എസ്എഫ്ഐ പ്രവർത്തകർ അടിച്ചുതകർത്ത് രാഹുൽ ഗാന്ധിയുടെ ഓഫീസ് സന്ദർശിച്ച ശേഷം പ്രതിപക്ഷനേതാവ് വി ഡി സതീശൻ നടത്തിയ വാർത്താ സമ്മേളനത്തിനിടയിൽ നാടകീയരംഗങ്ങൾ. ഓഫീസിലുള്ള മഹാത്മാഗാന്ധിയുടെ ചിത്രം കോൺഗ്രസ് പ്രവർത്തകർ തന്നെ നശിപ്പിച്ചതാണ് എന്ന ആരോപണമാണ് ഇടത് മാധ്യമപ്രവർത്തകൻ പത്രസമ്മേളനത്തിൽ ഇടയിൽ ഉന്നയിച്ചത്. ഈ ചോദ്യം പ്രതിപക്ഷനേതാവിനെ പ്രകോപിപ്പിച്ചു. കുറച്ചുകഴിയുമ്പോൾ ഞങ്ങൾ തന്നെയാണ് ഓഫീസ് ആക്രമിച്ചതെന്നും നിങ്ങൾ പറയുമോ എന്നാണ് അദ്ദേഹം ക്ഷോഭിച്ചു കൊണ്ട് മറുപടി നൽകിയത്.
വയനാട്ടിലെ രാഹുലിന്റെ ഓഫിസ് സന്ദര്‍ശിച്ച ശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലായിരുന്നു സംഭവം. എംപി ഓഫിസ് അക്രമിക്കപ്പെട്ട ഉടന്‍ വന്ന ദൃശ്യങ്ങളില്‍ ഗാന്ധി ചിത്രം ചുമരിലായിരുന്നുവെന്നും പിന്നീട് നിലത്തിട്ടതാണെന്നുമുള്ള ഇടത് ആരോപണം സംബന്ധിച്ചുള്ള മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തോടായിരുന്നു സതീശന്റെ പ്രകോപനം. ഇക്കണക്കിന് എംപി ഓഫിസ് അക്രമിച്ചത് കോണ്‍ഗ്രസുകാര്‍ തന്നെയാണോ എന്ന് നിങ്ങള്‍ പറയുമോയെന്നായിരുന്നു സതീശന്റെ ചോദ്യം.
‘തൃക്കാക്കര തെരഞ്ഞെടുപ്പിന് ശേഷം സിപിഎം നേതാക്കള്‍ ഒരു കണക്ക് പറയുകയുണ്ടായി. അപ്പോള്‍ ജയിച്ചത് ഞങ്ങളാണോ അതോ അവരാണോ എന്ന സംശയമുണ്ടായി. അതുപോലുള്ള കാര്യങ്ങളുമായി ഇങ്ങോട്ട് വരേണ്ട. കൈയില്‍ വെച്ചാല്‍ മതി. പിണറായി വിജയനോട് പോയി ചോദിച്ചാല്‍ മതി. എന്നോട് ഇതുപോലുള്ള ചോദ്യങ്ങള്‍ ചോദിക്കേണ്ട. അസംബന്ധം പറയേണ്ട.
എന്റെ വാര്‍ത്താസമ്മേളനം തടസപ്പെടുത്താന്‍ കൈരളിയുടേയും ദേശാഭിമാനിയുടേയും ലേഖകനായി ഇവിടെ ഇരുത്തിയാല്‍, ഞാന്‍ മര്യാദ കാണിക്കുന്നത് കൊണ്ടാണ് നിങ്ങള്‍ ഇവിടെ ഇരിക്കുന്നത്. ഇല്ലെങ്കില്‍ പുറത്തിറക്കിവിടും. മര്യാദയ്ക്ക് ഇരുന്നോണം. അത്ര വൈകാരികമായ വിഷയമാണ് ഞങ്ങളുടെത്. നിങ്ങളെ ഇവിടെ നിന്ന് പുറത്തിറക്കാന്‍ ഇടയാക്കരുത്’ എന്നും സതീശന്‍ പറഞ്ഞു.