തലശ്ശേരി: തലശ്ശേരിയില്‍ പാര്‍ക്കിലെത്തിയ കമിതാക്കളുടെ സ്വകാര്യനിമിഷങ്ങള്‍ ഒളികാമറയില്‍ പകര്‍ത്തി പ്രചരിപ്പിച്ചെന്ന സംഭവത്തില്‍ രണ്ടാം പ്രതിയുടെ ജാമ്യാപേക്ഷ ജില്ലാ സെഷന്‍സ് കോടതി തള്ളി. വടക്കുമ്ബാട് മഠത്തുംഭാഗത്തെ പുതിയ വീട്ടില്‍ കെ അനീഷ്‌കുമാറിന്റെ (35) ജാമ്യാപേക്ഷയാണ് ജില്ലാ ജഡ്ജി ജോബിന്‍ സെബാസ്റ്റ്യന്‍ തള്ളിയത്.
വ്യക്തികളുടെ സ്വകാര്യനിമിഷങ്ങള്‍ റെകോഡ് ചെയ്ത് പ്രചരിപ്പിച്ചത് ഗൗരവമായ കുറ്റമാണെന്ന് നിരീക്ഷിച്ച കോടതി കേസില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്നും പറഞ്ഞു. പ്രതിക്ക് ജാമ്യം നല്‍കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും കോടതി നിരീക്ഷിച്ചു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂടര്‍ കെ അജിത് കുമാര്‍ ഹാജരായി.
പന്ന്യന്നൂരിലെ കെ വിജേഷ് (30), വടക്കുമ്ബാട് മഠത്തുംഭാഗത്തെ അനീഷ് കുമാര്‍ (35) എന്നിവരാണ് കേസില്‍ അറസ്റ്റിലായത്. യുവതി നല്‍കിയ പരാതിയിലാണ് ഇരുവരും അറസ്റ്റിലായത്. തലശ്ശേരി ഓവര്‍ബറീസ് ഫോളിയില്‍ ഏപ്രില്‍ 14-നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
സ്വകാര്യനിമിഷങ്ങള്‍ ഫോണില്‍ ചിത്രീകരിച്ച് വാട്‌സ് ആപ് വഴി പ്രചരിപ്പിച്ചതായാണ് പരാതി. ദൃശ്യങ്ങള്‍ നിരവധിയാളുകള്‍ക്ക് കൈമാറി. പരാതിക്കാരിയുടെ അച്ഛന്റെ വാട്‌സ് ആപില്‍ വരെ വീഡിയോ ലഭിച്ചതായും പരാതിയില്‍ പറയുന്നു. സ്ത്രീയുടെ സ്വകാര്യതയുടെ ലംഘനം, ഐ ടി നിയമപ്രകാരവുമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്. വിജേഷ് ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും അനീഷ് പ്രചരിപ്പിക്കുകയും ചെയ്തതായാണ് പരാതി.
സ്വകാര്യ ബസ് കന്‍ഡക്ടറാണ് അനീഷ്. കമിതാക്കള്‍ നല്‍കിയ പരാതിയില്‍ മേയ് 23-ന് ഇരുവരെയും അറസ്റ്റ് ചെയ്തിരുന്നു. ഇരുവര്‍ക്കും അന്ന് പൊലീസ് സ്റ്റേഷനില്‍ നിന്ന് ജാമ്യം അനുവദിച്ചു. യുവതിയുടെ പരാതിയില്‍ ജൂലൈ അഞ്ചിന് വീണ്ടും അറസ്റ്റിലായപ്പോഴാണ് റിമാന്‍ഡിലായത്.