തിരുവനന്തപുരം: ഇ ഡിക്കെതിരെ ക്യാംപെയിനുമായി സിപിഐഎം. വി കെ പ്രശാന്ത് എംഎല്‍എ ഉള്‍പ്പെടെയുള്ളവരുടെ സോഷ്യല്‍ മീഡിയ ഹാന്റിലുകളിലാണ് ഇ ഡിക്കെതിരെയുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. പോസ്റ്ററില്‍ മുന്‍ ധനമന്ത്രി തോമസ് ഐസകിന്റെ ചിത്രവുമുണ്ട്. മമ്മൂട്ടിയുടെ ഭീഷ്മ പര്‍വ്വം എന്ന ചിത്രത്തിലെ ‘ഡല്‍ഹിക്കാരാണ് ജാവോ ന്ന് പറയണം’ എന്ന സംഭാഷമാണ് പോസ്റ്ററിലുള്ളത്.
അതേസമയം,ഇഡിക്ക് മുമ്ബില്‍ ഹാജരാകില്ലെന്ന് തോമസ് ഐസക് ആവര്‍ത്തിച്ചു. താന്‍ ചെയ്തിട്ടുള്ള കുറ്റം എന്താണെന്ന് പറയാതെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകില്ല. നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടുള്ള സമന്‍സ് ഇഡി പിന്‍വലിക്കണം. കാരണം പറഞ്ഞാന്‍ നിയമാനുസൃതമായി ചോദ്യം ചെയ്യലിന് ഹാജരാകുന്നതില്‍ യാതൊരു എതിര്‍പ്പുമില്ലെന്നും തോമസ് ഐസക് പ്രതികരിച്ചു.
‘കാരണം പറയാതെ ഏകപക്ഷീയമായി രണ്ട് സമന്‍സാണ് ഇഡി അയച്ചത്. രണ്ടിലും എന്താണ് കുറ്റമെന്ന് പറയാതിരിക്കുക. ഞാനോ കിഫ്ബിയോ ഫെമ നിയമം ലംഘിച്ചിട്ടുണ്ടോ? ഇതാണ് അവരുടെ അഭിപ്രായം എങ്കില്‍ അത് ആദ്യം ചൂണ്ടിക്കാണിക്കേണ്ടത് ആര്‍ബിഐ അല്ലെ. പ്രത്യേക ലക്ഷ്യമൊന്നുമില്ലാതെയാണ് അന്വേഷണം. ഇങ്ങനെ പാടില്ലെന്ന് സുപ്രീംകോടതി പലതവണ പറഞ്ഞിട്ടുള്ളതാണ്. എന്താണ് എന്റെ പേരിലുള്ള കുറ്റമെന്ന് അറിയിക്കണം. അതിന് കഴിയില്ലെങ്കില്‍ നോട്ടീസ് പിന്‍വലിക്കണം. അവര്‍ അങ്ങനെ ചെയ്യണമെന്നില്ല. അതുകൊണ്ട് ഹൈക്കോടതിയില്‍ പോയിരിക്കുകയാണ്’, തോമസ് ഐസക് പറഞ്ഞു.
ഇന്ന് രാവിലെ പതിനൊന്നിന് കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരാകാനായിരുന്നു തോമസ് ഐസകിന് ലഭിച്ച നോട്ടീസ്. ഇത് രണ്ടാം തവണയാണ് ഇഡി തോമസ് ഐസകിനോട് ഹാജരാകാന്‍ ആവശ്യപ്പെടുന്നത്. ഇഡി സമര്‍സുകള്‍ക്കെതിരെയുള്ള തോമസ് ഐസകിന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
അതേസമയം രാജ്യത്തെ നീതിന്യായ വ്യവസ്ഥയെയും നിയമത്തെയും വെല്ലുവിളിക്കുകയാണ് സിപിഎം ചെയ്യുന്നത് എന്ന് വിലയിരുത്തലുണ്ട്. ഇ ഡി ചോദ്യംചെയ്യാൻ വിളിച്ചപ്പോൾ സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും ഹാജരായിരുന്നു. ഇവരെ നിരന്തരമായി ദിവസങ്ങളോളം എൻഫോഴ്സ്മെന്റ് ചോദ്യവും ചെയ്തിരുന്നു. നേതാക്കൾ ഹാജരായി ഇരിക്കെയാണ് കോൺഗ്രസ് കേന്ദ്ര ഏജൻസിക്കെതിരെ വ്യാപകമായ പ്രതിഷേധം അഴിച്ചുവിട്ടത്.
എന്നാൽ ഇവിടെ സിപിഎം നേതാക്കൾ ഹാജരാകാത്ത തന്നെ കേന്ദ്ര ഏജൻസിയെ വെല്ലുവിളിക്കുകയാണ്. ഭാവിയിൽ മുഖ്യമന്ത്രിയെയോ, മക്കളെയോ ഭാര്യയെയോ കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്യാതിരിക്കാൻ വിളിപ്പിച്ചാൽ സമാനമായ ഒരു രാഷ്ട്രീയ ലൈൻ എടുക്കാൻ വേണ്ടിയാണ് തോമസ് ഐസക്കിനോട് ഹാജരാകേണ്ട എന്ന് സിപിഎം നിർദ്ദേശിക്കുന്നത് എന്നും വിലയിരുത്തലുണ്ട്. സ്വപ്നാ സുരേഷ് വീണ്ടും ഗൗരവതരമായ വെളിപ്പെടുത്തലുകളുമായി രംഗത്ത് വന്നിരിക്കുന്നതും സിപിഎമ്മിന് തലവേദനയാണ്.