിപഠനം എന്ന പേരില്‍ വേശ്യാ വൃത്തിക്ക് പറഞ്ഞു വിടുന്ന രക്ഷിതാക്കളോട് സഹതാപം മാത്രം. മംഗലാപുരം അറിയപ്പെട്ട മെഡിക്കല്‍ കോളേജുകളിലും ഡിഗ്രി കോളേജുകളിലും പഠിക്കുന്ന കേരളത്തില്‍ നിന്നുള്ള പെണ്‍കുട്ടികളുടെ അവസ്ഥ കണ്ടു കണ്ണ് തള്ളി നില്‍ക്കുകയാണ്. ഇന്നലെ,സിറ്റിയിലെ ഒരു ഫ്ളാറ്റില്‍ താമസിക്കുന്ന പാനൂര്‍, തലശ്ശേരി, നാദാപുരം, കോഴിക്കോട് പ്രദേശങ്ങളില്‍ നിന്നുള്ള
മുസ്ലിം പെണ്‍കുട്ടികള്‍ നടത്തിയ ആഘോഷ പരിപാടി അത്ര ഭയാനകരമായിരുന്നു. പൂര്‍ണമായി ഡ്രഗ്‌സ് അടിച്ചും മുതിര്‍ന്ന ണ്‍കുട്ടികള്‍ക്കൊപ്പം അര്‍ദ്ധ നഗ്‌നരായി അവര്‍ നടത്തിയ കൂത്താട്ടം ഒരു പിതാവെന്ന നിലക്ക് എന്നെ ഏറെ പ്രയാസപ്പെടുത്തി. പാതിരാവോളം കൂത്താടിയ അവര്‍ 11 ഓളം വരുന്ന ആണ്‍കുട്ടികള്‍കൊപ്പം ഇന്ന് ഈ സമയം വരെയും ക്ഷീണമകറ്റുന്ന ഉറക്കത്തിലാണ്.
പ്രിയമുള്ള രക്ഷിതാക്കളോടാണ്..??
പെണ്മക്കള്‍ നിങ്ങള്‍ക്കൊരു ഭാരമായത് കൊണ്ടാണ് നിങ്ങള്‍ അവരെ അശ്രദ്ധമായി പറഞ്ഞു വിടുന്നതെങ്കില്‍ നിങ്ങള്‍ സമൂഹത്തോടും മക്കളോടും ചെയ്യുന്ന മഹാ അപരാധമാകും അത്. നമ്മുടെ കണ്‍വെട്ടത്തു അവര്‍ സുരക്ഷിതരാണെന്ന് ഉറപ്പു വരുത്തേണ്ട നമ്മള്‍, മക്കളെ അവരെ ഇഷ്ടത്തിന് പറഞ്ഞു വിടുകയും അവരുടെ സകലമാന താന്തോന്നിത്തത്തിനും കൂട്ടു നില്‍ക്കേണ്ടി വരികയും ചെയ്യുന്നു.
നമ്മുടെ ചിലവില്‍ അന്യന്റെ കൂടെ കിടക്കാനും മദ്യ ലഹരിയില്‍ ആറാടാനും അവസരമൊരുങ്ങുമ്ബോള്‍… നമ്മെക്കാള്‍ അധഃപതിച്ച രക്ഷിതാക്കള്‍ ഈ ഭൂലോകത്ത് വേറെ ആരുണ്ട്..? ഒരു സമൂഹത്തിന്റെ നന്മ ആ സമൂഹത്തിലെ സ്ത്രീകളെ ആശ്രയിച്ചിരിക്കുമെന്ന മഹത് വചനം നമ്മെ ഏറെ ചിന്തിപ്പിക്കേണ്ടതുണ്ട്. അതിനുമപ്പുറം, ഈ തോന്നിവാസങ്ങള്‍ കണ്ടു നോക്കിനില്‍ക്കാനും ക്യാമറയില്‍ പകര്‍ത്താനും മാത്രം
വിധിക്കപ്പെട്ട, പ്രതികരണ ശേഷി നഷ്ടപ്പെട്ട ഞാനുള്‍പ്പടെയുള്ള പൊതു സമൂഹത്തെ ഓര്‍ത്തു ദുഃഖിക്കുന്നു. അല്ലാഹു നമ്മുടെ രക്ഷിതാക്കള്‍ക്ക് തിരിച്ചറിവ് നല്‍കുമാറാവട്ടെ..! നമ്മുടെ മക്കളെ സകല ചതികളെ തൊട്ടും കാത്തു രക്ഷിക്കട്ടെ..! ആമീന്‍ യാ റബ്ബ്..!’
പ്രതിഷേധം ശക്തം:
പോസ്റ്റിനെതിരെ സമൂഹത്തിൽ നിന്നും വ്യാപക എതിർപ്പുണ്ട്. പെൺകുട്ടികൾക്കെതിരെ അപവാദം പ്രചരിപ്പിക്കുന്നവർക്കെതിരെ കേസെടുക്കണമെന്ന് സെയ്ഫ് തൈക്കണ്ടി അഭിപ്രായപ്പെട്ടു. കുട്ടികളെ പുറത്തുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിപ്പിച്ച് പെൺകുട്ടികൾ നേടിയെടുത്ത നേട്ടങ്ങൾ വിവരിച്ച് യാസർ നാദാപുരവും സയ്യിദ് മഖ്ദൂമിനെതിരെ രംഗത്തെത്തി. പെൺകുട്ടികൾ സ്വന്തം കാലിൽ നിൽക്കുന്നത് ഇഷ്ടപ്പെടാത്തവരും അവരെ എക്കാലവും അടിമകളാക്കണമെന്ന് വ്യാമോഹിക്കുന്നവരുമാണ് ഇത്തരം പ്രചരണങ്ങൾ നടത്തുന്നതെന്നും യാസർ പറയുന്നു.
മഖ്ദൂം തങ്ങൾ കുടുംബം എന്ന പേരിൽ നാദാപുരം, തലശ്ശേരി ഭാഗങ്ങളിൽ സ്കൂൾ, കോളേജ് ബിസിനസ്സ് നടത്തി ജീവിക്കുന്ന ആളാണ്. ഇയാളുടെ വാദത്തെ പിന്തുണച്ച് സമുദായ പാർട്ടിയുടെ വിദ്യാർത്ഥി സംഘടന നേതാവ് രംഗത്തെത്തിയത് നാണക്കേടാണ്. അത്തരക്കാരെ നേതാക്കളായി എടുക്കുന്ന ആ സംഘടനയോടാണ് താൻ ആദ്യം ആദരാഞ്ജലി അർപ്പിക്കുന്നതെന്നും യാസിർ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.