തിരുവനന്തപുരം: കേരളത്തിൽ മഴ തുടരുന്ന സാഹചര്യത്തിൽ ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. ആലപ്പുഴ, കോഴിക്കോട്, തൃശൂർ, എറണാകുളം, കോട്ടയം, മലപ്പുറം, ഇടുക്കി പത്തനംതിട്ട, പാലക്കാട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണൽ കോളേജുകളും അങ്കണവാടികളും ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടുമെന്ന് ജില്ലാ കളക്ടർമാർ അറിയിച്ചു. നേരത്തെ തീരുമാനിച്ച പരീക്ഷകൾക്ക് മാറ്റമില്ല.
അതേ സമയം മഴക്കെടുതിയിൽ ഇന്ന് മരിച്ചവരുടെ എണ്ണം ഏഴായി. 95 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. ആറ് നദികളിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേന്ദ്ര ജല കമ്മീഷനാണ് വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയത്.
അച്ചൻകോവിലാർ, ഗായത്രിപ്പുഴ, മീനച്ചിലാർ എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടാണ്. മണിമലയാർ, നെയ്യാർ, കരമനയാർ നദികളിലും വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മണിമലയാർ രണ്ടിടത്ത് അപകടനിലയ്ക്ക് മുകളിലാണ് ഒഴുകുന്നത്. മണലി, കുറുമാലി, കരുവന്നൂർ പുഴകളുടെ തീരങ്ങളും ഒഴിപ്പിച്ചിട്ടുണ്ട്. ജലനിരപ്പ് ഉയർന്നതാണ് കാരണം. രാത്രിയാകുന്നതിന് മുമ്പ് ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റാനാണ് നിർദേശം.