തിരുവനന്തപുരം: ഇന്ത്യന്‍ ഭരണഘടനയെ വിമർശിച്ച് പ്രസംഗിച്ച സാംസ്കാരിക മന്ത്രി സജി ചെറിയാനെ ന്യായീകരിച്ച് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. മന്ത്രിയുടെ പരാമർശങ്ങളിൽ അബദ്ധമില്ലെന്നും കോൺഗ്രസിനു വേറെ പണിയില്ലാത്തതുകൊണ്ടാണ് വിവാദമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടന ലംഘിച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചവരാണ് കോൺഗ്രസുകാരെന്നും ഇ.പി.ജയരാജൻ ആരോപിച്ചു.
രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണ് ഇന്ത്യയിലേതെന്നായിരുന്നു മന്ത്രിയുടെ പരാമർശം. ബ്രിട്ടിഷുകാരൻ പറഞ്ഞുകൊടുത്തത് ഇന്ത്യക്കാരൻ എഴുതി വച്ചിരിക്കുകയാണെന്നും ചൂഷണത്തെ അംഗീകരിച്ച ഭരണഘടനയാണ് ഇന്ത്യയുടേതെന്നും മന്ത്രി ആരോപിച്ചിരുന്നു. പത്തനംതിട്ട മല്ലപ്പള്ളിയിൽ നടന്ന ‘നൂറിന്റെ നിറവിൽ’ എന്ന പരിപാടിക്കിടെയായിരുന്നു ഗുരുതര പരാമർശം.
അതേസമയം, ഭരണഘടനയെ ആക്ഷേപിച്ചിട്ടില്ലെന്നായിരുന്നു നിയമസഭയിൽ മന്ത്രി സജി ചെറിയാന്റെ നിലപാട്. ഭരണഘടനയ്ക്ക് അവമതിപ്പുണ്ടാക്കാൻ ഉദ്ദേശിച്ചിട്ടില്ല. ഭരണഘടനാ സ്ഥാപനങ്ങളുടെ വീഴ്ചയാണു ചൂണ്ടിക്കാണിച്ചത്. തെറ്റായി വ്യാഖ്യാനിക്കാൻ ഇടയുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നതായും മന്ത്രി നിയമസഭയിൽ പറഞ്ഞു.