തിരുവനന്തപുരം: മുഖ്യമന്ത്രിയെ വിമാനത്തില്‍ വധിക്കാന്‍ ശ്രമിച്ചെന്ന കേസിലെ പ്രതികളായ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ രണ്ടു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഈമാസം 23ന് വൈകീട്ട് അഞ്ചുവരെയാണ് കസ്റ്റഡി അനുവദിച്ച് തിരുവനന്തപുരം ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഉത്തരവിട്ടത്. കേസിന്‍റെ തുടര്‍നടപടികള്‍ക്കുള്ള അധികാരവും ഈ കോടതിക്ക് തന്നെയായിരിക്കുമെന്ന് ജഡ്ജി ബാലകൃഷ്ണന്‍ പറഞ്ഞു.
കേസില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും പ്രതികളെ ചോദ്യം ചെയ്യാനും വിമാനത്താവളത്തിലും വിമാനത്തിലും തെളിവെടുപ്പ് നടത്താനും ആറു ദിവസം കസ്റ്റഡിയില്‍ വേണമെന്നുമാണ് പ്രത്യേക സംഘം ആവശ്യപ്പെട്ടത്. എന്നാല്‍, കോടതിയില്‍ നിന്ന് കിലോമീറ്ററുകള്‍ മാത്രം ദൂരെയുള്ള വിമാനത്താവളത്തില്‍ തെളിവെടുപ്പ് നടത്താന്‍ ആറു ദിവസം ആവശ്യമില്ലെന്ന വാദമാണ് പ്രതിഭാഗം ഉന്നയിച്ചത്.
വിമാനത്തിലെ അതിക്രമവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കേണ്ടത് എന്‍.ഐ.എ നിയമത്തിന്‍റെ അടിസ്ഥാനത്തിലാണെന്നും നിലവില്‍ കേസ് പരിഗണിക്കുന്ന കോടതിക്ക് അതിനുള്ള അധികാരമില്ലെന്നും പ്രതിഭാഗം വാദിച്ചു. ദേശീയ സുരക്ഷ നിയമത്തിന്‍റെ പരിധിയിലുള്ള കേസാണെങ്കിലും വിമാനത്താവള നിയമങ്ങള്‍ കൈകാര്യം ചെയ്യുന്ന കോടതി ജില്ലയില്‍ വേറെ ഇല്ലാത്തതിനാല്‍ ജില്ല സെഷന്‍സ് കോടതിക്കായിരിക്കും അധികാരമെന്ന് ഉത്തരവില്‍ പറയുന്നു.
പ്രതികളെ തുടര്‍പരിശോധനക്ക് വിധേയമാക്കുന്നതില്‍ വീഴ്ചയുണ്ടായെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചു. ഒന്നാം പ്രതി ഫര്‍സിന്‍ മജീദിനെ ഈ മാസം 17നും രണ്ടാം പ്രതി നവീന്‍കുമാറിനെ 20നും മെഡിക്കല്‍ കോളജിലെ സര്‍ജറി, ഇ.എന്‍.ടി വിഭാഗത്തില്‍ കൊണ്ടു പോകണമായിരുന്നു. എന്നാല്‍, പൊലീസ് വീഴ്ച വരുത്തി.
കഴിഞ്ഞ ദിവസം ഇക്കാര്യം കോടതിയെ ധരിപ്പിച്ചെങ്കിലും ജനറല്‍ ആശുപത്രിയില്‍ കൊണ്ടുപോയി മെഡിക്കല്‍ പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയായിരുന്നു. പ്രതികള്‍ക്ക് നീതി നിഷേധിക്കുകയാണെന്ന് അഭിഭാഷകന്‍ വാദിച്ചു. ആവശ്യമായ ചികിത്സ നല്‍കാന്‍ പ്രോസിക്യൂഷന് കോടതി നിര്‍ദേശം നല്‍കി.