മഹാരാഷ്ട്രയിൽ പുതിയ സർക്കാർ രൂപീകരിച്ചെങ്കിലും മന്ത്രിസഭാ വിഭജനം ഇതുവരെ നടന്നിട്ടില്ല. ബിജെപിയുടെയും ഷിൻഡെ വിഭാഗത്തിന്റെയും എത്ര എംഎൽഎമാർ മന്ത്രിമാരാകുമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. അതിനിടെ, മഹാരാഷ്ട്ര നവനിർമാൺ സേന (എംഎൻഎസ്) തലവൻ രാജ് താക്കറെയുടെ മകൻ അമിത് താക്കറെയെ ഷിൻഡെ സർക്കാരിൽ ഉൾപ്പെടുത്തിയേക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
നിലവിൽ എംഎൻഎസ് യുവ നേതാവ് അമിത് താക്കറെ കൊങ്കൺ പര്യടനത്തിലാണ്. പര്യടനത്തിന് മുന്നോടിയായി അദ്ദേഹം മന്ത്രിസഭയിൽ ചേരാനുള്ള ചർച്ച തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ. ഷിൻഡെ-ഫഡ്‌നാവിസ് സർക്കാരിന്റെ മന്ത്രിസഭാ വിപുലീകരണത്തിൽ അമിത് താക്കറെയ്ക്ക് അവസരം ലഭിച്ചേക്കുമെന്നാണ് വിവരം. ബിജെപി നേതാക്കളും രാജ് താക്കറെയും ഇക്കാര്യത്തിൽ അഭിപ്രായ പ്രകടനങ്ങൾ ഇതുവരെ നടത്തിയിട്ടില്ല.
മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിയിൽ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് രാജ് താക്കറെയെ വിളിച്ചിരുന്നു. തുടർന്ന് എംഎൻഎസ് ബിജെപിയെ പിന്തുണയ്ക്കുകയായിരുന്നു. ഇതിനു പ്രതിഫലമായിട്ടാണ് മന്ത്രിസ്ഥാനം. എംഎൻഎസിന്റെ ഏക എംഎൽഎയായ രാജു പാട്ടീലിന്റെ പേരായിരുന്നു ആദ്യം പറഞ്ഞു കേട്ടത്. എന്നാൽ, രാജ് താക്കറെയുടെ പാർട്ടിക്ക് ബിജെപി പുതിയ ഓഫർ നൽകുകയായിരുന്നു. ഓഫർ പ്രകാരം അമിത് താക്കറെയ്ക്ക് ഷിൻഡെ-ഫഡ്‌നാവിസ് സർക്കാരിൽ മന്ത്രിസ്ഥാനം ലഭിക്കും.