തിരുവനന്തപുരം: ബിജെപി കൂടി ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളിലേക്കു കടന്നതോടെ സംസ്ഥാനത്ത് പോര് കടുത്തു. നിലവിലെ സാഹചര്യമനുസരിച്ച് 2024 ഏപ്രിലിലാണ് പൊതുതെരഞ്ഞെടുപ്പിന് സാധ്യത. നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയെ തുടര്‍ന്ന് കോണ്‍ഗ്രസ് നേരത്തേ തന്നെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പു ലക്ഷ്യമിട്ട് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു.
ബിജെപിയുടെ തീരുമാനപ്രകാരം കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെത്തിയ കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കറിനെ മുഖ്യമന്ത്രി പിണറായി വിജയന് തെരഞ്ഞെടുപ്പു സൂചിപ്പിച്ച് കടന്നാക്രമിച്ചതോടെ കളം മുറുകുകയാണ്. ഹൈദരാബാദിലെ ബിജെപി ദേശീയ എക്സിക്യൂട്ടിവില്‍ ദക്ഷിണേന്ത്യ പിടിക്കല്‍ ലക്ഷ്യമിട്ട് പദ്ധതി തയാറാക്കിയിരുന്നു. അതിന്റെ ഭാഗമായി കേരളത്തിലെ ആറ് സ്വാധീന മണ്ഡലങ്ങളില്‍ കേന്ദ്രമന്ത്രിമാര്‍ക്ക് ചുമതല നല്കി. തിരുവനന്തപുരത്തിന്റെ ചുമതലയുള്ള വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍, പത്തനംതിട്ട ചുമതലയുള്ള ശോഭാ കരന്തലജെ, പാലക്കാടിന്റെ ചുമതലയുള്ള ഭഗവന്ത് ഖുബ, ആറ്റിങ്ങലിന്റെ ചുമതലയുള്ള വി. മുരളീധരന് എന്നിവര്‍ എത്തിക്കഴിഞ്ഞു. തൃശൂര്‍ ചുമതല അശ്വിനികുമാര്‍ ചൗബേയ്ക്കാണ്. മാവേലിക്കരയുടെ ചുമതല ഉടന്‍ നിശ്ചയിക്കും.
സാധാരണ, പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ഒരു വര്‍ഷം “മധുവിധുകാലം’ എന്ന കണക്കില്‍ ഭരണപരിചയത്തിന് പ്രതിപക്ഷം അനുവദിക്കുകയാണ് രീതി. 21 അംഗ മന്ത്രിസഭയില്‍ 17 പേരും പുതുമുഖങ്ങളായിട്ടും കോണ്‍ഗ്രസ് തുടക്കം മുതലേ രണ്ടാം പിണറായി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പു ലക്ഷ്യം വച്ചാണ്. 20ല്‍ 19 സീറ്റും പിടിച്ചെടുത്ത കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ പിന്നോട്ടുപോകാന്‍ ഇത്തവണ യുഡിഎഫിന് കഴിയില്ല. 19ല്‍ കോട്ടയം എംപി കേരള കോണ്‍ഗ്രസ് (എം) നേതാവ് ജോസ് കെ. മാണി എല്‍ഡിഎഫിലെത്തി. എംപിമാര്‍ക്ക് സീറ്റ് നിഷേധിക്കുക പതിവില്ലാത്തതിനാല്‍ കോട്ടയം, ആലപ്പുഴ ഒഴികെയുള്ള മണ്ഡലങ്ങളില്‍ യുഡിഎഫ് എംപിമാര്‍ സജീവമാണ്.
എല്‍ഡിഎഫ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലേക്ക് ഔദ്യോഗികമായി കടന്നിട്ടില്ല. എന്നാല്‍, സ്വര്‍ണക്കടത്ത് ആരോപണങ്ങളുമായി കേന്ദ്ര ഏജന്‍സികള്‍ വീണ്ടും സജീവമാവാനുള്ള സാധ്യത നേതാക്കള്‍ കണക്കുകൂട്ടുന്നു. അതിന്റെ ഭാഗമായാണ് സ്വപ്ന സുരേഷിനെ രംഗത്തിറക്കിയതെന്നാണ് അവര്‍ കരുതുന്നത്. കേന്ദ്രമന്ത്രിമാര്‍ സംസ്ഥാനത്തു സജീവമാവുന്നതോടെ നിയമസഭയിലെ ഏക എംഎല്‍എയും ഇല്ലാതായതിന്റെ നിരാശയിലാണ്ട ബിജെപി പ്രവര്‍ത്തകരെ ഊര്ജസ്വലമാക്കാനാവും എന്നത് അവര്‍ തിരിച്ചറിയുന്നു. അതാണ് കേന്ദ്രമന്ത്രിമാരുടെ ലക്ഷ്യം പാര്‍ലമെന്റ് തെരഞ്ഞെടുപ്പാണെന്ന് മുഖ്യമന്ത്രി തുറന്നടിച്ചത്.
തരൂരിനെ വലയിലാക്കാന്‍ ജയശങ്കര്‍?
തിരുവനന്തപുരത്തെ കോണ്‍ഗ്രസ് എംപി ഡോ. ശശി തരൂരിനെ വലയിലാക്കാനുള്ള നീക്കം ശക്തമാക്കി ബിജെപി. കോണ്‍ഗ്രസിലെ “ഗ്രൂപ്പ് 23′ എന്ന വിമതപക്ഷത്തോട് അനുഭാവമുള്ള ശശി തരൂര്‍ അടുത്തിടെ രാഹുല്‍ ഗാന്ധിയുമായി അടുപ്പത്തിലല്ല. സംസ്ഥാന നേതൃത്വവുമായി അദ്ദേഹം ഒരിക്കലും ഹൃദ്യബന്ധത്തിലുമായിരുന്നുമില്ല. കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പിലും സ്വന്തം “നെറ്റ്വര്ക്കി’ലൂടെയായിരുന്നു പ്രവര്‍ത്തനം.
പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ നിര്‍ജീവമായിട്ടും തുടര്‍ച്ചയായി ജയിച്ചു കയറിയത് ചെറുപ്പക്കാരുടെയും വിദ്യാസമ്ബന്നരുടെയും കക്ഷി രാഷ്ട്രീയത്തിനതീതമായ പിന്തുണയിലാണ്. തരൂര്‍ ഒപ്പമെത്തുകയാണെങ്കില് ഉറപ്പായും ബിജെപിക്ക് തിരുവനന്തപുരം പിടിക്കാനാവുമെന്നാണ് പ്രതീക്ഷ.
നയതന്ത്രജ്ഞനും മുന്‍ ഐഎഫ്എസുകാരനുമായ കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കറിനു തന്നെ തിരുവനന്തപുരത്തിന്റെ ചുമതല ബിജെപി നല്കിയതു വ്യക്തമായ ലക്ഷ്യങ്ങളോടെയാണ്. അതില്‍ വിദേശകാര്യ മുന്‍ സഹമന്ത്രിയും യുഎന്‍ മുന്‍ അണ്ടര്‍ സെക്രട്ടറിയുമായ ശശി തരൂരുമായുള്ള ജയശങ്കറിന്റെ വലിയ സൗഹൃദം പ്രയോജനപ്പെടുത്താനാവുമോ എന്നതും ഉള്‍പ്പെടുന്നുണ്ടെന്നാണ് പ്രചാരണം.