തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു. 6.6 ശതമാനമാണ് നിരക്ക് വര്‍ധന. പ്രതിമാസം 50 യൂണിറ്റ് വരെ ഉപയോഗത്തിന്‌ വര്‍ധനയില്ല. 150 യൂണിറ്റ് വരെ 25 പൈസയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. അനാഥാലയം, അങ്കണ്‍വാടി, വൃദ്ധസദനം എന്നിവിടങ്ങളില്‍ നിരക്ക് വര്‍ധിക്കില്ല. പെട്ടിക്കടകള്‍ക്കും ആനുകൂല്യം പ്രഖ്യാപിച്ചിട്ടുണ്ട്. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കുള്ള ഇളവ് തുടരും. മാരക രോ​ഗികളുള്ള വീട്ടുകാര്‍ക്കും നിരക്ക് വര്‍ധന ഉണ്ടാകില്ല.

2022- 23 വര്‍ഷത്തേക്കുള്ള നിരക്ക് വര്‍ധന വൈദ്യുതി റെ​ഗുലേറ്ററി കമ്മീഷന്‍ അധ്യക്ഷന്‍ പ്രേമന്‍ ദിനരാജാണ് പ്രഖ്യാപിച്ചത്. പ്രതിമാസം 40 യൂണിറ്റ് ഉപയോ​ഗിക്കുന്ന ആയിരം വാട്ട് കണക്ടഡ് ലോഡുള്ളവര്‍ക്കും ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള ഉപഭോക്താക്കള്‍ക്കും താരിഫ് വര്‍ധന ഉണ്ടാകില്ല. പ്രതിമാസം 50 യൂണിറ്റ് വരെ ഉപയോ​ഗിക്കുന്നവര്‍ക്കും നിരക്ക് വര്‍ധന ഇല്ല. 2019ലെ അതേ നിരക്ക് തന്നെയായിരിക്കും ഇവരില്‍ നിന്ന് ഈടാക്കുക.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പെട്ടിക്കട, തട്ടുകട എന്നിവര്‍ക്ക് ആനുകൂല്യം പ്രഖ്യാപിച്ചിട്ടുണ്ട്. നിലവില്‍ ആയിരം വാട്ട് വരെയാണ് ഇവര്‍ക്ക് ഉപയോ​ഗിക്കാനുള്ള പരിധിയുണ്ടായിരുന്നത്. ഇത് 2000 വാട്ടായി ഉയര്‍ത്തി. ഇവര്‍ക്ക് ഫ്രഡ്ജ്, മിക്സി അടക്കമുള്ളവ ഈ പരിധിക്കുള്ളില്‍ ഉപയോ​ഗിക്കാന്‍ സാധിക്കും. വിതരണ ഏജന്‍സികളുടെ പ്രവര്‍ത്തനം വിലയിരുത്തിയാകും ഇനിമുതല്‍ നിരക്ക് തീരുമാനിക്കുക. ഏജന്‍സി വരുത്തുന്ന വീഴ്ച മൂലമുള്ള ഭാരം ഉപഭോക്താക്കളിലേക്ക് നല്‍കാന്‍ അനുവദിക്കില്ല.

പൊതുജനാഭിപ്രായം കൂടി പരി​ഗണിച്ചാണ് നിരക്ക് വര്‍ധനവെന്ന് അധ്യക്ഷന്‍ വ്യക്തമാക്കി. കോവിഡ് സാഹചര്യം കൂടി കണക്കിലെടുത്താണ് കമ്മീഷന്‍ താരിഫ് പുറത്തിറക്കുന്നതെന്നും സാധാരണക്കാരെയും കര്‍ഷകരേയും വ്യവസായികളേയും പരി​ഗണിച്ചതായും അദ്ദേഹം പറഞ്ഞു. ​ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് അനുകൂലമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന താരിഫ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക