പാലക്കാട്: ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരുന്നതിന് മര്‍ദിച്ചെന്ന പരാതിയിൽ ഒരാള്‍ കസ്റ്റഡിയിൽ. കരിമ്പ സ്വദേശി സിദ്ദിഖിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പാലക്കാട് കരിമ്പ ഹൈസ്കൂളിലെ അഞ്ച് വിദ്യാര്‍ഥികള്‍ക്കുനേരെയായിരുന്നു ആക്രമണം. പരുക്കേറ്റ വിദ്യാർഥികൾ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. കണ്ടാലറിയാവുന്ന അഞ്ചുപേർക്കെതിരെ വിദ്യാർഥികൾ കല്ലടിക്കോട് പൊലീസില്‍ പരാതി നല്‍കിയിരുന്നു.
സ്കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങാന്‍ ബസ് കാത്തിരിക്കുമ്പോഴായിരുന്നു ആക്രമണം. ബസ് സ്റ്റോപ്പില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരുന്നതിനെ നാട്ടുകാരെന്ന് പറഞ്ഞെത്തിയ യുവാക്കള്‍ ചോദ്യം ചെയ്തു. പിന്നാലെ പെണ്‍കുട്ടികളെ തടഞ്ഞ്, അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തി. ഇതിനെ സഹപാഠികളായ അഞ്ച് ആൺകുട്ടികൾ ചോദ്യം ചെയ്തു. തുടർന്ന് ഇവരെ മർദിക്കുകയായിരുന്നു.
കുട്ടികളുടെ കഴുത്തിലും നെഞ്ചിലും ഉള്‍പ്പെടെ മര്‍ദനമേറ്റു. ആൾക്കാരെത്തുന്നത് കണ്ട് മര്‍ദിച്ചവര്‍ പിൻവാങ്ങുകയായിരുന്നു. സദാചാര പൊലീസിങ്ങാണ് തങ്ങൾക്കുനേരെ ഉണ്ടായതെന്ന് വിദ്യാർഥികൾ പറഞ്ഞു. സദാചാര പൊലീസിങ് നീതീകരിക്കാനാകില്ലെന്നും നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും മര്‍ദനമേറ്റ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ അറിയിച്ചു.