കോട്ടയം: കേരളത്തിലെ മയക്കുമരുന്ന് മാഫിയ സംഘങ്ങളില്‍ സ്ത്രീകളുടെ സാന്നിധ്യം കൂടുന്നു. എല്ലാ മയക്കുമരുന്ന് കടത്ത് സംഘങ്ങളും കച്ചവട സംഘങ്ങളും യുവതികളെയും വീട്ടമ്മമാരെയും വിദ്യാര്‍ത്ഥിനികളെയും തങ്ങള്‍ക്കൊപ്പം കൂട്ടുന്നു എന്നാണ് സമീപകാല സംഭവങ്ങള്‍ നല്‍കുന്ന സൂചന.
സ്ത്രീകള്‍ ഒപ്പമുണ്ടെങ്കില്‍ വാഹന പരിശോധനകളില്‍ ഇളവുകിട്ടും എന്നതും മറ്റുള്ളവര്‍ക്ക് സംശയം തോന്നില്ല എന്നതുമാണ് സംഘങ്ങളെ സ്ത്രീകളെ കൂട്ടാന്‍ പ്രേരിപ്പിക്കുന്നത്. ഇടപാടുകാരെ കൂടുതല്‍ ആകര്‍ഷിക്കാനും ലഹരിയുടെ ഉന്മാദത്തില്‍ ലൈംഗിക വേഴ്ച്ചക്കും ഇത്തരം സ്ത്രീകളെ സംഘങ്ങള്‍ ഉപയോഗിക്കുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. പിടിക്കപ്പെടുന്ന സംഘത്തിലെ സ്ത്രീകളും ലഹരിക്ക് അടിമകളാണെന്ന് എക്സൈസും പൊലീസും ചൂണ്ടിക്കാട്ടുന്നു.
മയക്കുമരുന്ന് ക്യാരിയര്‍മാരായും വില്പനക്കാരായും സ്ത്രീകള്‍ കേരളത്തില്‍ വര്‍ധിക്കുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സുരക്ഷിതമായി മയക്കുമരുന്നടക്കമുളള നിരോധിത വസ്തുക്കള്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നും കടത്താന്‍ സ്ത്രീകളെ കൂടെ കൂട്ടുന്ന പതിവ് കഴിഞ്ഞ കുറച്ചുകാലങ്ങളായി നടക്കുന്നുണ്ട്. പോലീസടക്കമുള്ളവര്‍ ചെക്കിംഗ് നടത്താനെത്തുമ്ബോള് വണ്ടിയില്‍ സ്ത്രീകളടക്കമുള്ളവരുണ്ടെങ്കില് ഫാമിലിയാണല്ലോ എന്ന് കരുതി കാര്യമായ പരിശോധന നടത്താതെ വണ്ടികള്‍ കടത്തിവിടും. ഇതു തന്നെയാണ് മയക്കുമരുന്ന് കച്ചവടക്കാരുടെ തുറുപ്പുഗുലാന്‍.
സ്ത്രീകളെ മുന്‍നിര്‍ത്തിയാണ് ഇവര്‍ ചരക്കുനീക്കം നടത്തുന്നത്. എന്നാല്‍ സ്ത്രീകള്‍ ക്യാരിയര്‍മാരായി മയക്കുമരുന്നും സ്വര്‍ണവുമെല്ലാം കടത്തുന്നത് പതിവായതോടെ പോലീസും എന്‍ഫോഴ്സ്മെന്റുമെല്ലാം കൂടുതല്‍ ജാഗ്രതയോടെ പരിശോധനകള്‍ കര്‍ശനമാക്കിയിട്ടുണ്ട്. ക്യാരിയര്‍മാരായി എത്തുന്ന സ്ത്രീകള്‍ മയക്കുമരുന്ന് വില്പനശൃംഖലയിലും കണ്ണികളാണ്. പെണ്‍കുട്ടികളാണ് ഇവരുടെ പ്രധാന കസ്റ്റമേഴ്സ് എന്ന് പോലീസ് പറയുന്നു. പെണ്‍കുട്ടികളുമായി പെട്ടന്ന് സൗഹൃദത്തിലാവുകയും അവരെ പതുക്കെ മയക്കുമരുന്ന് ഉപയോഗത്തിലേക്ക് അടുപ്പിക്കുകയും പിന്നീട് വലിയൊരുറാക്കറ്റിന്റെ ഭാഗമാക്കുകയും ചെയ്യുന്നതാണ് ഇവരുടെരീതി. ക്യാരിയറായും വില്പനക്കാരായും മാറുന്ന സ്ത്രീകള്‍ മയക്കുമരുന്ന് ഉപയോഗത്തിലും മുന്നിലാണ്.
തൃശൂരില്‍ ഒരു കോടി രൂപ വിലയുള്ള ഹാഷിഷ് ഓയിലുമായി പിടിയിലായ സ്ത്രീകള്ക്കൊപ്പമുണ്ടായിരുന്നത് പല മയക്കുമരുന്നുകേസുകളിലും പ്രതിയായിരുന്നയാളാണ്. പോലീസ് ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു. പരിശോധനകള്‍ കര്ശനമാകുന്പോള് ഫാമിലി ട്രിപ്പാണെന്ന് കൂടുതല്‍ ബോധ്യപ്പെടുത്താനായി ചെറിയ കുട്ടികളേയും ക്യാരിയര്‍മാരായ സ്ത്രീകള്‍ കൂടെ കൂട്ടുമത്രെ.
ഹാഷിഷ് ഓയിലുമായി നാലുപേരെയാണ് തൃശ്ശൂര്‍ സിറ്റി പോലീസ് ലഹരിവിരുദ്ധ സ്‌ക്വാഡും ടൗണ്‍ ഈസ്റ്റ് പോലീസും അറസ്റ്റുചെയ്തത്. പ്രധാന പ്രതി അകലാട് കൊട്ടിലില്‍ അഷ്‌റഫ് (43), ചാവക്കാട് തെക്കരത്ത് വീട്ടില്‍ സഫീന (32), പട്ടാമ്ബി തേലോത്ത് വീട്ടില്‍ മുഹമ്മദ് (69), പാലക്കാട് കിഴക്കഞ്ചേരി കാഞ്ഞിരകത്ത് ജയന്തി (40) എന്നിവരാണ് പിടിയിലായത്. തെക്കേഗോപുരനടയില്‍ വെച്ചാണ് ഇവരെ പിടികൂടിയത്. ഇവരില്‍നിന്ന് ഒരു കിലോഗ്രാം ഹാഷിഷ് ഓയില്‍ കണ്ടെടുത്തു. ആന്ധ്രപ്രദേശില്‍ നിന്നാണ് ഹാഷിഷ് ഓയില്‍ കടത്തിയത്.
ഇവര്‍ നിരവധി തവണ ഹാഷിഷ് ഓയിലും കഞ്ചാവും ആന്ധ്രയില്‍ നിന്നെത്തിച്ച് ചാവക്കാട്, വടക്കേക്കാട് പ്രദേശങ്ങളിലും എറണാകുളത്തും വിറ്റതായി വെളിപ്പെടുത്തി. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള ചെറുപ്പക്കാരാണ് ഉപഭോക്താക്കള്‍. 100 കിലോഗ്രാം കഞ്ചാവ് വാറ്റിയതില്‍നിന്ന് ലഭിച്ച ഒരു കിലോഗ്രാം ഹാഷിഷ് ഓയിലാണിത്. പ്രധാനപ്രതി അഷ്‌റഫില്‍നിന്ന് എട്ടുകിലോ കഞ്ചാവ് പിടിച്ചതിനും രണ്ടുകിലോ ഹാഷിഷ് ഓയില്‍ പിടിച്ചതിനും കേസുണ്ട്. ഈ കേസുകളില്‍ ജാമ്യത്തിനിറങ്ങിയാണ് വീണ്ടും ലഹരിക്കടത്ത് ആരംഭിച്ചത്.
മലപ്പുറത്തും രാസലഹരി
മലപ്പുറം: കഞ്ചാവും രാസലഹരിമരുന്നുമായി ദമ്ബതികളടക്കം മൂന്നു പേര്‍ പിടിയിലായിരുന്നു. 24 മണിക്കൂറിനിടെ സംസ്ഥാനത്ത് നാലിടങ്ങളിലായി നാല് യുവതികള്‍ അടക്കം 16 പേര്‍ മയക്കുമരുന്നുകളുമായി പിടിയിലായതും ഈ ആഴ്ച്ച തന്നെയാണ്. മൊറയൂര്‍ മുക്കണ്ണന്‍ കീരങ്ങാട്ടുതൊടി ഉബൈദുല്ല (26), കൊണ്ടോട്ടി കീരങ്ങാട്ടുപുറായ് അബ്ദുറഹ്‌മാന്‍ (56), ഭാര്യ സീനത്ത് (50) എന്നിവരാണ് അറസ്റ്റിലായത്. എക്സൈസ് വകുപ്പിന്റെ സംയുക്ത സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ 75 കിലോ കഞ്ചാവും 52 ഗ്രാം എം.ഡി.എം.എയും പിടിച്ചെടുത്തു.
