തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതി അടക്കമുള്ള 11 ഓര്‍ഡിനന്‍സുകളുടെ കാലാവധി നാളെ തീരാനിരിക്കെ ഗവര്‍ണ്ണര്‍ ഒപ്പിടാത്തത് മൂലമുള്ള പ്രതിസന്ധി മറികടക്കാന്‍ നിയമവിദഗ്ധരുമായി സര്‍ക്കാര്‍ ആലോചന തുടങ്ങി. അതേ സമയം ഇപ്പോള്‍ ദില്ലിയിലുള്ള ആരിഫ് മുഹമ്മദ് ഖാന്‍ അനുനയത്തിന്‍റെ സൂചനകളൊന്നും ഇതുവരെ നല്‍കിയിട്ടില്ല. കാത്തിരുന്ന് കാണാമെന്നായിരുന്നു നിയമമന്ത്രിയുടെ പ്രതികരണം

സര്‍ക്കാറിനെ കടുത്ത പ്രതിസന്ധിയിലാക്കിയാണ് ഗവര്‍ണ്ണര്‍ ഇപ്പോള്‍ ഉടക്കിട്ട് നില്‍ക്കുന്നത്. സര്‍ക്കാരിനെ മറികടന്ന് കേരള വിസി നിയമനത്തിനായുള്ള സെര്‍ച്ച്‌ കമ്മിറ്റി ഉണ്ടാക്കിയ ആരിഫ് മുഹമ്മദ് ഖാന്‍ കാലാവധി തീരാനായ പതിനൊന്ന് ഓര്‍ഡിനന്‍സുകളിലും ഒപ്പിടാതെ ഉറച്ചു നില്‍ക്കുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ലോകായുക്ത നിയമഭേദഗതി ഓ‌ര്‍ഡിനന്‍സില്‍ അനുമതി നേടലാണ് മുഖ്യമന്ത്രിക്കും സര്‍ക്കാറിനും പരമപ്രധാനം. പക്ഷെ ഓര്‍ഡിനന്‍സിന്‍റെ കാലാവധി നാളെ തീരാനിരിക്കെ ഗവര്‍ണ്ണര്‍ അയയുന്നതിന്‍റെ ഒരു സൂചനയും നല്‍കുന്നില്ല. ഫലത്തില്‍ നാളെ ഒപ്പിട്ടിട്ടില്ലെങ്കില്‍ ഓര്‍ഡിനന്‍സ് ലാപ്സാകും. പഴയ ലോകായുക്ത നിയമം വീണ്ടും പ്രാബല്യത്തിലും വരും. ദുരിതാശ്വാസ ഫണ്ട് വകമാറ്റിയതില്‍ മുഖ്യമന്ത്രിക്കെതിരെ ലോകായുക്തയിലുള്ള കേസ് കൂടുതല്‍ നിര്‍ണ്ണായകമാകും. പരാതിയില്‍ വാദം പൂര്‍ത്തിയാക്കി കേസ് ലോകായുക്ത ഉത്തരവിനായി മാറ്റിവെച്ചിരിക്കെയാണ്. അതിനിടെയാണ് ലോകായുക്തയുടെ അധികാരം വെട്ടികുറക്കുന്ന ഓര്‍ഡിനന്‍സ് അനിശ്ചിതത്വത്തിലായത്.

നേരത്തെ വലിയ എതിര്‍പ്പ് ഉയര്‍ത്തിയ ഗവര്‍ണ്ണര്‍ മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയോടെ അനുനയത്തിലെത്തി ഓ‌ര്‍ഡിനന്‍സില്‍ ഒപ്പിടുകയായിരുന്നു. ഓര്‍ഡിനന്‍സിന് പകരമുള്ള ബില്‍ നിയമസഭ ഇത് വരെ പാസ്സാക്കാത്തെ സാഹചര്യത്തിലാണ് വീണ്ടും ഓര്‍ഡിനന്‍സ് പുതുക്കിയിറക്കിയത്. ഇതിനിടെ വിസി നിയമനത്തില്‍ ഗവര്‍ണ്ണറുടെ അധികാരം കവരാനുള്ള നിയമഭേദഗതി കൊണ്ടുവരാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചതോടെയാണ് ആരിഫ് മുഹമ്മദ് ഖാന്‍ വീണ്ടും പോര്‍മുഖം തുറന്നത്.

നാളെ ഓര്‍ഡിനന്‍സ് ലാപ്സാസായാല്‍ വീണ്ടും ഓര്‍ഡിനന്‍സ് മന്ത്രിസഭക്ക് പുതുക്കി ഇറക്കാം. പക്ഷെ അപ്പോഴും ഗവര്‍ണ്ണര്‍ ഒപ്പിടണം. ഒരു തവണ തിരിച്ചയച്ച ഓ‌ര്‍ഡിനന്‍സ് വീണ്ടും സര്‍ക്കാര്‍ അയച്ചാല്‍ ഗവര്‍ണ്ണര്‍ ഒപ്പിടണം. പക്ഷെ ഇവിടെ ഓര്‍ഡിനന്‍സില്‍ തീരുമാനമെടുക്കാതെ രാജ്ഭവന്‍ നീട്ടിവെക്കുന്നതാണ് സര്‍ക്കാറിനെ കടുത്ത വെട്ടിലാക്കുന്നത്. വിസി നിയമന ഓര്‍ഡിനന്‍സിലും സമാന നിലപാടാകും ഗവര്‍ണ്ണര്‍ സ്വീകരിക്കാന്‍ സാധ്യത. ഇതിനിടെ മുഖ്യമന്ത്രിയോ ചീഫ് സെക്രട്ടറിയോ വീണ്ടും ഗവര്‍ണ്ണറുമായി സംസാരിക്കാനുള്ള സാധ്യതയുണ്ട്. ദില്ലിയിലുള്ള ആരിഫ് മുഹമ്മദ് ഖാന്‍ 12-ന് മാത്രമേ ഇനി തിരുവനന്തപുരത്ത് തിരിച്ചെത്തൂ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക