ന്യൂഡല്‍ഹി: അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് രണ്ടാം മോദി സര്‍ക്കാരിന്‍റെ മന്ത്രിസഭാ പുന:സംഘടന നാളെയുണ്ടാകുമെന്ന് സൂചന. പുതിയ മന്ത്രിമാരുടെ പട്ടിക ഉടന്‍ പുറത്തുവരും. അതിനുപിന്നാലെ നാളെ വൈകുന്നേരത്തോടെ സത്യപ്രതിജ്ഞയുമുണ്ടാകുമെന്നാണ് വിവരം. മന്ത്രിസഭാ അഴിച്ചുപണിക്ക് മുന്നോടിയായി കേന്ദ്ര സാമൂഹ്യ നീതി വകുപ്പ്‌ മന്ത്രി തവര്‍ചന്ദ് ഗെലോട്ടിനെ കര്‍ണാടക ഗവര്‍ണറായി നിയമിച്ചു.

അസം മുന്‍ മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍, കോണ്‍ഗ്രസ് വിട്ടെത്തിയ ജ്യോതിരാദിത്യ സിന്ധ്യ, ബംഗാള്‍ എം പിമാരായ ശാന്തനു ഠാക്കൂര്‍, നിസിത്‌ പ്രമാണിക്, ജെ ഡി യു നേതാവ് ആര്‍ സി പി സിംഗ് ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍ മോദി എന്നിവര്‍ മന്ത്രിസ്ഥാനം ഏകദേശം ഉറപ്പിച്ചിട്ടുണ്ട്. സത്യപ്രതിജ്ഞയ്‌ക്ക് തയ്യാറെടുത്ത് ഇവരില്‍ പലരും ഡല്‍ഹിയിലെത്തി. ഇന്ന് വൈകുന്നേരത്തോടെ ജ്യോതിരാദിത്യ സിന്ധ്യ തലസ്ഥാനത്തെത്തും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മഹാരാഷ്ട്രയിലെ ബി ജെ പി നേതാവും എം പിയുമായ നാരായണ്‍ റാണെയും ഡല്‍ഹിയിലെത്തിയിട്ടുണ്ട്. ഇദ്ദേഹവും മോദി മന്ത്രിസഭയില്‍ അംഗമായേക്കും. കോണ്‍ഗ്രസ് വിട്ട് ബി ജെ പിയില്‍ ചേക്കേറിയ നേതാവാണ് കൊങ്കണ്‍ മേഖലയില്‍ നിന്നുള്ള നാരായണ്‍ റാണെ. വൈ എസ് ആര്‍ കോണ്‍ഗ്രസിന് മന്ത്രിസ്ഥാനം നല്‍കി എന്‍ ഡി എയില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നെങ്കിലും അത് വിജയിച്ചില്ലെന്നാണ് സൂചന.

2024ലെ പൊതുതിരഞ്ഞെടുപ്പും അതിന് മുമ്ബ് നടക്കേണ്ട യു പി നിയമസഭാ തിരഞ്ഞെടുപ്പും ലക്ഷ്യമിട്ടുകൊണ്ടാകും അഴിച്ചുപണിയെന്നാണ്‌ ബി ജെ പി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഉത്തര്‍പ്രദേശില്‍ നിന്ന് ആറ് മന്ത്രിമാര്‍ കേന്ദ്രമന്ത്രിസഭയിലുണ്ടാകുമെന്നാണ് വിവരം.

രാം വിലാസ് പാസ്വാന്‍റെ വിയോഗത്തില്‍ ഒഴിവ് വന്ന മന്ത്രിസ്ഥാനം എല്‍ ജെ പി വിമതനും ചിരാഗ് പാസ്വാന്‍റെ ഇളയച്ഛനുമായ പശുപതി പരസിന് ലഭിക്കുമെന്നാണ് സൂചന. രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമുളള ആദ്യ പുന:സംഘടനയില്‍ കേരളത്തിന് എത്രമാത്രം പ്രാതിനിധ്യം കിട്ടുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക