കോഴിക്കോട്: നികുതി അടയ്ക്കാതെ സർവ്വീസ് നടത്തിയതിനെത്തുടർന്ന് ഇൻഡിഗോ എയർലൈൻസിന്റെ ബസ് മോട്ടോർ വാഹന വകുപ്പ് (എം.വി.ഡി) പിടിച്ചെടുത്തു. അറ്റകുറ്റപ്പണിക്ക് കൊണ്ടുവന്ന ബസ് ഇന്ന് വൈകുന്നേരത്തോടെ ഫറോക്ക് ചുങ്കത്തെ വർക് ഷോപ്പിൽ നിന്നാണ് എം.വി.ഡി പിടിച്ചെടുത്തത്. കരിപ്പൂർ വിമാനത്താവളത്തിൽ സർവ്വീസ് നടത്തുന്ന ബസാണ് ആറ് മാസത്തെ കുടിശ്ശിക അടക്കാത്തിന്റെ അടിസ്ഥാനത്തിൽ മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തത്.
അതേസമയം സർക്കാർ നടത്തുന്ന പകപോക്കൽ നടപടികളുടെ ഭാഗമാണ് ഇൻഡിഗോയുടെ ബസ്സ് പിടിച്ചെടുത്തത് എന്ന ആരോപണവും ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസം ഇടതു കൺവീനർ ഇ പി ജയരാജന് മൂന്നാഴ്ചത്തെ യാത്രാവിലക്ക് വിമാന കമ്പനി ഏർപ്പെടുത്തിയിരുന്നു. ഇൻഡിഗോയെ ബഹിഷ്കരിക്കുന്നു എന്ന് ജയരാജനും, ഈ വിലക്ക് തീരുമാനം പുനപരിശോധിക്കണമെന്ന് സിപിഎമ്മും ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെ വിമാനക്കമ്പനിയുടെ ബസ്സ് പിടിച്ചെടുത്തതാണ് പകപോക്കൽ ആരോപണം ഉയരുവാൻ കാരണം.