കോഴിക്കോട് എടക്കാട് വാടകയ്ക്ക് നൽകിയ വീട്ടിൽ രണ്ട് വയസ്സുള്ള റോട്ട് വീലറിന്റെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി. റോട്ട് വീലർ ഇനത്തിൽപ്പെട്ട വളർത്തുനായയെ പട്ടിണിക്കിട്ടു കൊന്നെന്ന പരാതിയിൽ ഉടമക്കെതിരെ എലത്തൂർ പൊലീസ് കേസെടുത്തു. കോഴിക്കോട് ചീഫ് വെറ്ററിനറി ഓഫീസറുടെ പരാതിയിൽ വീട്ടിൽ വാടകയ്ക്ക് താമസിച്ച വിപിൻ മോഹനെതിരെ പോലീസ് കേസെടുത്തു.
വീട് വാടകക്കെടുത്ത വിപിൻ ആണ് നായയെ വളർത്തിയിരുന്നത്. വിപിൻ വീട് ഒഴിഞ്ഞ് പോയെങ്കിലും നായയെ കൊണ്ടു പോയില്ല. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ നായയെ റെസ്ക്യൂ ചെയ്ത് ദത്ത് നൽകാനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പീപ്പിൾസ് ഫോർ അനിമൽ പ്രവർത്തകർ എലത്തൂർ പൊലീസിനെ സമീപിച്ചിരുന്നു. എന്നാൽ ഇതിൽ നടപടി ആകുന്നതിന് മുൻപ് നായ ചത്തു. ഇതോടെയാണ് കേസെടുത്തത്.
സംഭവത്തിൽ നായയുടെ ഉടമയ്ക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് പീപ്പിൾസ് ഫോർ അനിമൽ എന്ന സംഘടന എലത്തൂർ പൊലീസിൽ പരാതി നൽകിയിരുന്നു. മൃഗഡോക്ടറുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മൃഗങ്ങളോടുള്ള ക്രൂരതയ്ക്കെതിരെ ഉടമയ്ക്കെതിരെ എലത്തൂർ പൊലീസ് കേസെടുത്തത്.