ചെന്നൈ: തമിഴ്നാട്ടില്‍ വീണ്ടും ദുരഭിമാന കൊലപാതകം. പ്രണയിച്ച്‌ വിവാഹം കഴിച്ച ദമ്ബതികളെ പെണ്‍കുട്ടിയുടെ അച്ഛന്‍ വെട്ടിക്കൊന്നു. തൂത്തുക്കുടി സ്വദേശികളായ രേഷ്മയും മണികരാജുവുമാണ് മരിച്ചത്. ഇരട്ടക്കൊലയ്ക്ക് ശേഷം ഒളിവില്‍ പോയ പ്രതി മുത്തുക്കുട്ടി വൈകീട്ട് പൊലീസ് പിടിയിലായി.

തമിഴ്നാട് തൂത്തുക്കുടി കോവില്‍ പട്ടിക്കടുത്താണ് സംഭവം നടന്നത്. ഇവിടെ അടുത്ത് വീരപ്പട്ടി എന്ന ഗ്രാമത്തിലെ രേഷ്മ, മണികരാജ് എന്നീ നവ ദമ്ബതികളാണ് കൊല്ലപ്പെട്ടത്. ആര്‍ സി സ്ട്രീറ്റ് സ്വദേശിയായിരുന്നു കൊല്ലപ്പെട്ട രേഷ്മ. കോവില്‍ പട്ടിയിലെ ഒരു കോളേജില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായിരുന്നു. പ്രദേശത്തു തന്നെയുള്ള മണികരാജും രേഷ്മയും ഏതാനും ദിവസം മുമ്ബാണ് വിവാഹിതരായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൂലിപ്പണിക്കാരനായ വടിവേലിന്‍റെ മകനായിരുന്നു മണികരാജു. ഇയാളുമായുള്ള ബന്ധത്തെ രേഷ്മയുടെ അച്ഛന്‍ മുത്തുക്കുട്ടി ശക്തമായി എതിര്‍ത്തിരുന്നു. ഇദ്ദേഹത്തിന്‍റെ സമ്മതമില്ലാതെ വീടുവിട്ടിറങ്ങിയാണ് രേഷ്മയും മണികരാജുവും വിവാഹം കഴിച്ചത്. പിന്നീട് സ്ഥലത്ത് ഇല്ലാതിരുന്ന ഇരുവരും രണ്ട് ദിവസം മുമ്ബാണ് കോവില്‍പ്പട്ടിയില്‍ തിരികെയെത്തിയത്.

വിവാഹത്തെ ചൊല്ലി അന്ന് വീണ്ടും രേഷ്മയുടെ വീട്ടുകാരുമായി പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. നാട്ടുപഞ്ചായത്ത് വിളിച്ച്‌ ചേര്‍ത്ത് പ്രശ്നം രമ്യതയില്‍ പരിഹരിക്കാന്‍ ശ്രമിച്ചു. എന്നാല്‍ മുത്തുക്കുട്ടിയുടെ വൈരാഗ്യം അവസാനിച്ചിരുന്നില്ല. ഇന്ന് വൈകിട്ട് ദമ്ബതികള്‍ താമസിക്കുന്ന വീട്ടിലെത്തിയ മുത്തുക്കുട്ടി മകളെയും ഭര്‍ത്താവിനേയും കൈയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച്‌ വെട്ടിക്കൊല്ലുകയായിരുന്നു. ഇരുവരും വീട്ടില്‍ തനിച്ചായിരുന്ന സമയത്തായിരുന്നു അരിവാളുമായി വന്ന മുത്തുക്കുട്ടി ആക്രമിച്ചത്.

രേഷ്മയുടെയും മണികരാജുവിന്റെയും മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി തൂത്തുക്കുടി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിന് ശേഷം ഒളിവില്‍ പോയ മുത്തുക്കുട്ടിയെ രാത്രി എട്ട് മണിയോടെ തൂത്തുക്കുടി എട്ടയപുരം പൊലീസ് അറസ്റ്റ് ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക