ന്യൂഡൽഹി: നാഷനൽ ഹെറൾഡ് കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ മൂന്നാം ദിവസത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി. വെള്ളിയാഴ്ച വീണ്ടും ഹാജരാവണമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറിയിച്ചു. ബുധനാഴ്ച രാവിലെ 11.35 ഓടെയാണ് രാഹുൽ ഡൽഹിയിലെ ഇഡി ആസ്ഥാനത്ത് എത്തിയത്. തിങ്കളാഴ്ച മുതൽ കണക്കെടുത്താൽ 30 മണിക്കൂറോളമാണ് രാഹുലിനെ ഇഡി ചോദ്യം ചെയ്തത്.
ഇഡിയിലെ അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യുന്നത്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയോട് 23ന് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കനത്ത സുരക്ഷയാണ് ഇഡി ഓഫിസിന് ഏർപ്പെടുത്തിയിട്ടുള്ളത്. രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യുന്നതിനിടെ ഇഡി ഓഫിസിലേക്ക് മാര്‍ച്ച് നടത്താനുള്ള കോണ്‍ഗ്രസ് നേതാക്കളുടെ ശ്രമം സംഘര്‍ഷത്തില്‍ കലാശിച്ചു.
പ്രവര്‍ത്തകരെ പിടികൂടാന്‍ എഐസിസി ഓഫിസനകത്തേക്ക് പൊലീസ് പാഞ്ഞുകയറി. പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഡല്‍ഹി പൊലീസ് മേധാവിക്ക് പരാതി നല്‍കി. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് ഉള്‍പ്പെടെയുള്ള നേതാക്കള്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ പൊലീസ് നടപടിയില്‍ ജെബി മേത്തര്‍ എംപിക്ക് മര്‍ദനമേറ്റു.