തിരുവനന്തപുരം: അടിവസ്ത്ര തിരിമറി കേസില്‍ ഗതാഗതമന്ത്രി ആന്റണി രാജുവിനെ സംരക്ഷിക്കാന്‍ വാര്‍ത്ത മലയാള മനോരമ മുക്കിയെന്ന് ആക്ഷേപം . തൊണ്ടിമുതലായ അടിവസ്ത്രം കോടതിയില്‍ നിന്ന് എടുത്ത് കൃത്രിമം കാട്ടിയ കേസിലെ തെളിവുകളും ഒളിച്ചുകളികളും മനോരമ റിപ്പോര്‍ട്ടര്‍ക്കാണ് ആദ്യം ലഭിച്ചത്. ദീര്‍ഘകാലത്തെ അന്വേഷണത്തിനൊടുവിലാണ് മനോരമ ലേഖകനായ അനില്‍ ഇമ്മാനുവേല്‍ ഇക്കാര്യങ്ങള്‍ എല്ലാം കണ്ടെത്തുന്നത്.
മന്ത്രിസഭയെ തന്നെ പ്രതിരോധത്തിലാക്കുന്ന ഈ തെളിവുകള്‍ അടക്കം അദേഹം വാര്‍ത്ത തയാറാക്കി നല്‍കി. എന്നാല്‍, മനോരമ ന്യൂസ് അധികൃതര്‍ തെളിവുകള്‍ അടക്കമുള്ള വാര്‍ത്ത പൂഴ്ത്തുകയായിരുന്നു എന്ന ആരോപണമാണ് ഇപ്പോൾ വരുന്നത്. പിണറായി സര്‍ക്കാരിനെ ഈ വാര്‍ത്ത ബാധിക്കുമെന്ന് വ്യക്തമാക്കിയാണ് വാര്‍ത്തയെ ‘കൊന്നത്’എന്നും പ്രമുഖ മാധ്യമങ്ങളിൽ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മനോരമയുടെ പല പരിപാടികള്‍ക്കും മന്ത്രി സഹായം ചെയ്യുന്നുണ്ടെന്നും അതിനാല്‍ ഈ വാര്‍ത്ത നല്‍കാനാവില്ലെന്നാണ് ‘പറായാതെ’ എഡിറ്റര്‍ പോസ്റ്റിലുള്ള ചിലര്‍ പറഞ്ഞത് എന്നാണ് മാധ്യമ റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നത്.
അതോടെയാണ് ഇന്നലെ പുലര്‍ച്ചെ എല്ലാ തെളിവുകളും അടക്കം ലേഖകന്‍ ഈ വാര്‍ത്ത ഫേസ്ബുക്കിൽ പോസ്റ്റു ചെയ്തത്. ഇത് ഏടുത്ത് ഏഷ്യാനെറ്റ് ന്യൂസ് വലിയ വാര്‍ത്തയാക്കി നല്‍കുകയും ചെയ്തു. എന്നിട്ടും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ മനോരമ തയാറായിട്ടില്ല. കേരളത്തില്‍ വലിയ ചര്‍ച്ചയായ ഈ അടിവസ്ത്രമോഷണ വാര്‍ത്ത മനോരമ പത്രത്തിന്റെയും മനോരമ ന്യൂസിന്റെയും ഓണ്‍ലൈനുകളും വാര്‍ത്തയാക്കിയിട്ടില്ല. മനോരമ മാനേജ്‌മെന്റിന്റെ അടിവോടെയല്ല ആന്റണി രാജുവിനെതിരായ വാര്‍ത്ത മുക്കിയതെന്നും, സിപിഎം അനുഭാവികളായ ചില എഡിറ്റര്‍മാരാണ് സ്വന്തം ലേഖകന്റെ വാര്‍ത്തയെ ‘കൊന്നത്’ എന്നും ആപേക്ഷം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍, ഇക്കാര്യത്തെക്കുറിച്ച് പ്രതികരിക്കാന്‍ മനോരമ ന്യൂസ് തയാറായിട്ടില്ല.