ഉബൈദുല്ലയുടെ ബൈക്കില്‍നിന്നും അബ്ദുറഹ്‌മാന്റെ വീട്, കാറ് എന്നിവിടങ്ങളില്‍നിന്നുമാണ് ലഹരിവസ്തുക്കള്‍ കണ്ടെടുത്തത്. ഉത്തരമേഖലാ എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡ്, മലപ്പുറം എക്‌സൈസ് ഇന്റലിജന്‍സ്, മലപ്പുറം എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ്, മലപ്പുറം എക്‌സൈസ് റെയ്ഞ്ച് എന്നിവ ചേര്‍ന്നാണ് പരിശോധന നടത്തിയത്. മാസങ്ങളായി ഇവരെ നിരീക്ഷിച്ചുവന്ന അന്വേഷണസംഘം മയക്കുമരുന്ന് ആവശ്യക്കാരെന്ന വ്യാജേന സമീപിച്ചാണ് സംഘത്തെ പിടികൂടിയത്. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ കഞ്ചാവ് വില്‍പ്പന നടുത്തുന്ന സംഘമാണ് ഇവരെന്ന് കമ്മീഷണര്‍ സ്‌ക്വാഡ് ഇന്‍സ്പെക്ടര്‍ മുഹമ്മദ് ഷഫീഖ് പറഞ്ഞു. കേസില്‍ കുടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
24 മണിക്കൂറിനിടെ കേരളത്തില്‍ നാലിടങ്ങളിലാണ് മയക്കുമരുന്ന് സംഘങ്ങള്‍ പിടിയിലായത്. മൊറയൂരിലെ വീട്ടില്‍നിന്നും കലൂരിലെയും പന്തളത്തെയും ലോഡ്ജുകളില്‍ നിന്നും ആക്കുളത്തെ വാടക വീട്ടില്‍ നിന്നുമാണ് ലഹരിമരുന്ന് പിടികൂടിയത്. എറണാകുളത്ത് നിന്ന് 0.34 ഗ്രാം എംഡിഎംഎയും 155 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. പന്തളത്ത് നിന്ന് 154 ഗ്രാം എംഡിഎംഎയും ആക്കുളത്ത് നിന്ന് 100 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു. മലപ്പുറം മൊറയൂരില്‍നിന്ന് 52 ഗ്രാം എംഡിഎംഎയും 75 കിലോഗ്രാം കഞ്ചാവും പിടികൂടി. ഇവിടെനിന്ന് ദമ്ബതികള്‍ ഉള്‍പ്പടെ മൂന്നുപേരെ എക്സൈസ് അറസ്റ്റ് ചെയ്തു.
എറണാകുളത്ത് യുവതിയടക്കം 5 പേര്‍ പിടിയില്‍
മയക്കുമരുന്നുമായി ലോഡ്ജില്‍ താമസിച്ചിരുന്ന ലക്ഷദ്വീപ് സ്വദേശികളും യുവതിയുമടക്കം അഞ്ചുപേര്‍ പിടിയില്‍. ലക്ഷദ്വീപ് കല്‍പേനി സ്വദേശികളായ മുഹമ്മദ് താഹിര്‍ ഹുസൈന്‍ (24), നവാല്‍ റഹ്മാന്‍ (23), സി പി സിറാജ് (24), ചേര്‍ത്തല എഴുപുന്ന സ്വദേശിനി സോനു സെബാസ്റ്റിയന്‍ (23), തൃശ്ശൂര്‍ അഴീക്കോട് സ്വദേശി അല്‍ത്താഫ് (24) എന്നിവരെയാണ് നര്‍ക്കോട്ടിക് സെല്‍ എസിപിക്ക് കീഴിലുള്ള ഡാന്‍സാഫ് സംഘം പിടികൂടിയത്. ഇവരില്‍ നിന്നും 0.34 ഗ്രാം എം.ഡി.എം.എ.യും 155 ഗ്രാം കഞ്ചാവും കണ്ടെടുത്തിട്ടുണ്ട്.
