തെരുവുനായ് കുറുകെ ചാടിയുണ്ടായ വാഹനാപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിനു നഗരസഭ/പഞ്ചായത്ത് നഷ്ടപരിഹാരം നല്‍കണം. മരിച്ചവരുടെ കുടുംബത്തിനു മാത്രമല്ല തെരുവുനായ്ക്കളുടെ കടിയേറ്റവര്‍ക്കും തദ്ദേശസ്ഥാപനങ്ങളില്‍നിന്നു നഷ്ടപരിഹാരം ലഭിക്കും.കഴിഞ്ഞ ദിവസം ​തെരുവുനായ് കുറുകെ ചാടി സ്കൂട്ടര്‍ മറിഞ്ഞു മരിച്ച ഒറ്റപ്പാലത്തെ വ്യാപാരിയുടെ കുടുംബത്തിനു നഗരസഭ നഷ്ടപരിഹാരം നല്‍കിയത് 24.11 ലക്ഷം രൂപയാണ്.

സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരം 2016 മുതല്‍ ജസ്റ്റിസ് എസ്.സിരിജഗന്‍ അധ്യക്ഷനായി ഇത്തരമൊരു സമിതി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും പലര്‍ക്കും ഇക്കാര്യം അറിയില്ല. സംസ്ഥാനത്തെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും കമ്മിഷന്‍ സംബന്ധിച്ച വിവരവും അപേക്ഷ നല്‍കേണ്ട വിലാസവും എഴുതിച്ചേര്‍ത്ത ബോര്‍ഡ് സ്ഥാപിക്കണമെന്ന നിര്‍ദേശമുണ്ടെങ്കിലും പലയിടത്തും ഇത് പാലിക്കുന്നുമില്ല.കേരളത്തില്‍ ഓരോ വര്‍ഷവും തെരുവുനായ്ക്കളുടെ കടിയേല്‍ക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണു സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്നു 2016 ല്‍ ഇത്തരമൊരു കമ്മിറ്റി രൂപീകരിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആരോഗ്യ ഡയറക്ടര്‍, നിയമ സെക്രട്ടറി എന്നിവരാണ് സമിതിയില്‍ ഉള്ളത്.അതേസമയം വളര്‍ത്തുനായ്ക്കള്‍ മൂലമുള്ള കടിയേല്‍ക്കല്‍ കമ്മിഷന്റെ പരിധിയില്‍ വരില്ല.തെരുവുനായ്ക്കളുടെ നിയന്ത്രണത്തിന്റെ ഉത്തരവാദിത്തം തദ്ദേശ സ്ഥാപനങ്ങള്‍ക്കാണെന്നതിനാല്‍ നഷ്ടപരിഹാരം നല്‍കേണ്ടതും അവര്‍ തന്നെയാണ്.കടിയേറ്റവര്‍ക്കുള്ള നഷ്ടപരിഹാരം, ചികിത്സാ സൗകര്യം, തെരുവുനായ് വന്ധ്യംകരണത്തിലെ പുരോഗതി എന്നിവയാണ് കമ്മിഷന്റെ പരിധിയില്‍ വരുന്നത്.

ഇതിനായി അപേക്ഷ നല്‍കല്‍ വളരെ എളുപ്പമാണ്. വെള്ളക്കടലാസില്‍ എഴുതി നല്‍കിയാല്‍ മതി.ചികിത്സാ സംബന്ധിച്ച രേഖകളും അയയ്ക്കണം. നായ്ക്കള്‍ കുറുകെ ചാടി വാഹനത്തിന് തകരാര്‍ വന്നിട്ടുണ്ടെങ്കില്‍ റിപ്പയര്‍ ചെയ്ത വിവരങ്ങളും ബില്ലും കൈമാറണം.എന്നാല്‍ വാഹനത്തിന് ഇന്‍ഷുറന്‍സ് കമ്ബനി വഴി നഷ്ടപരിഹാരം ലഭിച്ചെങ്കില്‍ ഇവിടെനിന്നു കിട്ടില്ല.നായയുടെ കടിയേറ്റ വ്യക്തിയില്‍നിന്ന് പരാതികള്‍ ലഭിച്ചാല്‍ സംഭവത്തില്‍ തദ്ദേശസ്ഥാപനങ്ങളോട് കമ്മിഷന്‍ റിപ്പോര്‍ട്ട് തേടും.ഒപ്പംതന്നെ സര്‍ക്കാരിനെയും അറിയിക്കും.

കടിയുടെ ഗൗരവം, ചികിത്സ ഉള്‍പ്പെടെ പരിഗണിച്ചാണ് റിപ്പോര്‍ട്ട് നല്‍കേണ്ടത്. അതിനുശേഷം തദ്ദേശസ്ഥാപന പ്രതിനിധിയെയും നായ്കടിച്ച വ്യക്തിയെയും ഹിയറിങ്ങിന് വിളിക്കും. ഇരുവരുടെയും ഭാഗം കേട്ട ശേഷം നഷ്ടപരിഹാരം എത്ര നല്‍കണമെന്നതു സംബന്ധിച്ച്‌ സുപ്രീം കോടതിക്കു റിപ്പോര്‍ട്ട് കൈമാറും.സുപ്രീം കോടതി സംസ്ഥാന സര്‍ക്കാര്‍ വഴിയാണ് തദ്ദേശസ്ഥാപനങ്ങളോട് നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദേശം നല്‍കുക.ഇതിനായി അപേക്ഷ നല്‍കേണ്ട വിലാസം: ജസ്റ്റിസ് (റിട്ട) എസ്.സിരിജഗന്‍ കമ്മിറ്റി, യുപിഎഡി ഓഫിസ് ബില്‍ഡിങ്, പരമാറ റോഡ്, കൊച്ചി, എറണാകുളം- 682018

