ചെസ് മൽസരത്തിനിടെ ഏഴുവയസ്സുകാരന്റെ വിരൽ ഒടിച്ച് റോബോട്ട്. റഷ്യയിലെ മോസ്കോയിൽ നിന്നുള്ള ഈ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഈ മാസം 19ന് നടന്ന ഒരു ചെസ് മൽസരത്തിനിടയിലാണ് സംഭവം. ഒൻപതുവയസ്സിന് താഴെയുള്ള ഏറ്റവും മിടുക്കരായ 30 ചെസ് കളിക്കാരിൽ ഒരാളാണ് ക്രിസ്റ്റഫർ എന്ന ഏഴുവയസ്സുകാരൻ. റോബോട്ടുമായി മൽസരിക്കാനാണ് അവൻ എത്തിയത്.
മൽസരത്തിനിടെ റോബോട്ടിന് സമയം കൊടുക്കാതെ അടുത്ത നീക്കം നടത്താൻ കുട്ടി ശ്രമിച്ചതാണ് പ്രശ്നത്തിന് കാരണം. ഇത് റോബോട്ട് തടഞ്ഞതോടെ കുട്ടിയുടെ വിരൽ ഒടിഞ്ഞു. റോബോട്ടിന്റെ കരുനീക്കം പൂർത്തിയാകും മുൻപ് കുട്ടി അടുത്ത നീക്കത്തിന് ശ്രമിച്ചു. ഈ സമയം റോബോട്ട് കുട്ടിയുടെ വിരലിന് മുകളിൽ തന്റെ കൈവച്ചു.
കൈ എടുക്കാൻ പറ്റാതെ കുട്ടി വിഷമിച്ചതോടെ സംഘാടകർ ഇടപെടുകയായിരുന്നു. റോബോട്ടിന്റെ കൈയ്യുടെ ഇടയിൽ പെട്ടതോടെ കുട്ടിയുടെ വിരലുകൾ ഒടിഞ്ഞെന്ന് റിപ്പോർട്ടിൽ പറയുന്നു. മൽസരത്തിന്റെ നിയമം തെറ്റിച്ചതാണ് റോബോട്ട് പ്രതികരിക്കാൻ കാരണമെന്ന് അധികൃതർ പറയുന്നു. സംഭവത്തിൽ മാതാപിതാക്കൾ പരാതി പെട്ടതോടെ വിശദമായി അന്വേഷണം നടക്കുകയാണ്.