തിരുവനന്തപുരം: ഗൂഢാലോചനാ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകം കെ.എസ്.ശബരീനാഥനെ കോടതി ജാമ്യത്തില്‍ വിട്ടതോടെ നാണക്കേടിന്‍റെ പടുകുഴിയില്‍ പൊലീസ്. ഗൂഢാലോചനാ കേസില്‍ ചോദ്യം ചെയ്യാന്‍ വിളിച്ച പി.സി.ജോര്‍ജിനെ സോളര്‍ കേസ് പ്രതിയുടെ പീഡന പരാതിയില്‍ അറസ്റ്റ് ചെയ്തത് തിരിച്ചടിച്ചതിനു പിന്നാലെയാണ് ശബരീനാഥന്റെ കാര്യത്തിലും തിരിച്ചടിയുണ്ടായത്. പ്രധാന ഗേറ്റിൽ പൊലീസ് സാന്നിധ്യമുണ്ടായിരുന്നിട്ടും എകെജി സെന്‍ററിനു നേരെ സ്ഫോടകവസ്തു ഏറിഞ്ഞയാളെ രണ്ടര ആഴ്ച പിന്നിട്ടിട്ടും പിടിക്കാനാകാത്തതിന്റെ നാണക്കേടിനിടെയാണ് ഈ സംഭവം.
മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്ന് പൊലീസിനെ രാഷ്ട്രീയ ലാക്കോടെ ഉപയോഗിക്കുന്നതിന്‍റെ ഫലമാണ് ഈ തിരിച്ചടികളെന്നാണ് പ്രതിപക്ഷത്തിന്‍റെ ആക്ഷേപം. ഇത്തവണ കുറിവീണത് ശംഖുമുഖം പൊലീസിനാണ്. ചോദ്യം ചെയ്യാന്‍ വിളിച്ച യൂത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷൻ കെ.എസ്.ശബരീനാഥനെ തിടുക്കത്തില്‍ അറസ്റ്റ് ചെയ്തു. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച കോടതിയില്‍ അറസ്റ്റ് കഴിഞ്ഞെന്ന് സര്‍ക്കാര്‍ അഭിഭാഷകൻ പറഞ്ഞപ്പോള്‍ ചോദ്യം ചെയ്യല്‍ തുടങ്ങി മുക്കാല്‍ മണിക്കൂര്‍ പോലും തികഞ്ഞിരുന്നില്ല. ഫലമോ, സൂര്യനസ്തമിച്ചപ്പോഴേക്കും ശബരീനാഥന്‍ വീട്ടിലെത്തി.
എന്തിനായിരുന്നു ഇത്ര തിടുക്കത്തിലുള്ള അറസ്റ്റും കസ്റ്റഡിയില്‍ വാങ്ങാനുള്ള വ്യഗ്രതയുമെന്ന ചോദ്യത്തിനു മുന്നില്‍ പകച്ചുനില്‍ക്കുകയാണ് പൊലീസ്. ശബരീനാഥനെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി സെക്രട്ടേറിയറ്റിലേക്കു മാര്‍ച്ച് നടത്തുന്ന സമയത്തു തന്നെയായിരുന്നു പൊലീസ് നടപടിയും. മുഖ്യമന്ത്രിയുടെ ഓഫിസില്‍ പൊലീസിനെ ഭരിക്കുന്ന പി.ശശിയെ ലക്ഷ്യമിട്ടാണ് പ്രതിപക്ഷത്തിന്‍റെ പ്രധാന പരിഹാസം.
മൂന്നു മാസത്തിനിടെ തലസ്ഥാന നഗരത്തിലെ മൂന്ന് അസിസ്റ്റന്‍റ് കമ്മിഷണര്‍മാര്‍ എടുത്ത നടപടികളും തിരിച്ചടിക്കുകയാണുണ്ടായത്. വിദ്വേഷ പ്രസംഗത്തിന് പി.സി.ജോര്‍ജിനെ അറസ്റ്റു ചെയ്യാന്‍ നിര്‍ദേശം നല്‍കിയ ഫോര്‍ട്ട് എസിക്കായിരുന്നു ആദ്യ നാണക്കേട്. സര്‍ക്കാര്‍ വക്കീൽപോലും കോടതിയില്‍ ഹാജരാകാതിരുന്നതോടെ പി.സി.ജോര്‍ജ് അന്നുതന്നെ പുറത്തുവന്നു.