മൈസൂരു: രണ്ട് സ്ത്രീകളുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയ കേസിൽ പ്രതികളെ ശ്രീരംഗപട്ടണം പോലീസ് അറസ്റ്റ് ചെയ്തു. രാമനഗര കുടൂർ സ്വദേശി ടി സിദ്ധലിംഗപ്പയും കാമുകി ചന്ദ്രകലയുമാണ് അറസ്റ്റിലായത്. ജൂൺ ഏഴിന് മാണ്ഡ്യയിലെ അരകെരെയിലും കെ ബെട്ടനഹള്ളിയിലുമാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിനിടയിലാണ് ഇരുവരും പിടിയിലായത്.
ലൈംഗികത്തൊഴിലാളികളായ ചാമരാജനഗർ സ്വദേശി സിദ്ധമ്മ, ചിത്രദുർഗ സ്വദേശി പാർവതി എന്നിവരാണ് മരിച്ചത്. ഇരുവരും ചന്ദ്രകലയുമായി അടുപ്പത്തിലായിരുന്നു. ബെംഗളൂരുവിലെ പെനിയയിൽ ഒരു കൺസ്ട്രക്ഷൻ കമ്പനിയിലെ തൊഴിലാളിയാണ് സിദ്ധലിംഗപ്പ. മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തുംകുരുവിലെ ദബാസ്പേട്ടിൽ നിന്ന് ഇവരെ പിടികൂടിയത്.
കുറച്ച് വർഷങ്ങൾക്ക് മുമ്പ് വരെ ചന്ദ്രകല ലൈംഗികത്തൊഴിലാളിയായിരുന്നു. തന്നെ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ച എല്ലാ സ്ത്രീകളെയും കൊല്ലാൻ ചന്ദ്രകല ആഗ്രഹിച്ചു. അതിനാണ് പ്രതി പ്രവർത്തിച്ചതെന്നും പൊലീസ് പറഞ്ഞു.
ജൂൺ അഞ്ചിന് സിദ്ധമ്മയെയും പാർവതിയെയും ചന്ദ്രകല മൈസൂരിലെ വാടക വീട്ടിലേക്ക് വിളിച്ചുവരുത്തി. പിറ്റേന്ന് രാത്രി ചന്ദ്രകലയും സിദ്ധലിംഗപ്പയും ചേർന്ന് ഇരുവരെയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. പിന്നീട് തലയില്ലാത്ത മൃതദേഹങ്ങൾ ബൈക്കിൽ കൊണ്ടുപോയി ഉപേക്ഷിച്ചു.
ബെംഗളൂരുവിലെ അഡുഗോഡിയിൽ പോയി കുമുദ എന്ന സ്ത്രീയെ സമാനമായ രീതിയിൽ കൊലപ്പെടുത്തി. സ്വർണാഭരണങ്ങൾ മോഷ്ടിച്ച ശേഷം തുമുകുരുവിലെത്തി വീട് വാടകയ്‌ക്കെടുത്തു. സമാനമായ രീതിയിൽ കൊലപ്പെടുത്താൻ മറ്റ് അഞ്ച് സ്ത്രീകളുടെ പട്ടിക ഇവർ തയ്യാറാക്കിയതായി സൗത്ത് സോൺ ഐജി പ്രവീൺ മധുകർ പവാർ പറഞ്ഞു.