തിരുവനന്തപുരം: കന്യാകുമാരി വെള്ളിചന്തയില്‍ വീട്ടില്‍ ഉറങ്ങിക്കിടന്ന അമ്മയെയും മകളെയും തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം സ്വര്‍ണമാലയടക്കം 16 പവന്‍ കവര്‍ന്ന സംഭവത്തില്‍ പ്രതി അറസ്റ്റില്‍. കടയ്പ്പട്ടണം ഫാത്തിമ സ്ട്രീറ്റ് സ്വദേശി സില്‍വസ്റ്ററിന്റെ മകന്‍ അമല സുമനെയാണ് (36) അറസ്റ്റുചെയ്തത്. മുട്ടം സ്വദേശിനി തെരേസാമ്മാള്‍ (90), മകളും ആന്റോ സഹായരാജിന്റെ ഭാര്യയുമായ പൗലിന്‍ മേരി (48) എന്നിവരെ കൊലപ്പെടുത്തിയ സംഭവത്തിലാണ് അറസ്റ്റ്. ജില്ലാ പൊലീസ് മേധാവി ഹരി കിരണ്‍ പ്രസാദിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് എസ്‌ഐ അരുളപ്പന്റെ പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ:
ആന്റോ സഹായരാജും മൂത്ത മകന്‍ അലനും വിദേശത്ത് മത്സ്യബന്ധന തൊഴിലാളികളാണ്. ഇളയ മകന്‍ ആരോണ്‍ ചെന്നൈയിലെ സ്വകാര്യ കോളേജില്‍ പഠിക്കുന്നു. വെള്ളിചന്തയില്‍ ആള്‍താമസം കുറഞ്ഞ പ്രദേശത്താണ് പൗലിന്‍ മേരിയും തെരേസാമ്മാളും താമസിക്കുന്നത്. ജൂണ്‍ ഏഴിന് രാവിലെ ഫോണ്‍ വിളിച്ചിട്ട് രണ്ടുപേരും എടുക്കാത്തതിനെ തുടര്‍ന്ന്, മക്കള്‍ അടുത്തുള്ള ബന്ധുക്കളെ വിളിച്ചു. ബന്ധുക്കള്‍ സംഭവ സ്ഥലത്തെത്തി വീട്ടിന്റെ വാതില്‍ തകര്‍ത്ത് നോക്കിയപ്പോള്‍ രണ്ടുപേരും തലയില്‍ പരിക്കേറ്റ് മരിച്ച നിലയിലായിരുന്നു.
തെരേസാമ്മാളിന്റെ അഞ്ചു പവന്റെ മാലയും പൗലിന്‍ മേരിയുടെ 11 പവന്റെ മാലയും കവര്‍ന്നു. എന്നാല്‍ വളയും കമ്മലും നഷ്ടമായിരുന്നില്ല. പൗലിന്‍ മേരിയോടുള്ള മുന്‍വൈരാഗ്യം കാരണമാണ് കൊല നടത്തിയത് എന്ന് പ്രതി അമല സുമന്‍ പൊലീസിന് മൊഴി നല്‍കി. പൗലിന്‍മേരി വീട്ടില്‍ തയ്യല്‍ ക്ലാസ് നടത്തി വന്നിരുന്നു. അവിടെ പഠിക്കാന്‍ വരുന്ന യുവതിയുടെ ഫോണ്‍ നമ്പർ ചോദിച്ച് പ്രതി നിരന്തരം ശല്യപ്പെടുത്തി. ഇതറിഞ്ഞ പൗലിന്‍ മേരി അമലാ സുമനെ വിലക്കി. ഇതിന്റെ വൈരാഗ്യം കാരണം കഴിഞ്ഞ ആറിന് രാത്രി വീടിന്റെ വൈദ്യുതി കേടാക്കിയതിനുശേഷം വാതില്‍ മുട്ടി. വാതില്‍ തുറന്ന പൗലിന്‍ മേരിയെ കൈവശം മറച്ഛ് വച്ചിരുന്ന ചുറ്റിക കൊണ്ട് തലയില്‍ 13 തവണ അടിച്ചു. നിലവിളികേട്ട് എത്തിയ അമ്മയെ വീട്ടിലുണ്ടായിരുന്ന തേപ്പു പെട്ടി കൊണ്ട് തലയില്‍ അടിച്ഛ് കൊലപ്പെടുത്തി.
രണ്ട് പേരുടെയും മരണം ഉറപ്പ് വരുത്തിയ ശേഷം രണ്ട് പേരുടെയും കഴുത്തില്‍ കിടന്നിരുന്ന മാലകള്‍ ഊരിയെടുത്ത് വീടിന്റെ വാതില്‍ പുറത്ത് നിന്ന് താക്കോല്‍ കൊണ്ട് പൂട്ടി. സംഭവ സ്ഥലത്ത് നിന്ന് പൊലീസ് തേപ്പു പെട്ടിയും മങ്കി ക്യാപ്പും കണ്ടെത്തിയിരുന്നു. പ്രതിയുടെ വീട്ടില്‍ നിന്ന് കൊലപാതകത്തിന് ഉപയോഗിച്ച ചുറ്റികയും കണ്ടെത്തി. മങ്കി ക്യാപ്പാണ് കേസില്‍ തുമ്പായത്. പ്രതി മോഷ്ടിച്ച സ്വര്‍ണവും പൊലീസ് കണ്ടെത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു