കൊച്ചി: കുഞ്ചാക്കോ ബോബന്‍ ചിത്രം ‘ന്നാ താന്‍ കേസ് കൊട്’ ചിത്രത്തിന്റെ പരസ്യത്തെ ചൊല്ലിയുള്ള ബഹിഷ്‌ക്കരണാഹ്വാനത്തില്‍ പ്രതികരിച്ച്‌ കെപിസിസി വൈസ് പ്രസിഡന്റ് വിടി ബല്‍റാം. കേരളത്തിലെ മുഴുവന്‍ ജനങ്ങളും അനുഭവിക്കുന്ന ഒരു ദുരിതം ഫലിത രൂപേണ പരസ്യവാചകത്തിലുള്‍പ്പെടുത്തി എന്നതിന്റെ പേരില്‍ ഒരു സിനിമയെ ബഹിഷ്‌ക്കരിക്കാനാവശ്യപ്പെടുകയാണ് ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ വക്താക്കളായ മാര്‍ക്സിസ്റ്റ് വെട്ടുകിളികള്‍, ഇവന്മാര്‍ക്ക് പ്രാന്താണ്’ എന്നാണ് ബല്‍റാമിന്റെ പ്രതികരണം.

പ്രതിപക്ഷ നേതാവ് വി ഡി സതീശനും സിനിമയ്‌ക്കെതിരായ സൈബര്‍ ആക്രമണങ്ങളെ വിമര്‍ശിച്ച്‌ രംഗത്തെത്തിയിരുന്നു. നര്‍മ്മബോധത്തോടെ എടുക്കേണ്ട ഒരു പരസ്യത്തിന്റെ പേരിലാണ് സൈബര്‍ ആക്രമണം നടക്കുന്നതെന്നായിരുന്നു സതീശന്റെ പ്രതികരണം. ‘ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വേണ്ടി പുരപ്പുറത്ത് കയറി സംസാരിക്കുന്നവരാണ് വിമര്‍ശിക്കുന്നത്. മാധ്യമപ്രവര്‍ത്തകരാണെങ്കിലും, രാഷ്ട്രീയ പ്രവര്‍ത്തകരാണെങ്കിലും ആരാണെങ്കിലും വിമര്‍ശിച്ചാല്‍ കഥ കഴിക്കും. അതിന് ഒരു പരിധിയില്ല, അതിന് ഏറ്റവും ഒടുവിലെ ഉദാഹരണമാണ് ഒരു സിനിമക്കെതിരെ നടക്കുന്നത്. ആ സിനിമ കാണരുത് എന്ന പ്രചരണത്തിലേക്ക് പോയാല്‍ കൂടുതല്‍ പേര്‍ ആ സിനിമ കാണും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

റോഡിലെ കുഴികള്‍ കേരളത്തിലെ മാധ്യമങ്ങള്‍ മുഴുവന്‍ ചര്‍ച്ച ചെയ്തു. ഹൈക്കോടതി ഒരു ഡസനോളം പ്രാവശ്യം അഭിപ്രായപ്രകടനം നടത്തി. പക്ഷെ പ്രതിപക്ഷം മിണ്ടരുത്. പ്രതിപക്ഷത്തിന് അത് പറയാന്‍ അവകാശമില്ല. റോഡിലെ കുഴിയെ കുറിച്ച്‌ പറയണമെങ്കില്‍ ജയിലില്‍ കിടക്കണം, ഒളിവില്‍ പോണം, കൊതുകു കടി കൊള്ളണം എന്നൊക്കെയുള്ള വിചിത്രമായ പരാമര്‍ശങ്ങളാണ് നടത്തിയിരിക്കുന്നത്. ദേശാഭിമാനി പത്രത്തിന്റെ മുന്‍പേജിലെ ഒരു സിനിമാ പരസ്യത്തിലുണ്ട്, തിയറ്ററിലേക്ക് വരുമ്ബോള്‍ കുഴിയുണ്ടാകും എന്നാലും വരാതിരിക്കരുതെന്ന്.

അത് പൊതുധാരണയാണ്. ജനങ്ങള്‍ മുഴുവന്‍ ചര്‍ച്ച ചെയ്യുകയാണ്. ഞങ്ങള്‍ക്ക് അതില്‍ എന്ത് രാഷ്ട്രീയമാണ് ഉള്ളത്, കുഴി അടക്കണം, അപകടങ്ങള്‍ ഉണ്ടാകരുത്. പക്ഷെ കുഴിയുണ്ടെന്ന് മന്ത്രിമാര്‍ സമ്മതിക്കുന്നില്ല. സര്‍ക്കാരിലെ മന്ത്രിമാരുടെ സമീപനമാണ്. അവര്‍ ഒന്നും സമ്മതിക്കില്ല. പ്രതിപക്ഷമെന്ന നിലയില്‍ തെറ്റ് ചൂണ്ടിക്കാട്ടുകയാണ് ചെയ്തത്’, വി ഡി സതീശന്‍ പറഞ്ഞു.

കുഞ്ചാക്കോ ബോബനെ പ്രധാനകഥാപാത്രമാക്കി രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് നല്‍കിയ പരസ്യമായിരുന്നു വിവാദമായത്.’തിയേറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ’ എന്നായിരുന്നു പരസ്യത്തിലെ വാചകം. ഇതിന്റെ പേരില്‍ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണം സിനിമയ്‌ക്കെതിരെ നടന്നിരുന്നു. കേരളത്തിലെ റോഡുകളിലെല്ലാം കുഴിയുണ്ടെന്ന് ആരോപിക്കുകയാണ് പരസ്യമെന്നായിരുന്നു വിമര്‍ശനം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക