തിരുവനന്തപുരം: ആര്‍എസ്എസിന്റെ പരിപാടിയില്‍ പങ്കെടുത്ത മുസ്ലീം ലീഗ് നേതാവ് കെ എന്‍ എ ഖാദറിനെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ ചന്ദ്രന് മാക്കുറ്റി. പ്രവാചക നിന്ദനടത്തി ഇന്ത്യൻ സംസ്കൃതിയെ അപമാനിച്ചവരാണ് താങ്കൾക്ക് ഷാൾ അണിയിച്ചു തന്നത്, അങ്ങ് എന്ത് കൊണ്ട് തിരിച്ചറിഞ്ഞില്ലെന്നും റിജില്‍ മാക്കുറ്റി. സ്പെറ്റിക് ടാങ്കിൽ അത്തർ ഒഴിച്ചിട്ട് കാര്യമുണ്ടോ കെ എൻ എ ഖാദർ സാഹിബേ എന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.
ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു റിജിൽ കെ എന്‍ എ ഖാദറിനെതിരെയും ആർഎസ്എസിനെയും പരിഹസിച്ചത്. ഒരിക്കലും ന്യായീകരിക്കാൻ പറ്റാത്ത നടപടിയാണ് മുസ്ലീം ലീഗ് നേതാവിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും റിജിൽ പോസ്റ്റില്‍ കുറിച്ചു.
കഴിഞ്ഞദിവസം കോഴിക്കോട് ചാലപ്പുറത്ത് കേസരി ഭവനില്‍ മാധ്യമ പഠന കേന്ദ്രത്തിന്റെ ക്യാമ്പസില്‍ തയ്യാറാക്കിയ ധ്യാന ബുദ്ധന്റെ പ്രതിമാ അനാച്ഛാദന ചടങ്ങിലാണ് കെഎന്‍എ ഖാദര്‍ പങ്കെടുത്തത്. പ്രതിമാ അനാച്ഛാദനവും അനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനത്തിലും അദ്ദേഹം പങ്കെടുത്തു.
ബുദ്ധന്റെ പ്രതിമാ അനാച്ഛാദനം ചെയ്തത് നടനും തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജി പണിക്കരായിരുന്നു. കാര്യപരിപാടി പ്രകാരം ചുമര് ചിത്രം അനാവരണം ചെയ്യാനാണ് കെഎന്‍എ ഖാദര്‍ എംഎല്‍എയെ ക്ഷണിച്ചിരുന്നത്. ആര്‍എസ്എസ് നേതാവും പ്രജ്ഞാ പ്രവാഹ് അഖില ഭാരതീയ കാര്യദര്‍ശിയുമായ ജെ നന്ദകുമാര്‍ പരിപാടിയില്‍ കെഎന്‍എ ഖാദറിനെ പൊന്നാടയണിയിക്കുകയും ചെയ്തിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം :
സ്പെറ്റിക് ടാങ്കിൽ അത്തർ ഒഴിച്ചിട്ട് കാര്യമുണ്ടോ. കെ എൻ എ ഖാദർ സാഹിബേ?.സംഘികൾ താങ്കൾക്ക് അണിയിച്ചു തന്ന ഷാൾ പ്രവാചക നിന്ദനടത്തി ഇന്ത്യൻ സംസ്കൃതിയെ ലോകത്തിനു മുന്നിൽ അപമാനിച്ചവരുടെതാണെന്ന് അങ്ങ് എന്ത് കൊണ്ട് തിരിച്ചറിഞ്ഞില്ല?.എന്ത് പറഞ്ഞാലും ഒരിക്കലും. ന്യായീകരിക്കാൻ പറ്റിയ നടപടിയല്ല താങ്കളുടെ ഭാഗത്ത് നിന്ന് ഉണ്ടായത്.