തിരുവനന്തപുരം: ലോക്‌നാഥ് ബെഹ്റ പൊലീസ് മേധാവിയായിരിക്കെ ടെക്നോപാര്‍ക്കില്‍ ഭാര്യ ജോലി നോക്കിയ കമ്ബനിക്കായി 18 വനിതാ പൊലീസിനെ അധികം നിയോഗിച്ച് 1.70 കോടി രൂപയുടെ ബാദ്ധ്യത വരുത്തിയതില്‍ അക്കൗണ്ടന്റ് ജനറല്‍ സര്‍ക്കാരിനോട് വിശദീകരണം തേടി. തങ്ങള്‍ ആവശ്യപ്പെടാത്ത കാര്യത്തിന് പണം നല്‍കില്ലെന്ന് ടെക്നോപാര്‍ക്ക് അധികൃതര്‍ ഡി.ജി.പി അനില്‍കാന്തിനെ അറിയിച്ചു. കമ്ബനി വാക്കാല്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് അധിക സുരക്ഷ നല്‍കിയതെന്നാണ് ബെഹ്റയുടെ പക്ഷം. നഷ്ടം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നാണ് സൂചന.
ടെക്നോപാര്‍ക്കിന്റെ സുരക്ഷ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സിനാണ്. പണം നല്‍കുന്നത് ടെക്നോപാര്‍ക്കും. 2017ലെ ധാരണാപത്രം അനുസരിച്ച് 22 പൊലീസുകാരെ നിയോഗിച്ചിരുന്നു. പിന്നീട് സര്‍ക്കാരിന്റെ അനുമതി വാങ്ങാതെ 18 വനിതാ പൊലീസിനെക്കൂടി ബെഹ്റ നിയോഗിച്ചു. 2021 വരെ ഇത് തുടര്‍ന്നു. ബെഹ്റ വിരമിച്ചതിനു തൊട്ടടുത്ത ദിവസം അനിൽകാന്ത് ഇവരെ പിന്‍വലിച്ചു.
ആയുധവുമായി കാവല്‍ നില്‍ക്കുന്ന ഒരു പൊലീസുകാരന് ദിവസം 1500 രൂപയും ആയുധമില്ലെങ്കില്‍ 1400 രൂപയുമാണ് ടെക്‌നോപാര്‍ക്ക് നല്‍കുന്നത്. പൊലീസിനെ അധികമായി നിയോഗിച്ചവരില്‍ നിന്ന് പണം ഈടാക്കണമെന്ന് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് കമന്‍ഡാന്റ് ഡി.ജി.പിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.