നിരവധി കേസുകളില്‍ പ്രതിയായ കൊടുംക്രിമിനലിനെ പിന്തുടര്‍ന്ന പൊലീസിനു മുന്നില്‍പ്പെട്ടത് വനിതാ പൊലീസ് ഉദ്യോഗസ്ഥ. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലായി പൊലീസ് തിരഞ്ഞുകൊണ്ടിരിക്കുന്ന തിരുവല്ലം ഉണ്ണിയുടെ ആഡംബര വാഹനത്തെ സാഹസികമായി പൊലീസ് പിന്തുടരുകയായിരുന്നു.എന്നാൽ ഇയാള്‍ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ടു. ഉണ്ണിയുടെ വണ്ടിയില്‍ നിന്ന് ഇറങ്ങി വന്നതാവട്ടെ പത്തനംതിട്ട വനിതാ സ്റ്റേഷനിലെ ഉദ്യോഗസ്ഥയും.
സംഭവം ഇങ്ങനെ:
42 ക്രിമിനൽ കേസുകളിൽ പ്രതിയായ തിരുവല്ലം ഉണ്ണി അടൂർഭാഗത്തുനിന്ന് ആഡംബര ജീപ്പിലാണ് പത്തനംതിട്ടയിലെത്തിയത്. ഇയാളെ നിരന്തരം പിന്തുടരുന്ന മുണ്ടക്കയം സിഐയും സംഘവും പോലീസ് വാഹനത്തിൽ പിന്നാലെയെത്തി. ഇത് മനസ്സിലാക്കിയ ഉണ്ണി കൈപ്പട്ടൂരിൽ നിന്ന് അതിവേഗത്തിൽ ജീപ്പ് വിട്ടു. കോളേജ് ജംഗ്ഷനിൽ നാല് വാഹനങ്ങൾക്കിട്ട് ഇടിച്ചിട്ടും നിർത്താതെ പാഞ്ഞു. തുടർന്ന് വാളുവെത്തുംപാറ പാറയിലേക്ക് ഓടിച്ചു പോയ വാഹനം റോഡിന്റെ അറ്റത്ത് ഉപേക്ഷിച്ച് ഇയാൾ അപ്രത്യക്ഷനായി.
ഉണ്ണിയുടെ ജീപ്പിൽ നിന്നിറങ്ങിയ യുവതിയെ കണ്ട പൊലീസ് എവിടെ പോയെന്ന് ചോദിച്ചപ്പോൾ ഓടിപ്പോയെന്നായിരുന്നു മറുപടി. പിന്നീടാണ് ഇവർ പത്തനംതിട്ട സ്റ്റേഷനിലെ ഉദ്യോഗസ്ഥയാണെന്ന് മുണ്ടക്കയം പോലീസ് അറിഞ്ഞത്. ഇവരോട് മേലുദ്യോഗസ്ഥൻ വിശദീകരണം തേടി. പത്തനംതിട്ടയിലേക്ക് വരാൻ അടൂരിൽ വാഹനം കാത്തുനിൽക്കുമ്പോൾ ട്രാഫിക് പോലീസ് ജീപ്പ് തടഞ്ഞുനിർത്തി കയറ്റി വിട്ടതായി പോലീസ് ഉദ്യോഗസ്ഥ വിശദീകരിച്ചു. ഇവരുടെ വാഹനത്തെ ഇടിച്ച ഉണ്ണിക്കൊപ്പം പത്തനംതിട്ട സ്റ്റേഷനിലേക്ക് വരികയായിരുന്നുവെന്നും ഇവർ പറഞ്ഞതായി റിപ്പോർട്ടുണ്ട്.