മന്ത്രവാദിയുടെ വാക്കുകൾ വിശ്വസിച്ച് വീട്ടിൽ കഞ്ചാവ് ചെടികൾ നട്ടുപിടിപ്പിച്ചതിനാണ് ഗായകൻ അറസ്റ്റിലായത്. അഗളി സ്വദേശിയായ തമിഴ് പിന്നണി ഗായകൻ രാധാകൃഷ്ണനെ പാലക്കാട് എക്സൈസ് സ്പെഷൽ സ്ക്വാഡ് അറസ്റ്റ് ചെയ്തു. അട്ടപ്പാടിയിലെ വീടിന് പിന്നിലെ ഗ്രോബാഗിൽ ഇരുപതോളം കഞ്ചാവ് ചെടികൾ വളർത്തിയതായും കണ്ടെത്തി.
മൂന്ന് തമിഴ് ചിത്രങ്ങളിൽ പിന്നണി പാടിയിട്ടുണ്ട്. അദ്ദേഹം നന്നായി കവിതയെഴുതുകയും വായിക്കുകയും ചെയ്യുന്നു. പ്രഗത്ഭനായ കലാകാരനാണെങ്കിലും രാധാകൃഷ്ണന്റെ വ്യക്തിജീവിതം ഈയിടെയായി അൽപം അസ്വസ്ഥമായിരുന്നു. ഇതിന് പരിഹാരമായാണ് തമിഴ്നാട്ടിലെ സിദ്ധൻ കഞ്ചാവ് ചെടി വളർത്താൻ ഉപദേശിച്ചത്. ചെടിയുടെ വളർച്ചക്കനുസരിച്ച് പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുകയും ഐശ്വര്യം അനുദിനം വർദ്ധിക്കുകയും ചെയ്യുമെന്നാണ് വിശ്വാസം.
രാധാകൃഷ്ണൻ ഉപദേശം മുഖവിലയ്‌ക്കെടുക്കുകയും ഗ്രോബാഗുകളിൽ പച്ചക്കറികൾക്ക് പകരം കഞ്ചാവ് വിത്ത് നട്ടുപിടിപ്പിക്കുകയും ചെയ്തു. ഫലഭൂയിഷ്ഠമായ മണ്ണിൽ മുളച്ച് ചെടികൾ വേരുപിടിച്ച് നന്നായി വളർന്നു. ആഡംബരത്തിലേക്ക് തിരിച്ചുവരുന്നതിന്റെ ചില അടയാളങ്ങൾ ജീവിതത്തിൽ ഉണ്ടായിരുന്നു. എന്നാൽ ഇത് ഇഷ്ടപ്പെടാത്ത ആരോ എക്സൈസിന് വിവരം ചോർത്തി നൽകി.
പതിനേഴ് ഗ്രോബാഗുകളിലായി ഇരുപതിലധികം കഞ്ചാവ് ചെടികൾ കണ്ടെത്തി. നൂറ്റി മുപ്പത്തി നാല് സെന്റീമീറ്റർ വരെ ചെടിയുടെ ഉയരം. മൂന്നുമാസം പ്രായമുള്ള ചെടികൾ ഉടൻ പൂവിടാൻ പാകമാകും. വീടിനു പിന്നിൽ നട്ടുവളർത്തിയ ചെടികൾക്ക് കൃത്യമായ പരിചരണം ഉറപ്പാക്കാൻ രാധാകൃഷ്ണൻ മറന്നില്ല എന്നതാണ് വസ്തുത. ഐശ്വര്യത്തിന് താത്കാലിക അവധി നൽകി രാധാകൃഷ്ണൻ ഇപ്പോൾ ജയിലിലാണ്.