നായയുടെ കടിയേറ്റു മരിച്ച കേസുകളില്‍ ലക്ഷങ്ങളായിരിക്കും തദ്ദേശസ്ഥാപനങ്ങള്‍ ഇങ്ങനെ നഷ്ടപരിഹാരമായി നല്‍കേണ്ടി വരിക.കമ്മിഷന്‍ ഉത്തരവ് അന്തിമമാണെന്നതിനാല്‍ തുക കൈമാറാതെ കഴിയില്ല.വൈകിയാല്‍ പലിശയും കൊടുക്കണം.പാലക്കാട് കുളപ്പുള്ളി പാതയില്‍, പാലപ്പുറം എന്‍എസ്‌എസ് കോളജിനു സമീപം നടന്ന അപകടത്തില്‍ വസ്ത്ര വ്യാപാരി ഈസ്റ്റ് ഒറ്റപ്പാലം കുന്നത്ത് സെയ്തലവിയുടെ കുടുംബത്തിന് 18.10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു കമ്മിഷന്‍ ഉത്തരവ്.എന്നാല്‍ വൈകിയതോടെ പലിശ ഉള്‍പ്പെടെ 24.11 ലക്ഷം രൂപ കൈമാറേണ്ടിവന്നു.

അതേസമയം തങ്ങള്‍ മാത്രം വിചാരിച്ചാല്‍ തെരുവുനായ് ശല്യം പരിഹരിക്കാന്‍ കഴിയില്ലെന്നും നഷ്പരിഹാരം അധിക ബാധ്യതയാകുന്നുവെന്നും ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നു കൂടുതല്‍ സഹകരണം വേണമെന്നും തദ്ദേശസ്ഥാപനങ്ങള്‍ ആവശ്യപ്പെടുന്നു. അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ പദ്ധതി (എബിസി) അനുസരിച്ച്‌ നായ്ക്കള്‍ പെറ്റുപെരുകല്‍ തടയാനുള്ള പദ്ധതി പല തദ്ദേശസ്ഥാപനങ്ങളിലും പാളുകയാണ്. 2019ലെ സെന്‍സസിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ എണ്ണം 2,89,985 ആണ്. ഇപ്പോള്‍ അതിലുമെത്രയോ ഇരട്ടിയായി.

എബിസി നടപ്പാക്കുന്ന സമയത്ത് പലയിടത്തും ജനങ്ങളുടെ സഹകരണമില്ലായ്മയും തദ്ദേശസ്ഥാപനങ്ങള്‍ക്ക് തിരിച്ചടിയാകുന്നുണ്ട്.ഒരു പ്രദേശത്തുനിന്ന് പിടിക്കുന്ന നായ്ക്കളെ വന്ധ്യംകരിച്ച ശേഷം അതേ സ്ഥലത്തുതന്നെ തുറന്നുവിടുന്നത് ജനങ്ങളുടെ എതിര്‍പ്പിന് കാരണമാകുന്നു. എബിസി പദ്ധതിക്കു വേണ്ടി കേന്ദ്രങ്ങള്‍ ആരംഭിക്കുമ്ബോഴും പരിസരവാസികള്‍ എതിര്‍പ്പുമായെത്തും.നായ്ക്കളെ കൊന്നൊടുക്കണമെന്നാണ് അവരുടെ ആവശ്യം.എന്നാല്‍ നിലവിലെ നിയമപ്രകാരം അത് ശിക്ഷാര്‍ഹമാണ്.

വളര്‍ത്തു നായ്ക്കള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധം

ലൈസന്‍സിനുള്ള അപേക്ഷാഫോറം കോര്‍പ്പറേഷന്‍/പഞ്ചായത്ത്,ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഓഫീസ്, മൃഗാശുപത്രി എന്നിവിടങ്ങളില്‍ നിന്ന് ലഭിക്കും. ഉടമസ്ഥന്റെ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, നായയ്ക്ക് പ്രതിരോധ കുത്തിവയ്പ് നടത്തിയ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ സഹിതമാണ് അപേക്ഷിക്കേണ്ടത്.അതേപോലെ നായ്ക്കളില്‍ മൈക്രോ ചിപ്പും ഘടിപ്പിക്കും. തെരുവില്‍ ഉപേക്ഷിക്കുന്ന വളര്‍ത്തുനായ്ക്കളുടെ ഉടമസ്ഥനെ കണ്ടെത്തി നിയമനടപടി സ്വീകരിക്കാനാണി​ത്.

ഒന്നില്‍ കൂടുതല്‍ മൃഗങ്ങളെ വളര്‍ത്തുകയാണെങ്കില്‍ ഓരോ മൃഗത്തിനും പ്രത്യേകം ലൈസന്‍സ് എടുക്കണം.വളര്‍ത്തു മൃഗം പ്രസവിച്ചാല്‍ കുഞ്ഞുങ്ങള്‍ക്ക് 4 മാസത്തിനകം ലൈസന്‍സ് എടുക്കണം.ഒരു വര്‍ഷമാണ് ഓരോ ലൈസന്‍സിന്റെയും കാലാവധി

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക