തിരുവനന്തപുരം : പീഡന പരാതി ലഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ അറസ്റ്റ് ചെയ്യുക, അതും മറ്റൊരു കേസില്‍ പൊലീസുമായി ചോദ്യം ചെയ്യലില്‍ സഹകരിച്ചുകൊണ്ടിരിക്കുന്ന അതേസമയം ലഭിച്ച പരാതിയില്‍. പി.സി.ജോര്‍ജെന്ന ശത്രുവിനെ പൂട്ടാന്‍ പിണറായി വിജയന്റെ പൊലീസ് ഇറക്കിയ പൂഴിക്കടകടന്‍ അടവും ചീട്ടുകൊട്ടാരം പോലെ തകര്‍ന്ന് താഴെ വീണു. ഊതിപ്പെരുക്കിയ എഫ്.ഐ.ആറും റിമാന്‍ഡ് റിപ്പോര്‍ട്ടും തകര്‍ന്നടിഞ്ഞു. ശസ്തമംഗലം അജിത്കുമാറെന്ന ബിജെപിയുടെ ഏറ്റവും വിശ്വസ്തനായ അഭിഭാഷകന്‍ അജിത് കുമാര്‍ പൊളിച്ചടുക്കുകയായിരുന്നു.
ഇത് രണ്ടാംവട്ടമാണ് ജോര്‍ജിന്റെ രക്ഷയ്ക്ക് അജിത്കുമാറെത്തുന്നത്. രണ്ടുമാസ മുമ്ബ് വിദ്വേഷപ്രസംഗ കേസില്‍ അറസറ്റിലായപ്പോഴും ജോര്‍ജിന് മണിക്കൂറുകള്‍ക്കുള്ളില്‍ ജാമ്യം വാങ്ങിക്കൊടുത്തത് അജിത് കുമാറായിരുന്നു. അതോടെ അജിത്ത് കുമാര്‍ വക്കീലിന്റെ പ്രകടനം ഏറെ ചര്‍ച്ചയായിരുന്നു. ഇന്നലെയും ഏവരും ജോര്‍ജ് അഴിക്കുള്ളിലാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും രണ്ടു മണിക്കൂര്‍ നീണ്ട വാദപ്രവാദത്തിനൊടുവില്‍ തന്റെ കക്ഷിക്ക് ജാമ്യം വാങ്ങികൊടുത്തത് അജിത്കുമാര്‍ ബ്രില്ല്യന്‍സിന് മറ്റൊരു തെളിവായി. ജോര്‍ജിനെ ഹാജരാക്കുന്ന വിവരം പൊലീസ് നേരത്തെ മജിസ്ട്രേട്ടിനെ അറിയിച്ചിരുന്നു. ആറുമണിക്ക് എത്തിക്കുമെന്നായിരുന്നു അറിയിച്ചത്.
സാധാരണഗതിയില്‍ അഞ്ചുമണിക്ക് ശേഷമാണെങ്കില്‍ വീട്ടില്‍ ഹാജരാക്കിയാല്‍ മതിയെന്നാകും മജിസ്ട്രേട്ടുമാര്‍ പറയാറുള്ളത്. എന്നാല്‍ കേസില്‍ ഗൗരവം കണക്കിലെടുത്ത മജിസ്ട്രട്ട് അബിനിമോള്‍ രാജേന്ദ്രന്‍ കോടതിയില്‍ എത്തിച്ചാല്‍ മതിയെന്നും താന്‍ ഉണ്ടാകുമെന്നും പറഞ്ഞു. ഇതോടെ പൊലീസിന്റെ ആദ്യകണക്കു കൂട്ടല്‍ തെറ്റി. കോടതിയിലാണെങ്കില്‍ വിശദമായ വാദപ്രതിവാദം നടക്കും. അത് അനുകൂലമാകില്ലെന്ന പൊലീസിന്റെ ഭയം തുടര്‍ന്നുള്ള മണിക്കൂറുകളില്‍ ശരിയായി. പൊലീസ് ജോര്‍ജുമായി 6.30തോടെ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി 3ല്‍ എത്തി. ഏഴ് മണിക്ക് മജിസ്ട്രേട്ട് ചേംബറില്‍ നിന്ന് ബെഞ്ചിലെത്തി, വാദം തുടങ്ങി.
സ്ത്രീയുടെ മാനത്തിനാണ് ക്ഷതമേറ്റതെന്നും മതവിദ്വേഷ പ്രസംഗമടക്കം മറ്റ് കേസുകളിലും പ്രതിയായ പി.സി.ജോര്‍ജ് ജാമ്യം ലഭിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. കോടതി നല്‍കിയ ജാമ്യവ്യവസ്ഥ ലംഘിച്ച പ്രതിയാണെന്നും 9 കേസുകളില്‍ പ്രതിയാണെന്നും പ്രോസിക്യൂഷന് വേണ്ടി ഹാജരായ സീനിയര്‍ അസിസ്റ്റന്റ് പ്രോസിക്യൂട്ടര്‍ ഉമാ നൗഷാദ് വാദിച്ചു. ഫെബ്രുവരിയില്‍ നടന്ന സംഭവത്തില്‍ ഇപ്പോള്‍ പരാതി ഉന്നയിക്കുന്നത് കേസ് കെട്ടിചമച്ചതിന് തെളിവാണെന്ന പ്രതിഭാഗത്തിന്റെ വാദത്തെ സ്ത്രീയുടെ മാനത്തിനാണ് വിലയെന്നും പരാതി നല്‍കാന്‍ വൈകിയത് ഇപ്പോള്‍ പരിഗണിക്കേണ്ട വിഷയമല്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
എന്നാല്‍, കേസ് രാഷ്ട്രീയപ്രേരിതമാണെന്നും പരാതിക്കാരിക്ക് വിശ്വാസ്യതയില്ലെന്നും പ്രതിഭാഗം വക്കീല്‍ അജിത്ത് കുമാര്‍ വാദിച്ചു. മണിക്കൂറുകള്‍ക്കുള്ളില്‍ തട്ടിക്കൂട്ടിയ എഫ്‌ഐആറും റിമാന്റ് റിപ്പോര്‍ട്ടുമാണ്. പീഡനക്കേസ് പ്രതിയെ അറസ്റ്റ ചെയ്യുന്നതിന് മുമ്ബുള്ള നടപടികള്‍ അക്കമിട്ട് നിരത്തിയ അജിത് കുമാര്‍ ഇതൊന്നും ഇവിടെ പാലിച്ചിലെന്നും വിശദീകരിച്ചു. പരാതിക്കാരി മുന്‍ മുഖ്യമന്ത്രിക്കെതിരെ അടക്കം പീഡന പരാതി നല്‍കിയിട്ടുണ്ട്. ഈ കേസിന്റെ കര്‍ട്ടനു പിന്നില്‍ മറ്റ് പലരുമാണ്. പരാതിക്കാരിയെക്കൊണ്ട് കള്ളപ്പരാതി നല്‍കുകയായിരുന്നു. പി.സി.ജോര്‍ജ് ഹൃദ്രോഗിയാണ്, രക്തസമ്മര്‍ദമുണ്ട്.അദ്ദേഹത്തിന് 71 വയസുണ്ട്.മെഷീന്റെ സഹായത്തോടെയാണ് ഉറങ്ങുന്നത്.അദ്ദേഹത്തെ ജയിലിലേയ്ക്ക് അയച്ചാല്‍ മരണം വരെ സംഭവിക്കാം.അതു കൊണ്ട് അദ്ദേഹത്തെ ജയിലിലടയ്ക്കരുതെന്നും അജിത് കുമാര്‍ വാദിച്ചു.
തുടര്‍ന്ന് മജിസ്ട്രട്ട് പരാതിയുണ്ടോയെന്ന് കോടതി ജോര്‍ജിനോട് ചോദിച്ചു ക്രൈംബ്രാഞ്ച് കേസുമായി ബന്ധപ്പെട്ടാണ് തന്നെ വിളിച്ചു വരുത്തിയത്. ഇത്തരം ഒരു പരാതിയുള്ള കാര്യം അറിയിച്ചില്ല. നിരവധി ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും പി.സി ജോര്‍ജ്ജ് പറഞ്ഞു. പിന്നാലെ കേസുമായി സഹരിക്കുമോയെന്ന മജിസ്ട്രട്ടിന്റെ ചോദ്യത്തിന് നൂറുശതമാനം എന്ന മറുപടിയാണ് ജോര്‍ജ് നല്‍കിയത്. ഇതോടെ രണ്ട് മണിക്കൂറോളം നീണ്ട വാദത്തിന് ശേഷം, മൂന്ന് മാസത്തേയ്ക്ക് എല്ലാ ശനിയാഴ്ചയും രാവിലെ 10നും ഉച്ചയ്ക്ക് ഒന്നിനുമിടയ്ക്ക് അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പില്‍ ഹാജരാകണം. 25000 രൂപ ജാമ്യതുകയും നല്‍കണം, എന്നീ വ്യവസ്ഥകളില്‍ ജാമ്യം അനുവദിച്ചു. പുറത്തെത്തിയ ജോര്‍ജ് ആദ്യം ദൈവത്തിനും പിന്നെ അജിത് കുമാറിനുമാണ് നന്ദി പറഞ്ഞ്.
മെയ് ഒന്നിനായിരുന്നു മതവിദ്വേഷ പ്രസംഗം നടത്തിയെന്ന പേരില്‍ ഈരാറ്റുപേട്ടയിലെ വീട്ടിലെത്തി പുലര്‍ച്ചെ ഫോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് നന്ദാവനം പൊലീസ് ക്യാമ്ബിലും എത്തിച്ചു. അസാധാരണമായ പൊലീസ് നപടി കണ്ടതോടെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയ കേസില്‍ ജോര്‍ജിന് ജാമ്യം കിട്ടില്ലെന്ന് മാധ്യമങ്ങള്‍ വിധിയെഴുതി. പിന്നാലെ ജോര്‍ജിന്റെ വക്കാലത്ത് ശാസ്തമംഗലം അജിത്ത് കുമാര്‍ ഏറ്റെടുത്തു. അതും ആര്‍.എസ്.എസ് നേതൃത്വത്തിന്റെ ഇടപെടലില്‍. മജിസ്ട്രറ്റിന്റെ വീട്ടില്‍ ഹാജരാക്കിയ ജോര്‍ജിന് മിനിട്ടുകള്‍ പുറത്തേക്ക് എത്തി. കേസ് ഏറ്റെടുത്തത് മുതല്‍ ജോര്‍ജിന് ജാമ്യം കിട്ടിയിരിക്കും എന്ന നിലപാടിലായിരുന്നു അജിത്ത് കുമാര്‍ അതിന് സുപ്രീം കോടതിയുടെ പല വിവിധ ന്യായങ്ങളും ചൂണ്ടിക്കാട്ടിയുള്ള ജാമ്യ വാദം കോടതി അംഗീകരിച്ചു.
സര്‍ക്കാരിന്റെയും പൊലീസിന്റെയും അമിതാവേശത്തിന് തിരിച്ചടി നല്‍കിയ അഭിഭാഷകനെ ഹിന്ദുമഹാസമ്മേനത്തില്‍ അന്നേദിവസം അനുമോദിക്കുകയും ചെയ്തു. പ്രിയദര്‍ശിനി ഹാളില്‍ നടന്ന സമ്മേളനത്തിന്റെ സമാപന ചടങ്ങില്‍ കേന്ദ്ര മന്ത്രി വി.മുരളീധരന്‍ അജിത്തിന് പ്രശംസിക്കുകയും ചെയ്തു. ജാമ്യം നല്‍കാന്‍ താത്പര്യമില്ലെങ്കില്‍ പോലും അജിത്തിന്റെ വാദം കേട്ടാല്‍ മജിസ്‌ട്രേറ്റ് ജാമ്യം അനുവദിക്കും എന്ന് പി.സി.ജോര്‍ജ് പറഞ്ഞതായും മുരളീധരന്‍ പറഞ്ഞു. പിന്നാലെ ഷാള്‍ അണിച്ച് അനുമോദനവും അറിയിച്ചു. ആര്‍.എസ്.എസിനും ബിജെപിക്കും എക്കാലവും പ്രിയപ്പെട്ടവയാളാണ് അജിത് കുമാര്‍. ബിജെപിയുടെ അഭിഭാഷക സംഘടനയായ അഭിഭാഷക പരിഷത്തിന്റെ ഭാഗമാണ്. 2018ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അജിത്തിനെ കേരള ഹൈക്കോടതിയില്‍ സിബിഐയുടെ പ്രത്യേക പ്രോസിക്യൂട്ടറായും നിയമിച്ചിരുന്നു.