പാമ്പാടി :  കൂരോപ്പടയിൽ വൈദികന്റെ വീട്ടിൽ മോഷണം നടത്തിയ കേസിൽ പ്രതിയെ സംഭവം നടന്ന് രണ്ടാം ദിനം തന്നെ വലയിലാക്കി പോലീസ് . വൈദികന്റെ മകൻ ഷൈനോ നൈനാൻ ജേക്കബാണ് (36) പോലീസ് പിടിയിലായത്. കൂരോപ്പട ചെന്നാമറ്റം ഇലപ്പനാൽ ഫാദർ ജേക്കബ് നൈനാൻ്റെ വീട്ടിൽ കഴിഞ്ഞ ദിവസമാണ് വൻ കവർച്ച നടന്നത്. വീട്ടിൽ നിന്നും 50 പവൻ സ്വർണവും 80000 രൂപയുമാണ് മോഷണം പോയത്.  റമ്മി കളിച്ചും ലോട്ടറി നടത്തിയും തുലച്ച കടം വീട്ടുന്നതിന് വേണ്ടിയാണ് വീട്ടിൽ തന്നെ ഇയാൾ മോഷണം നടത്തിയത് എന്നാണ് പൊലീസിന് ലഭിക്കുന്ന സൂചന.

ഫാദർ ജേക്കബ് നൈനാനും, ഭാര്യയും തൃക്കോതമംഗലത്തെ
ദേവാലയത്തിലേക്ക് പോയ സമയത്തും, മറ്റു കുടുംബാംഗങ്ങൾ പുറത്തേക്ക് പോയ സമയത്തുമാണ് കവർച്ച നടന്നത്. സംഭവം പുറത്തുവന്നതിന് പിന്നാലെ ശാസ്ത്രീയ അന്വേഷണസംഘവും പോലീസിന്റെ വിരലടയാള വിദഗ്ധരും അടക്കമുള്ളവർ നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതിയെ പറ്റി സൂചന ലഭിച്ചത്. പ്രതിയുടെ കട ബാധ്യതയും , സംഭവം നടന്ന വീടിനുള്ളിൽ നിന്നും മറ്റാരുടെയും വിരലടയാളങ്ങൾ ലഭിക്കാതിരുന്നതും , പ്രൊഫഷണൽ അല്ലാത്ത മോഷണ രീതിയുമാണ് പോലീസിനെ സംശയത്തിന് ഇടയാക്കിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വീട്ടിൽ ആരുമില്ലാത്ത അവസരത്തിൽ ആയിരുന്നു മോഷണം നടന്നത് എന്നത് കൊണ്ട് തന്നെ വീടുമായി അടുപ്പമുള്ളവരാണ് മോഷണത്തിന് പിന്നിലെന്നാണ് പോലീസ് ആദ്യം മുതൽ സംശയിച്ചിരുന്നത്. ഇതേ തുടർന്ന് പോലീസ് സംഘം വൈദികന്റെ മകനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു.ഇയാളുടെ മൊഴികളിലെ വൈരുദ്ധ്യവും പോലീസിന്റെ സംശയം ഇരട്ടിച്ചു. തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് പോലീസ് ചോദ്യം ചെയ്തു. പോലീസിന്റെ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.റമ്മി കളിച്ചും പാമ്പാടിയിൽ ലോട്ടറി കട നടത്തിയും നിരന്തരമായി ലോട്ടറി എടുത്തും ഇയാൾക്ക് അമിതമായ കടം ഉണ്ടായിരുന്നു.

