സമൂഹ മാധ്യമങ്ങളിലെ വൈറൽ ഗായകനോട് ഇനി പാടരുതെന്ന് പോലീസ് താക്കീത് നൽകിയെന്ന് പരാതി. ബംഗ്ലാദേശി ഗായകൻ ഹീറോ ആലമിനെ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി പാട്ട് നിർത്താൻ ആവശ്യപ്പെട്ടെന്നാണ് പരാതി. ഫേസ്ബുക്കിൽ 2 മില്യണിലധികം ഫോളോവേഴ്‌സും യുട്യൂബിൽ 1.5 മില്യൺ ഫോളോവേഴ്‌സും ഉള്ള ഗായകനാണ് ഹീറോ ആലം.
ഇയാളുടെ പാട്ടുകളെക്കുറിച്ച് പരാതി ലഭിച്ചതോടെ ഇനി പാടരുതെന്ന് പൊലീസ് താക്കീത് നൽകിയതായാണ് റിപ്പോർട്ട്. രവീന്ദ്രനാഥ ടാഗോറിന്റെയും ബംഗ്ലാദേശി കവി കാസി നസ്‌റുൽ ഇസ്‌ലാമിന്റെയും കൃതികൾ പാടി വികൃതമാക്കിയെന്നാണ് പരാതി. പോലീസ് തന്നെ വിളിച്ച് ഒരു ഗായകനാകാൻ യോഗ്യനല്ലെന്ന് കാണിച്ച് മാപ്പ് അപേക്ഷയിൽ ഒപ്പിടുവിച്ചെന്നും ആലം പറയുന്നു.
“രാവിലെ ആറ് മണിക്ക് പോലീസ് എന്നെ കൊണ്ടുപോയി. എട്ട് മണിക്കൂറോളം പോലീസ് സ്‌റ്റേഷനിൽ കിടത്തി. ഞാൻ എന്തിനാണ് ടാഗോറിന്റെയും നസ്‌റുലിന്റെയും കവിതകൾ പാടുന്നത് എന്ന് ചോദിച്ചു” എഎഫ്‌പിക്ക് നൽകിയ അഭിമുഖത്തിൽ ഹീറോ ആലം പറഞ്ഞു,
എന്നാൽ ധാക്ക പോലീസ് ആരോപണം നിഷേധിച്ചു. സോഷ്യൽ മീഡിയയിൽ വൈറലാകാനാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നാണ് പോലീസ് പറയുന്നത്. ഇതിനിടെ ഹീറോ ആലമിന്റെ ആരാധകർ പോലീസിനെതിരെ രംഗത്തെത്തി. ആവിഷ്കാര സ്വാതന്ത്ര്യത്തെ പൊലീസ് അടിച്ചമർത്തുകയാണെന്ന് ആരാധകർ പറയുന്നു.