പന്തളത്ത് പിടിച്ചെടുത്തവയില്‍ കഞ്ചാവും ലൈംഗിക ഉത്തേജന മരുന്നുകളും
പത്തനംതിട്ട പന്തളത്ത് എംഡിഎംഎയുമായി പിടികൂടിയ പ്രതികളെല്ലാം ലഹരി ഉപയോഗിക്കുന്നവരാണെന്ന് പൊലീസ്. പ്രതികളില്‍നിന്ന് എംഡിഎംഎ കൂടാതെ കഞ്ചാവും ഗര്‍ഭനിരോധന ഉറകളും ലൈംഗിക ഉത്തേജന മരുന്നുകളും പൊലീസ് പിടിച്ചെടുത്തു. പിടിയിലായ യുവതി ഒപ്പമുണ്ടായിരുന്ന ഒരു യുവാവിന്‍റെ കാമുകിയാണെന്ന സൂചനയും പൊലീസ് നല്‍കുന്നു. ഇവര്‍ ഉപയോഗിച്ച ഒമ്ബത് മൊബൈല്‍ ഫോണുകളും രണ്ടു കാറുകളും ഒരു ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് പന്തളത്തെ ഒരു ലോഡ്ജില്‍നിന്ന് 154 ഗ്രാം എംഡിഎംഎ പൊലീസ് പിടികൂടിയത്.
ഇവിടെനിന്ന് പിടിച്ചെടുത്ത എംഡിഎംഎയ്ക്ക് വിപണിയില്‍ ലക്ഷങ്ങള്‍ വില വരുമെന്നാണ് പൊലീസ് നല്‍കുന്ന വിവരം. പത്തനംതിട്ട കേന്ദ്രീകരിച്ച് ലഹരിമരുന്ന് വില്‍പന നടത്തുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് മൂന്ന് മാസത്തോളം പൊലീസ് ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു. ഇതിനൊടുവിലാണ് പന്തളത്തെ ലോഡ്ജ് വളഞ്ഞ് കഴിഞ്ഞ ദിവസം ഒരു യുവതി ഉള്‍പ്പടെ അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
അടൂര്‍ പറക്കോട് സ്വദേശി രാഹുല്‍ (29), കൊല്ലം കുന്നിക്കോട് സ്വദേശിനി ഷാഹിന (23), പള്ളിക്കല്‍ പെരിങ്ങനാട് സ്വദേശി ആര്യന്‍ (21), പന്തളം കുടശനാട് സ്വദേശി വിധു കൃഷ്ണന്‍(20), കൊടുമണ്‍ സ്വദേശി സജിന്‍ (20) എന്നിവരാണ് പിടിയിലായത്. ജില്ലാ പൊലീസ് മേധാവിയുടെ ഡാന്‍സാഫ് ടീമിന്റെ നേത്യത്വത്തില്‍ നടത്തിയ റെയിഡിലാണ് സംഘം പിടിയിലായത്. പന്തളം മണികണ്ഠനാല്‍ത്തറയ്ക്ക് സമീപമുളള ഹോട്ടലില്‍ വെച്ചാണ് എംഡിഎംഎ കച്ചവടം നടത്തുന്നതിനിടെ സംഘം പിടിയിലായത്. നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി കെ.എ. വിദ്യാധരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. ജില്ലാ പൊലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡാന്‍സാഫ് ടീം പരിശോധന നടത്തിയത്. പിടിയിലായവരെല്ലാം മയക്കുമരുന്നിന്റെ കാരിയര്‍മാരാണ്.