ഈ കടം വീട്ടുന്നതിന് വേണ്ടിയാണ് ഇയാൾ സ്വന്തം വീട്ടിൽ തന്നെ മോഷണത്തിന് പദ്ധതിയിട്ടത്. പല ഘട്ടങ്ങളിലായാണ് പ്രതി  മോഷണം നടത്തിയത്. ഇത് വീട്ടിൽ അറിയാതിരിക്കാൻ പുറത്ത് നിന്നുള്ളവരാണ് മോഷണം നടത്തിയത് എന്ന പ്രതീതി സൃഷ്ടിക്കാൻ പ്രതി മോഷണ നാടകം നടത്തുകയായിരുന്നു. മുൻപ് പല തവണകളിലായി മോഷണം നടത്തിയ ഇയാൾ ഒരു മാലയുൾപ്പടെയുള്ള ആഭരണങ്ങൾ വിറ്റിരുന്നു.

മാല വിറ്റ് കിട്ടിയ പണമുപയോഗിച്ച് ഇയാൾ വാങ്ങിയ മൂന്ന് വളകളും അന്വേഷണ സംഘം കണ്ടെത്തി. വീട്ടുകാർ പുറത്തേക്ക് പോയ സമയത്ത് വീടിന്റെ അടുക്കളയുടെ വാതിൽ മറ്റൊരു താക്കോൽ ഉപയോഗിച്ച് തുറന്നാണ് പ്രതി കവർച്ച നടത്തിയത്. കവർച്ചക്ക് ശേഷം ഓടി രക്ഷപ്പെടവേ, ഇയാളുടെ കൈയിൽ നിന്നും 21 അര പവൻ സ്വർണം പുരയിടത്തിൻ്റെ പല ഭാഗത്തും വീണു പോയിരുന്നു ഇത് പോലീസ് അന്വേഷണ സമയത്ത് കണ്ടെടുത്തിരുന്നു. വീടിനുള്ളിൽ വിതറാൻ വാങ്ങിയ മുളക് പൊടിയുടെ കവറും സമീപത്ത് നിന്ന് കണ്ടെത്തിയിരുന്നു. പോലീസിന്റെ അന്വേഷണത്തിൽ ഇത് കുരോപ്പടയിൽ നിന്നാണ് വാങ്ങിയത് എന്നും കണ്ടെത്തി. പ്രതിയെ പിടികൂടിയ പോലീസ് സംഘം സംഭവ സ്ഥലത്തെത്തി സ്വർണവും പണവും കണ്ടെടുത്തു.

വൈദികന്റെ വീടിന് എതിർ വശത്തുള്ള ബന്ധുവിന്റെ നാട്ടുകട എന്ന കടയിൽ നിന്ന് ഒരു ലക്ഷത്തി എണ്ണായിരം രൂപയും , കടയുടെ പിന്നാമ്പുറത്തുള്ള കാട്ടിൽ നിന്നും 3 വളകൾ, മാല , പാദസരം അടക്കമുള്ള സ്വർണവും പോലീസ് കണ്ടെത്തി. നഷ്ടപ്പെട്ട തുകയുടെ ബാക്കി തുക ഇയാളുടേതായിരിക്കാം എന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. പ്രതിയെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എൻ.ബാബുക്കുട്ടൻ, പാമ്പാടി സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ കെ ആർ പ്രശാന്ത് കുമാർ , പള്ളിക്കത്തോട് സ്റ്റേഷൻ ഹൗസ് ഓഫീസർ എസ് പ്രദീപ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിച്ചത്.

പാമ്പാടി എസ് ഐ കെ എസ് ലെബിമോൻ , ശ്രീരംഗൻ കെ.ആർ, ജോമോൻ എം. തോമസ്, എം എ ബിനോയി , ജി രാജേഷ്  എ.എസ്. ഐ പ്രദീപ് കുമാർ, സി.പി.ഓ മാരായ ജയകൃഷ്ണൻ, ഫെർണാണ്ടസ്,സാജു പി മാത്യു, ജിബിൻ ലോബോ, പി സി സുനിൽ , ജസ്റ്റിൻ, ജി രഞ്ജിത്ത് , ടി ജി സതീഷ് ,സരുൺ രാജ്, അനൂപ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക