സുഹൃത്തില്‍ നിന്നും താന്‍ ​ഗര്‍ഭം ധരിച്ചിരുന്നെന്നും അത് അബോര്‍ഷനിലൂടെ ഇല്ലാതാക്കിയെന്നും ബോളിവുഡ് താരം കുബ്ര സെയ്റ്റ്. ആദ്യ പുസ്തകമായ ഓപ്പണ്‍ ബുക്കിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തുന്നത്. പുസ്തകത്തിലെ ഒരു അധ്യായമാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരിക്കുന്നത്. “I Wasn’t Ready to Be a Mother” എന്ന അധ്യായത്തില്‍ മുന്‍പ് ഗര്‍ഭഛിദ്രം നടത്തിയതിനെ കുറിച്ചും അതിന്റെ കാരണങ്ങളെ കുറിച്ചുമാണ് പറയുന്നത്.

ഒരു രാത്രി സുഹൃത്തിനൊപ്പം കഴിഞ്ഞതിനു ശേഷമാണ് താന്‍ ഗര്‍ഭിണിയായതെന്നും അമ്മയാകാന്‍ താന്‍ മാനസികമായി തയ്യാറായിരുന്നില്ലെന്നും നടി പറയുന്നു. 2013 ല്‍ തന്റെ മുപ്പതാം വയസ്സിലുണ്ടായ അനുഭവമാണ് കുബ്ര പറയുന്നത്. ആന്‍ഡമാനിലേക്ക് യാത്ര പോയപ്പോഴായിരുന്നു സംഭവം. സ്കൂബ ഡൈവിങ്ങിനു ശേഷം അല്‍പം മദ്യപിച്ചിരുന്നു. ഇതിനുശേഷം സുഹൃത്തുമായി ശാരീരിക ബന്ധമുണ്ടായി. പിന്നീട് ഏതാനും നാളുകള്‍ക്കു ശേഷം പരിശോധന നടത്തിയപ്പോഴാണ് ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞതെന്ന് കുബ്ര എഴുതി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജൂണ്‍ 27 നാണ് ബോളിവുഡ് താരം കുബ്ര സെയ്റ്റ് തന്റെ ആദ്യ പുസ്തകമായ ഓപ്പണ്‍ ബുക്ക് പുറത്തിറക്കിയത്. ബെംഗളുരുവിലെ തന്റെ മുന്‍കാല ജീവിതവും വ്യക്തിപരമായ അനുഭവങ്ങളുമാണ് നടി പുസ്തകത്തില്‍ എഴുതിയിരിക്കുന്നത്. സിനിമാലോകത്ത് എത്തുന്നതിന് മുമ്ബ് നേരിട്ട ബോഡിഷെയ്മിങ്ങിനെ കുറിച്ചും നേരിട്ട സാമൂഹിക ഉത്കണ്ഠയെ കുറിച്ചുമെല്ലാം കുബ്ര പുസ്തകത്തിലൂടെ വെളിപ്പെടുത്തുന്നുണ്ട്.

ടൈംസ് നൗവിന് നല്‍കിയ അഭിമുഖത്തില്‍ ആ സംഭവത്തെ കുറിച്ച്‌ കുബ്ര കൂടുതല്‍ വിശദമാക്കുന്നുണ്ട്. “ഗര്‍ഭിണിയാണെന്ന് അറിഞ്ഞ് ഒരാഴ്ച്ചയ്ക്ക് ശേഷം ഗര്‍ഭധാരണം വേണ്ടെന്ന് വെക്കാന്‍ തീരുമാനിച്ചു. ഞാന്‍ മാനസികമായി തയ്യാറായിരുന്നില്ല. തന്റെ ജീവിതം അങ്ങനെയാകാനായിരുന്നില്ല ആഗ്രഹിച്ചിരുന്നത്. അമ്മയാകാന്‍ ഞാന്‍ ഒരുക്കമായിരുന്നില്ല. ഇപ്പോഴും അതിന് തയ്യാറാണെന്ന് കരുതുന്നില്ല. പെണ്‍കുട്ടികള്‍ 23 വയസ്സില്‍ വിവാഹിതയായി മുപ്പത് വയസ്സിനുള്ളില്‍ അമ്മയാകണമെന്ന് സമൂഹം നിര്‍ബന്ധിക്കുന്നതെന്തിനാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. അദൃശ്യമായ നിയമപുസ്തകം പോലെയാണിത്. എനിക്കറിയാമായിരുന്നു ഞാനതിന് ഒരുക്കമായിരുന്നില്ലെന്ന്”. കുബ്ര പറയുന്നു. ഗര്‍ഭഛിദ്രം നടത്തിയതില്‍ പശ്ചാത്താപമില്ലെന്നും നടി വ്യക്തമാക്കി.

“തീര്‍ച്ചയായും ആ തിരഞ്ഞെടുപ്പ് കാരണം ഒരു മോശം മനുഷ്യനാണെന്ന് എനിക്ക് തോന്നിയിരുന്നു. എന്നാല്‍ എനിക്ക് മോശം തോന്നുന്നത് എനിക്ക് എങ്ങനെ തോന്നി എന്നതില്‍ നിന്നല്ല, മറിച്ച്‌ മറ്റുള്ളവര്‍ അത് എങ്ങനെ മനസ്സിലാക്കും എന്നതില്‍ നിന്നാണ്. എന്റെ തിരഞ്ഞെടുപ്പ് എന്നെക്കുറിച്ചായിരുന്നു. ചിലപ്പോള്‍ സ്വയം സഹായിക്കുക എന്നത് ഏറെ ബുദ്ധിമുട്ടായിരിക്കും. പക്ഷേ കുഴപ്പമില്ല. നിങ്ങളത് ചെയ്യണം.”- കുബ്രയുടെ വാക്കുകള്‍.

ബെംഗളുരുവില്‍ ജനിച്ച കുബ്ര നെറ്റ്ഫ്ലിക്സ് സീരീസ് സേക്രഡ് ഗെയിംസിലൂടെയാണ് കൂടുതല്‍ ശ്രദ്ധേയയാകുന്നത്. ആപ്പിള്‍ ടിവി+ സീരീസായ ഫൗണ്ടേഷനിലാണ് കുബ്ര അവസാനമായി അഭിനയിച്ചത്. ബോളിവുഡില്‍ നേരത്തേ ചെറിയ വേഷങ്ങളിലും കുബ്ര വേഷമിട്ടിരുന്നു. Qസല്‍മാന്‍ ഖാനും അസിനും അഭിനയിച്ച റെഡി എന്ന ചിത്രത്തിലെ ചെറിയ വേഷത്തിലൂടെയാണ് കുബ്ര അഭിനയ രംഗത്തേക്ക് കടക്കുന്നത്. സുല്‍ത്താന്‍, ജവാനി ജാനേമന്‍, ഡോളി കിറ്റി ഔര്‍ വോ ചമക്തേ സിത്താരേ, സിറ്റി ഓഫ് ലൈഫ് എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക