പാലക്കാട്: എച്ച്‌ആര്‍ഡിഎസ് സെക്രട്ടറി അജി കൃഷ്ണനും ചീഫ് കോര്‍ഡിനേറ്റര്‍ ജോയ് മാത്യൂവും അറസ്റ്റില്‍. ആദിവാസി വിഭാഗത്തില്‍പ്പെട്ടവരുടെ കുടിലുകളില്‍ അതിക്രമിച്ച് കയറി തീവെച്ച് നശിപ്പിച്ചുമെന്നാണ് കേസ്. പട്ടിക ജാതി- പട്ടിക വര്‍ഗ ആക്രമണ നിരോധന നിയമപ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. പാലക്കാട് ഷോളയാര്‍ പൊലീസ് സ്റ്റേഷനിലാണ് കേസ്.
പ്രതികളെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും. കാട്ടില്‍ കഴിയേണ്ട തൊട്ടുകൂടാന്‍ പറ്റാത്ത വൃത്തികെട്ട ജീവികളാണ് ആദിവാസികളെന്ന് ആധിക്ഷേപിച്ചുവെന്നും പരാതിയിലുണ്ട്. പരാതിക്കാരനേയും ബന്ധുക്കളേയും തല്ലുകയും നികൃഷ്ടജീവികളെന്ന് വിളിച്ചുവെന്നും എഫ്‌ഐആറില്‍ പറയുന്നു.
ഷോളയാര്‍ വട്ടലക്കി എന്ന സ്ഥലത്ത് താമസിക്കുന്ന വനവാസികളെ കയ്യേറ്റം ചെയ്ത് ഭൂമി തട്ടിയെടുത്തുവെന്നാണ് കേസ്. ഒരു വര്‍ഷം മുമ്ബ് നല്‍കിയ പരാതിയിലാണ് നടപടി. വിദേശത്തായിരുന്ന അജി കൃഷ്ണന്‍ അട്ടപ്പാടിയില്‍ തിരിച്ചെത്തിയതിനു തൊട്ടു പിന്നാലെയാണ് അറസ്റ്റ്.
സ്വപ്ന സുരേഷ് ജോലി ചെയ്തുകൊണ്ടിരുന്ന സ്ഥാപനമായിരുന്നു എച്ചആര്‍ഡിഎസ്. സ്വപ്നയ്‌ക്ക് ജോലി നല്‍കിയതിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്ന് പ്രതികാര നടപടികള്‍ നേരിടേണ്ടി വന്നിരുന്നതായി സ്ഥാപന മേധാവികള്‍ നേരത്തെ അറിയിച്ചിരുന്നു. അതുകൊണ്ടുതന്നെ സർക്കാർ നടത്തുന്ന രാഷ്ട്രീയ പകപോക്കൽ ആണ് എന്നാ വാദവും ഈ വിഷയത്തിൽ ഉയർന്നു വരാനുള്ള സാധ്യതകൾ നിലനിൽക്കുന്നു.