തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന് വി.ഡി.സതീശന്റെ ഔദ്യോഗിക വസതിയായ കന്റോൺമോന്റ് ഹൗസിലേക്ക് അതിക്രമിച്ചു കയറിയ ഡിവൈഎഫ്ഐ പ്രവർത്തകർക്ക് ജാമ്യം നൽകുമെന്ന് പൊലീസ് അറിയിച്ചു. കന്റോൺമെന്റ് ഹൗസ് അതിസുരക്ഷാമേഖലയിൽ ഉൾപ്പെടുന്നതല്ലെന്നാണ് പൊലീസ് നിലപാട്.
അതേസമയം, പ്രതിപക്ഷ നേതാവിന്റെ വസതിയിൽ കടന്ന ഡിവൈഎഫ്ഐ പ്രവർത്തകർ വധഭീഷണി മുഴക്കിയെന്ന് പരാതി. പ്രതിപക്ഷ നേതാവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചു. കടന്നുകയറ്റം ആസൂത്രിതമെന്നും പരാതിയിൽ പറയുന്നു.
അഭിജിത്, ശ്രീജിത്, ചന്തു എന്നീ മൂന്ന് ഡിവൈഎഫ്ഐ പ്രവർത്തകരാണ് ഗേറ്റ് ചാടിക്കടന്ന് അകത്തു കയറിയത്. അഭിജിത്തിനെയും ശ്രീജിത്തിനെയും പൊലീസ് ബലംപ്രയോഗിച്ച് പുറത്താക്കി. ചന്തുവിനെ സുരക്ഷാ ഉദ്യോഗസ്ഥരും ജീവനക്കാരും തടഞ്ഞുവച്ചു. പിന്നീട് കന്റോൺമെന്റ് സിഐ എത്തിയശേഷം കൈമാറി. ഡിവൈഎഫ്ഐ പ്രവർത്തകനെ ബലംപ്രയോഗിച്ച് കന്റോൺമെന്റ് ഹൗസിലേക്കു പിടിച്ചുകൊണ്ടുപോകുകയായിരുന്നെന്ന് ഡിവൈഎഫ്ഐ നേതാക്കൾ ആരോപിച്ചു. മൂന്നു പ്രവർത്തകരെയും സ്റ്റേഷനിലേക്കു കൊണ്ടുപോയിരുന്നു.