വെള്ളിയാഴ്ച രാഹുലും ഷാഹിനയുമാണ് പന്തളത്തെ ലോഡ്ജില്‍ മുറിയെടുത്തത്. സംഘത്തിലെ മറ്റുള്ളവര്‍ പിന്നീട് ഇവിടേക്ക് വരികയായിരുന്നു. പിടിച്ചെടുത്ത എംഡിഎംഎയില്‍ നാല് ഗ്രാം മാത്രമാണ് ഒരാളില്‍നിന്ന് കണ്ടെടുത്തത്. ബാക്കിയെല്ലാം മുറിയിലുണ്ടായിരുന്ന ബാഗില്‍നിന്നാണ് കണ്ടെടുത്തത്. സംഘത്തിലുണ്ടായിരുന്ന യുവതിയും ലഹരി ഉപയോഗിക്കാറുണ്ടെന്ന് പൊലീസ് പറയുന്നു. മുറിയിലെ അലമാരയില്‍നിന്നാണ് കഞ്ചാവും ഗര്‍ഭനിരോധന ഉറകളും ലൈംഗിക ഉത്തേജന മരുന്നുകളും പൊലീസ് പിടിച്ചെടുത്തത്.
അറസ്റ്റിലായവര്‍ക്ക് മറ്റ് ജോലിയൊന്നും ഇല്ലെന്നും, ഇവര്‍ ലഹരിമരുന്ന് വില്‍പ്പനയിലൂടെയാണ് പണമുണ്ടാക്കിയിരുന്നതെന്നും പൊലീസ് പറയുന്നു. ബംഗളുരു, കോഴിക്കോട് എന്നിവിടങ്ങളില്‍നിന്ന് എത്തിക്കുന്ന ലഹരിമരുന്ന് പത്തനംതിട്ടയിലെ ആവശ്യക്കാര്‍ക്ക് എത്തിച്ചുനല്‍കുകയാണ് ഇവര്‍ ചെയ്തിരുന്നത്. കേസിന്‍റെ തുടരന്വേഷണ ചുമതല പന്തളം എസ്‌എച്ച്‌ഒയ്ക്കാണ്.
ആക്കുളത്ത് ഗര്‍ഭിണിയുമായി വീട് വാടകയ്ക്കെടുത്ത് ലഹരി ഇടപാട്
തിരുവനന്തപുരം ആക്കുളത്ത് വാടകവീട്ടില്‍നിന്ന് നൂറ് ഗ്രാം എംഡിഎംഎയുമായി നാലുപേരെ പൊലീസ് പിടികൂടി. കണ്ണൂര്‍ പാനൂര്‍ സ്വദേശി അഷ്‌കര്‍, തിരുവനന്തപുരം ആക്കുളം സ്വദേശി മുഹമ്മദ് ഷാരോണ്‍, ആറ്റിങ്ങല്‍ സ്വദേശി സീന, കോഴിക്കോട് കൊടുവള്ളി സ്വദേശി ഫഹദ് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം ബെംഗളൂരുവില്‍നിന്ന് ആക്കുളത്തേക്ക് ലഹരിമരുന്ന് എത്തിച്ചതായി ശ്രീകാര്യം പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് ആക്കുളം നിഷിന് സമീപത്തെ വാടകവീട്ടില്‍ പൊലീസ് സംഘം പരിശോധന നടത്തുകയും എംഡിഎംഎ പിടിച്ചെടുക്കുകയുമായിരുന്നു.
വാടക വീട്ടിലുണ്ടായിരുന്ന മൂന്നുപേരെയും കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യംചെയ്തതിന്റെ അടിസ്ഥാനത്തില്‍ ആക്കുളത്തെ മറ്റൊരു വീട്ടില്‍നിന്നാണ് ഷാരോണിനെ കസ്റ്റഡിയിലെടുത്തത്. കേസിലെ ഒന്നാംപ്രതിയായ അഷ്‌കര്‍ ഒരു ഗര്‍ഭിണിയുമായി എത്തിയാണ് ആക്കുളത്ത് വാടകയ്ക്ക് വീട് എടുത്തതെന്ന് പൊലീസ് പറഞ്ഞു. നേരത്തെ ഇയാള്‍ തുമ്ബ ഭാഗത്ത് താമസിക്കുമ്ബോള്‍ ലഹരിമരുന്ന് വില്‍പന നടത്തുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇയാളുടെ വീട്ടില്‍ പോലീസ് പരിശോധന നടത്തിയിരുന്നെങ്കിലും ലഹരിമരുന്ന് വില്‍പ്പനയ്ക്ക് തെളിവുകളൊന്നും കിട്ടിയില്ല. ഇതേത്തുടര്‍ന്ന് പൊലീസ് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് അഷ്‌കര്‍ വലിയ പ്രശ്‌നമുണ്ടാക്കുകയും ചെയ്തിരുന്നു.