ചിലിയിലെ മത്സ്യത്തൊഴിലാളികളുടെ വലയില്‍ കുടുങ്ങിയത് കടലിന്റെ അടിത്തട്ടില്‍ ജീവിക്കുന്ന അപൂര്‍വ്വ ഇനം ഓര്‍ മത്സ്യം. ക്രെയ്‌നില്‍ തൂക്കിയെടുത്താണ് മത്സ്യത്തെ കരയിലേക്കെത്തിച്ചത്. 16 അടിയോളം നീളമുള്ള കൂറ്റന്‍ മത്സ്യം കരയ്‌ക്കെത്തിയപ്പോള്‍ മത്സ്യത്തൊഴിലാളികള്‍ ആഘോഷ തിമര്‍പ്പിലായെങ്കിലും ആശങ്കയിലാണ് ജനം. ആഴക്കടലില്‍ മാത്രം കാണപ്പെടുന്നവയാണ് ഓര്‍ മത്സ്യങ്ങള്‍. 1640 അടി താഴ്ചയില്‍ ജീവിക്കുന്ന മത്സ്യം കരയ്‌ക്കെത്തിയത് ദുരന്ത സൂചനയോ എന്ന ചോദ്യമാണ് ഉയരുന്നത്.
എന്തുകൊണ്ടാണ് ഇവ തീരത്തെന്നുന്നതെന്ന കാര്യം ഇപ്പോഴും നിഗൂഢമാണ്. കടല്‍ക്ഷോഭം രൂക്ഷമാകുമ്ബോള്‍ പരുക്കേറ്റാകാം ഇവ തീരത്തെത്തുന്നതെന്നാണ് ഒരു നിഗമനം. ഇരതേടിയാകാം ഇവിടെയെത്തുന്നതെന്ന മറ്റൊരു വാദവുമുണ്ട്. എന്നാല്‍ ഏറ്റവും പ്രസക്തമായത് മറ്റൊരു വാദമാണ്. സുനാമി പോലുള്ള പ്രകൃതിദുരന്തങ്ങള്‍ മുന്‍കൂട്ടി മനസ്സിലാക്കാന്‍ കഴിയുന്ന കൂറ്റന്‍ മത്സ്യങ്ങളാണ് ഓര്‍മത്സ്യങ്ങള്‍. വരാനിരിക്കുന്ന വന്‍ ഭൂകമ്ബത്തിന്റെ സൂചനയാണിതെന്നാണ് ജപ്പാന്‍കാരുടെ നിഗമനം .പൊതുവെ ഭൂകമ്ബ ഭീഷണിയുടെ നിഴലില്‍ ജീവിക്കുന്ന ജപ്പാന്‍കാര്‍ക്ക് മീനുകളുടെ വരവ് ദുരന്തസൂചനയാണു നല്‍കുന്നത്. ഭൂമിയിലെ നേരിയ ചലനങ്ങള്‍ പോലും മനസ്സിലാക്കാന്‍ കഴിവുള്ള ജീവികളാണിവ.
സാധാരണയായി ഭൂകമ്ബവും സുനാമിയും പോലുള്ള ദുരന്തങ്ങള്‍ക്കു മുന്നോടിയായി ഓര്‍മത്സ്യങ്ങള്‍ തീരത്തടിയുമെന്നാണ് ജപ്പാന്‍കാരുടെ വിശ്വാസം. ഇവരുടെ വിശ്വാസത്തിന് ശാസ്ത്രീയമായ തെളിവുകളൊന്നുമില്ലെങ്കിലും ഇതു ബലപ്പെടാന്‍ കാരണം 2011ല്‍ ഫുകുഷിമയിലുണ്ടായ ഭൂകമ്ബമാണ്. അന്ന് പതിനയ്യായിരത്തിലധികം ആളുകള്‍ക്കാണ് ദുരന്തത്തില്‍ ജീവന്‍ നഷ്ടമായത്. ഈ ദുരന്തത്തിനു മുന്നോടിയായും ഒരു ഡസനോളം ഓര്‍ മത്സ്യങ്ങള്‍ ജപ്പാന്‍ തീരത്തടിഞ്ഞിരുന്നു.
ഓര്‍ മത്സ്യത്തെ ലഭിച്ചതറിഞ്ഞ് പ്രദേശവാസികള്‍ തടിച്ചുകൂടി. ഇത്തരം മത്സ്യങ്ങള്‍ അപൂര്‍വമായി മാത്രമേ ജലോപരിതലത്തിലേക്ക് എത്താറുള്ളൂ. അതുകൊണ്ട് തന്നെ അവ മത്സ്യത്തൊഴിലാളികളുടെ വലയില്‍ കുടുങ്ങുന്നതും അപൂര്‍വമാണ്. ഇതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായി. സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 660 മുതല്‍ 3280 അടിവരെ ആഴത്തിലാണ് ഇവ കാണപ്പെടാറുള്ളത്. വെള്ളി നിറത്തില്‍ തിളങ്ങുന്ന ശരീരവും ചുവപ്പു നിറത്തിലുള്ള ചിറകുമാണ് ഇവയ്ക്കുള്ളത്. സുനാമിയോ ഭൂകമ്ബമോ പോലെയുള്ള ദുരന്ത സൂചനയുമായാണ് ഈ മത്സ്യങ്ങള്‍ കരയിലേക്കെത്തുന്നത്. സമാനമായ രീതിയില്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും ഓര്‍ മത്സ്യങ്ങളെ കണ്ടെത്തിയിട്ടുണ്ട്.