കനത്ത മഴ പെഴ്തൊഴിഞ്ഞപ്പോള് കോട്ടയം വൈക്കത്ത് മത്സ്യകൃഷി നടത്തിയവരുടെ കണ്ണീരാണ് കനക്കുന്നത്. മഴയില്‍ കലങ്ങിമറിഞ്ഞെത്തിയ കിഴക്കന്‍ വെള്ളം മല്‍സ്യ ഫാമിലെ വെള്ളത്തില്‍ കലര്‍ന്ന് പുളി ഇളകിയതിനെ തുടര്‍ന്ന് കരിമീനടക്കമുള്ള മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയ കാഴ്ച ഏവരെയും നൊമ്ബരപ്പെടുത്തുന്നതാണ്. വൈക്കം മറവന്തുരുത്ത് വാളോര്‍മംഗലത്തെ കുന്നക്കാട്ടുവേലില്‍ മാമലശേരില്‍ സി ബി രഘുവിന്റ രണ്ടേമുക്കാല്‍ ഏക്കര്‍ വിസ്തൃതിയുള്ള മത്സ്യ ഫാമിലാണ് കരിമീനടക്കമുള്ള മീനുകള്‍ കൂട്ടത്തോടെ ചത്ത് പൊങ്ങിയത്. 10 ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്നാണ് ഇവര്‍ വ്യക്തമാക്കി.
ചത്ത് പൊങ്ങിയതില്‍ ഏറിയ പങ്കും പൂര്‍ണ വളര്‍ച്ചയെത്തിയ കരിമീനുകളാണെന്നത് ഇവരുടെ വേദന ഇരട്ടിയാക്കുന്നു. ഒരു ലക്ഷത്തിലധികം കരിമീനുകളാണ് ചത്തുപൊങ്ങിയതെന്ന് ഇവര്‍ വിശദീകരിച്ചു. കരിമീന്‍ കൃഷിയായിരുന്നു ഇവിടെ പ്രധാനമായും നടത്തി വന്നിരുന്നത്. കരിമീനിന് പുറമേ കട്ല, രോഹു തുടങ്ങിയ മത്സ്യങ്ങളുടെയും കൃഷി ഇവിടെ നടത്തിയിരുന്നു. ഫാമിലെ തൊഴിലാളികളായ കരിയില്‍ തങ്കപ്പന് , ചെട്ടിക്കാടന്‍തറയില്‍ ശശി , ദിനി എന്നിവര്‍ ഫാമിലെത്തിയപ്പോഴാണ് മത്സ്യങ്ങള്‍ ചത്തുപൊങ്ങിയത് കാണുന്നത്.
വെള്ളപ്പൊക്കം ഉണ്ടായാല്‍ മത്സ്യങ്ങള്‍ ഒഴുകി പോകാതിരിക്കാന്‍ ചുറ്റിനും നെറ്റുകളും സ്ഥാപിച്ചിരുന്നു. എന്നിട്ടുമുണ്ടായ നാശനഷ്ടം കര്ഷകന് താങ്ങാന്‍ ആവുന്നതിനും അപ്പുറമാണ്. മത്സ്യങ്ങള്‍ ചത്തതോടെ ഇവര്‍ക്കും തൊഴില്‍ നഷ്ടപ്പെട്ടു. ഓണ വിപണി ലക്ഷ്യമിട്ട് വളര്‍ത്തിയ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തത് കര്‍ഷകനും കനത്ത പ്രഹരമായി. മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്ബാണ് ഇവിടെ മത്സ്യകൃഷി ആരംഭിക്കുന്നത്. ലക്ഷങ്ങള്‍ ബാങ്ക് വായ്പ എടുത്തായിരുന്നു മത്സ്യകൃഷി നടത്തി വന്നത്. പത്തുലക്ഷത്തോളം രൂപയുടെ നഷ്ടമാണുണ്ടായത്. കൃഷി ഓഫിസര്‍ ലിറ്റിവര്ഗീസ് , മത്സ്യ ഫെഡ് അധികൃതരടക്കമുള്ളവരും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.