രാജസ്ഥാനിൽ യുവതിയെയും സുഹൃത്തിനെയും മരത്തിൽ കെട്ടിയിട്ട് ഏഴു മണിക്കൂറോളം മർദിച്ച കേസിൽ അഞ്ചു പേർ അറസ്റ്റിൽ. മരത്തിൽ കെട്ടിയ ശേഷം യുവതിയെ വടികൊണ്ട് മർദിക്കുകയും യുവതി നിലവിളിക്കുകയും ചെയ്തു. ദൃശ്യങ്ങൾ വൈറലായതോടെ പോലീസ് കേസെടുത്തു.
രാജസ്ഥാനിലെ ബൻസ്വാരയിൽ കഴിഞ്ഞ ദിവസമാണ് ദാരുണമായ സംഭവം നടന്നത്. സമീപ ജില്ലയിൽ ജോലി അന്വേഷിക്കുമ്പോഴാണ് യുവതി സുഹൃത്തിനെ പരിചയപ്പെടുന്നത്. സുഹൃത്തിനോട് സംസാരിക്കുന്നത് കണ്ട ബന്ധുക്കളും സുഹൃത്തുക്കളും ഇയാളെ മരത്തിൽ കെട്ടിയിട്ട് മർദിക്കുകയായിരുന്നു. ഏഴു മണിക്കൂറോളം മർദനം തുടർന്നു.
ഭർത്താവും ബന്ധുക്കളും ചേർന്ന് പകർത്തിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ദേശീയ വനിതാ കമ്മീഷൻ രംഗത്തെത്തി. സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും എല്ലാ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യണമെന്നും ദേശീയ വനിതാ കമ്മീഷൻ രാജസ്ഥാൻ പോലീസിന് നിർദ്ദേശം നൽകി. യുവതിക്ക് ചികിത്സയും സുരക്ഷയും താമസസൗകര്യവും ഒരുക്കാനും നിർദേശിച്ചിട്ടുണ്ട്
സംഭവത്തിൽ രാജസ്ഥാൻ സർക്കാരിനെ കുറ്റപ്പെടുത്തി ബിജെപി രംഗത്തെത്തി. കോൺഗ്രസ് സർക്കാരിന് കീഴിലുള്ള സംസ്ഥാനത്തെ സ്ത്രീകളുടെ അവസ്ഥയാണെന്നാണ് ബിജെപി കുറ്റപ്പെടുത്തൽ.