കൊച്ചി: ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ പേരില്‍ അശ്ലീല വീഡിയോ നിര്‍മ്മിക്കാന്‍ ശ്രമിച്ചു എന്ന കേസിൽ ക്രെെം നന്ദകുമാര്‍ അറസ്റ്റിൽ. തന്റെ സ്ഥാപനത്തിലെ ജീവനക്കാരിയെ വെച്ച് വീഡിയോ ചിത്രീകരിച്ച് വീണ ജോര്‍ജിന്റേതെന്ന പേരില്‍ പ്രചരിപ്പിക്കാനായിരുന്നു ശ്രമം. ജീവനക്കാരിക്ക് വീണ ജോര്‍ജുമായി രൂപ സാദൃശ്യമുള്ളതാണ് ഇവരെ സമീപിക്കാന്‍ കാരണമായത്. പട്ടിക ജാതി, പട്ടിക വര്‍ഗ പീഡന നിരോധന പ്രകാരമാണ് അറസ്റ്റ്. ജാമ്യമില്ലാ വകുപ്പാണിത്. എറണാകുളം എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് രാവിലെ എട്ട് മണിയോടെ ക്രെെം നന്ദകുമാറിനെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വര്‍ഷം മന്ത്രി വീണ ജോര്‍ജിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിനും ക്രെെം നന്ദകുമാര്‍ അറസ്റ്റിലായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട വിവാദങ്ങളിലും ക്രെെം നന്ദകുമാറിന്റെ പേര് ഉയര്‍ന്ന് കേട്ടിരുന്നു. സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കെതിരെ ഉയര്‍ത്തിയ ആരോപണത്തിനെതിരെ സരിത എസ് നായര്‍ നല്‍കിയ മൊഴിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ക്രെെം നന്ദകുമാര്‍ ആരോപിച്ചിരുന്നു.
ക്രൈം നന്ദകുമാറിനെതിരെ ഗുരുതര ആരോപണവുമായി പരാതിക്കാരിയായ മുന്‍ ജീവനക്കാരി. മന്ത്രി വീണാ ജോര്‍ജിനെതിരേ വ്യാജ അശ്ലീല വീഡിയോ സൃഷ്ടിക്കാന്‍ തന്നോട് നന്ദകുമാര്‍ ആവശ്യപ്പെട്ടു. നിഷേധിച്ചപ്പോള്‍ മാനസികമായ പീഡനവും ഭീഷണിയും നേരിട്ടതായി യുവതി പറഞ്ഞു. നീതി കിട്ടാന്‍ ഏതറ്റം വരെ പോകുമെന്നും യുവതി വ്യക്തമാക്കി.
യുവതിയുടെ വാക്കുകള്‍
”ഇദ്ദേഹം ചെയ്യുന്ന കളളത്തരങ്ങള്‍ക്ക് കൂട്ട് നില്‍ക്കാന്‍ വയ്യാത്തതുകൊണ്ടാണ് ഞാന്‍ ഇവിടെ നിന്നും ഇറങ്ങി പോയത്. നന്ദകുമാറിന്റെ മാനസിക പീഡനങ്ങള്‍ സഹിക്കവയ്യാതെയാണ്. ഇത്രയും കാലത്തിനിടയില്‍ നിരവധി ജീവനക്കാര്‍ സ്ഥാപനത്തില്‍ വന്നുപോയിട്ടുണ്ട്. ഒരാളും രണ്ട് മാസത്തിലധികം ഇവിടെ നില്‍ക്കാറില്ല. എന്തുകൊണ്ടാണ് ആരും നില്‍ക്കാത്തതെന്ന് അന്വേഷിക്കേണ്ടതുണ്ട്. ഇയാള്‍ ചെയ്യുന്ന ഇത്തരത്തിലുളള കാര്യങ്ങള്‍ക്ക് മറപിടിക്കാന്‍ നില്‍ക്കാതെ വരുമ്ബോഴുളള മാനസിക പീഡനത്തെയും ഭീഷണിയെയും പേടിച്ചാണ് പലരും ഇവിടെ നിന്നും ഇറങ്ങിപ്പോകുന്നത്”.