കോണ്‍ഗ്രസ് പുനസംഘടനയിൽ ഗ്രൂപ്പിന് അതീതമായി കഴിവിന്റെ മാത്രം അടിസ്ഥാനത്തിലാവും നേതാക്കളെ തിരഞ്ഞെടുക്കുന്നതെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. താന്‍ മുന്നോട്ടുവെച്ച പൊളിറ്റിക്കല്‍ സകൂള്‍ ദേശീയ നേതൃത്വം തത്വത്തില്‍ അംഗീകരിച്ചു. അതിന്റെ നടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് പുനഃസംഘടന സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായി തുടരുകയാണ്. കേരളത്തില്‍ ജില്ലാതല പുനഃസംഘടന ഒരു മാസത്തിനുള്ളില്‍ നടക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു.
കെ സുധാകരന്‍ കെപിസിസി പ്രസിഡന്റായ ശേഷമുള്ള കെപിസിസി പുനസംഘടനാ മാനദണ്ഡങ്ങളില്‍ ഹൈക്കമാന്‍ഡിന് എതിര്‍പ്പില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് എംപിമാരേയും എംഎല്‍എമാരേയും പരിഗണിക്കേണ്ടതില്ലെന്നാണ് നിലവിലെ തീരുമാനം. ഇരട്ടപദവിയുടെ കാര്യത്തില്‍ പുനസംഘടനാ മാനദണ്ഡത്തില്‍ നിയന്ത്രണമൊന്നും സൂചിപ്പിച്ചിട്ടില്ലെങ്കിലും ഡിസിസി അധ്യക്ഷന് മുഴുവന്‍ സമയവും ഊര്‍ജ്ജവും സംഘടനാ പ്രവര്‍ത്തനത്തിന് വേണ്ടിവിനിയോഗിക്കുന്നതിനാണ് ഇത്തരമൊരു തീരുമാനം.
സംഘടനയിലെ അഴിച്ചുപണിയുമായി ബന്ധപ്പെട്ട് കെപിസിസി തയ്യാറാക്കിയ മാനദണ്ഡങ്ങള്‍ക്ക് അംഗീകാരം നേടുന്നതിനായാണ് ഇന്ന് സുധാകരന്‍ ദില്ലിയിലെത്തിയത്. കെപിസിസി പ്രസിഡന്റ് ഉടന്‍ രാഹുല്‍ ഗാന്ധിയെ കാണുമെന്നാണ് വിവരം. അതേസമയം ഭാരവാഹികളുടെ ആകെ എണ്ണം 51ആയി ചുരുക്കരുതെന്ന ഗ്രൂപ്പുകളുടെ താല്‍പ്പര്യത്തിനും തിരിച്ചടി നേരിടുകയാണ്. അംഗബലം 51ന് മുകളിലേക്ക് വേണ്ടെന്ന നിലപാടില്‍ത്തന്നെയാണ് ഹൈക്കമാന്‍ഡും നില്‍ക്കുന്നത്. 30 കുടുംബങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ചിരിക്കുന്ന അയല്‍ക്കൂട്ട കമ്മിറ്റികളും ഡിസിസിയുടെ കീഴില്‍ വരും. കെപിസിസി രാഷ്ട്രീയകാര്യസമിതി തീരുമാനങ്ങള്‍ രാഹുല്‍ ഗാന്ധിക്ക് സുധാകരന്‍ ഉടന്‍ കൈമാറും.
സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, താരിഖ് അന്‍വര്‍, കെ സി വേണുഗോപാല്‍, എ കെ ആന്റണി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുടെ അംഗീകാരം രാഷ്ട്രീയകാര്യ സമിതിയ്ക്ക് ഉടന്‍ ലഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗ്രൂപ്പുകള്‍ക്ക് അതീതമായി പ്രവര്‍ത്തന മികവ് പരിഗണിച്ച് പാര്‍ട്ടി പുനഃസംഘടന നടത്താനാണ് കഴിഞ്ഞ രാഷ്ട്രീയകാര്യ സമിതി തീരുമാനിച്ചത്. ഈ മാസം അവസാനത്തോടെ കെപിസിസി, ഡിസിസി പുനസംഘടന പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.