പാലക്കാട്: മുകേഷ് എംഎല്‍എയെ വിളിച്ച കുട്ടിയെ തിരിച്ചറിഞ്ഞു. ഒറ്റപ്പാലം മീറ്റ്ന സ്വദേശിയായ വിദ്യാര്‍ത്ഥിയാണ് മുകേഷിനെ വിളിച്ചത്. കൂട്ടുകാരന്‍റെ ഓണ്‍ലൈന്‍ പഠനത്തിന് സഹായം ചോദിച്ചാണ് വിളിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. കുട്ടിയെ ഇപ്പോള്‍ വീട്ടില്‍ നിന്ന് മാറ്റിയിരിക്കുകയാണ്. അതേസമയം, മുകേഷിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ദേശീയ ബാലാവകാശ കമ്മീഷന് പരാതി നല്‍കി.സംഭവം വിവാദമായതോടെ കുട്ടി മാനസിക സമ്മർദ്ദത്തിലാണന്നും അതിനാലാണ് ബന്ധുവിന്റെ വീട്ടിലേക്ക് മാറ്റിയതെന്നും മാതാപിതാക്കൾ പറഞ്ഞു.
സഹായം ചോദിച്ച് വിളിച്ച ഒറ്റപ്പാലത്തെ സ്കൂള്‍ വിദ്യാത്ഥിയോട് രോഷാകുലനായി പെരുമാറുന്ന മുകേഷിന്റെ ശബ്ദ ശകലം സമൂഹ മാധ്യമങ്ങളിലുള്‍പ്പെടെ പ്രചരിക്കുകയാണ്. ഒറ്റപ്പാലത്തെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി എന്ന് പരിചയപ്പെടുത്തിയ കുട്ടിയോട് മുകേഷ് എംഎല്‍എ കയര്‍ക്കുന്ന ഈ ശബ്ദ ശകലമാണ് വിവാദമായിരിക്കുന്നത്.
മുകേഷിനെതിരെ കേസ്സെടുക്കണെന്ന് കാണിച്ച് ബാലാവകാശ കമ്മീഷന് എം എസ് എഫ് പരാതി നല്‍കി. അതേസമയം, സംസാരിച്ചത് താനാണെന്നും നാട്ടിലെ ഭാഷാപ്രയോഗം മാത്രമാണ് താന്‍ നടത്തിയതെന്നും മുകേഷ് വിശദീകരിച്ചു.
അത്യാവശ്യ കാര്യത്തിനായി ആറുതവണ വിളിച്ച കുട്ടിയോട് കാര്യമെന്തെന്ന് അന്വേഷിക്കുന്നതിന് പകരം സ്ഥലം എംഎല്‍എയെ കണ്ടെത്തി പരാതി പറയാനായിരുന്നു കൊല്ലം എംഎല്‍എയുടെ ഉപദേശം. സംഭവം വിവാദമായതോടെ, മുകേഷ് എംഎല്‍എക്കെതിരെ കോണ്‍ഗ്രസും എംഎസ്‌എഫും രംഗത്തത്തി. ഭീഷണിപ്പെടുത്തിയ എംല്‍എക്കെതിരെ കേസ്സെടുക്കണമന്ന് എംഎസ്‌എഫ് ബാലാവകാശ കമ്മീഷന് പരാതി നല്‍കി. എന്നാല്‍ മന്ത്രി സജി ചെറിയാന്‍ വിളിച്ചുചേര്‍ത്ത യോഗത്തിനിടെയാണ് തനിക്ക് ഫോണ്‍ കോള്‍ വന്നതെന്നും ശബ്ദ സന്ദേശം പ്രചരിപ്പിക്കുന്നതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും എംഎല്‍എ മുകേഷ് പ്രതികരിച്ചു