വിഴിഞ്ഞം: കോട്ടുകാല്‍ വട്ടവിളയിലെ സ്വകാര്യ പണമിടപാട് സ്ഥാപന ഉടമയില്‍ നിന്ന് 20 പവന്‍ സ്വര്‍ണവും 4 ലക്ഷത്തോളം രൂപയും തട്ടിപ്പറിച്ച കേസില്‍ ഒന്നാം പ്രതിയുടെ ഭാര്യയെ വിഴിഞ്ഞം പൊലീസ് പിടികൂടി. പുത്തന്‍കോട്ട,വട്ടവിള, വലിയവിളാകം മേലേ വീട്ടില്‍ നവീനിന്റെ ഭാര്യ വിനീഷയെയാണ് (26) വിഴിഞ്ഞം എസ്.എച്ച്‌.ഒ പ്രജീഷ് ശശിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രി നെടുമങ്ങാട് ജുവലറിയില്‍ സ്വര്‍ണം വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതിയെ പിടികൂടിയത്. വിനീഷയില്‍ നിന്ന് രണ്ട് പവനോളം സ്വര്‍ണവും മറ്റ് സ്വര്‍ണാഭരണങ്ങള്‍ വിറ്റ ഇനത്തില്‍ നാലര ലക്ഷത്തിലധികം രൂപയും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.

ഇക്കഴിഞ്ഞ 27ന് രാത്രി 8.30തോടെ വിഴിഞ്ഞം ഉച്ചക്കട വട്ടവിളയില്‍ സുകൃത ഫിനാന്‍സ് ഉടമ വട്ടവിള ഉതിനിന്നവിള പുത്തന്‍ വീട്ടില്‍ വി.പി.പത്മകുമാറില്‍ നിന്നാണ് ബൈക്കിലെത്തിയ രണ്ടുപേര്‍ പണവും സ്വര്‍ണവും അടങ്ങുന്ന ബാഗ് തട്ടിയെടുത്തു കടന്നത്. പിടിയിലായവര്‍ കാറില്‍ ഇരുന്നാണ് കവര്‍ച്ച ആസൂത്രണം ചെയ്തത്. കേസില്‍ നവീനിനെ കൂടാതെ കോട്ടുകാല്‍ വട്ടവിള ദര്‍ഭവിള ഗോകുല്‍ നിവാസില്‍ ജി.എസ്.ഗോകുല്‍(23), വട്ടവിള തുണ്ടുവിള വീട്ടില്‍ വിമല്‍കുമാര്‍ എന്നുവിളിക്കുന്ന വിനീത്(34) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പിടിയിലായ നവീനിനെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്തതിലൂടെയാണ് വിനീഷ പിടിയിലായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കരമനയില്‍ കഴിഞ്ഞ വര്‍ഷം ലോഡ്ജില്‍ പെണ്‍വാണിഭ സംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ നടന്ന കൊലപാതകക്കേസിലെ പ്രതിയും ഭര്‍ത്താവുമൊത്ത് നടത്തുന്ന പെണ്‍വാണിഭ റാക്കറ്റിലെ മുഖ്യകണ്ണിയാണ് വിനീഷയെന്ന് എസ്.എച്ച്‌.ഒ പറഞ്ഞു. തട്ടിപ്പറിച്ച സ്വര്‍ണം വിറ്റ് ഒരു ജുവലറിയില്‍ നിന്ന് പുതിയ കമ്മലും മോതിരവും വാങ്ങിയ ശേഷം അടുത്ത ജുവലറിയില്‍ കൂടുതല്‍ സ്വര്‍ണം വില്‍ക്കാന്‍ ശ്രമിക്കവേയാണ് പിടിയിലായത്. പിടിച്ചു പറിച്ച തുക സംഘം പങ്കിട്ടെടുത്തു. സ്വര്‍ണം വിറ്റും തുക പങ്കു വയ്ക്കാനായിരുന്നു പദ്ധതി. അതിനായി വിനീഷയെ സ്വര്‍ണം വില്‍ക്കാന്‍ ഏല്‍പ്പിക്കുകയായിരുന്നു.

എസ്.എച്ച്‌.ഒയെ കൂടാതെ എസ്.ഐമാരായ കെ.എല്‍.സമ്ബത്ത്, വിനോദ്, ലിജോ പി.മണി, സി.പി.ഒമാരായ അരുണ്‍ മണി, ചന്ദ്രലേഖ, മൈന എന്നിവരുള്‍പ്പെട്ട പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി. കേസില്‍ ഇനി രണ്ട് പേരെ കൂടി പിടികൂടാനുണ്ട്.

റേറ്റ് ചോദിച്ച്‌ ഫോണിലേക്ക് നിരന്തര വിളി…

വിനീഷ പിടിയിലായതിന് പിന്നാലെ പ്രതിയില്‍ നിന്ന് പിടിച്ചെടുത്ത ഫോണിലേക്ക് ഇടപാടുകാരുടെ തുടര്‍ച്ചയായ വിളികളെന്ന് പൊലീസ്. കൂടാതെ വാട്സ് ആപ്പ് ഗ്രൂപ്പിലേക്ക് സന്ദേശങ്ങളും എത്തുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇവരും ഇപ്പോള്‍ പൊലീസ് നിരീക്ഷണത്തിലാണ്. വാണിഭ ഇടപാടിലൂടെ പ്രതിദിനം 12000 ത്തോളം രൂപ വരുമാനം കിട്ടുമായിരുന്നെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞു. വാണിഭ സംഘത്തില്‍ ഉത്തരേന്ത്യന്‍ യുവതികള്‍ വരെയുണ്ടെന്ന് പൊലീസ് പറഞ്ഞു. നവീനിന് പൂജപ്പുര, കാട്ടാക്കട, വട്ടിയൂര്‍ക്കാവ് സ്റ്റേഷനുകളില്‍ ഉള്‍പ്പെടെ നിരവധി സ്റ്റേഷനുകളില്‍ കേസുകളുണ്ടെന്നും പൊലീസ് അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക