കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ കുറുപ്പ് സിനിമയെ ഒഴിവാക്കിയതിനെതിരെ ഷൈന്‍ ടോം ചാക്കോ. ‘അടിത്തട്ട്’ എന്ന സിനിമയുടെ വാര്‍ത്തസമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു ഷൈന്‍. മലയാളികള്‍ തന്നെ മലയാളം സിനിമകളെ വിലയിരുത്തണമെന്നും ഷൈന്‍ പറഞ്ഞു.
‘എങ്ങിനെയാണ് സാറേ ഇത്രയും സിനിമകള്‍ ഒരാള്‍ കാണുന്നത്. ഏത് കമ്മിറ്റിയോടാണെങ്കിലും വാ തുറന്ന് ചോദിക്കണം. എത്ര സിനിമകള്‍ ഉണ്ട്? അഞ്ച് ദിവസം കൊണ്ട് 160 സിനിമ കണ്ടാല്‍ എന്തായിരിക്കും ഒരാളുടെ അവസ്ഥ. അതും വേറെ ഭാഷ. അയാളുടെ കിളി പോയിട്ടുണ്ടാകും’ ഷൈന്‍ പറയുന്നു.
കുറുപ്പിലെ കഥാപാത്രത്തിന് എനിക്ക് സ്വഭാവ നടനുള്ള പുരസ്‌കാരം നല്‍കില്ല. ബീഡി വലിച്ചും കള്ളും കുടിച്ച് നടക്കുന്ന എനിക്ക് എങ്ങനെ സ്വഭാവനടനുള്ള പുരസ്‌കാരം തരുമെന്നും ഷൈന്‍ പറഞ്ഞു. പുരസ്‌കാരം പിടിച്ചു വാങ്ങാനാകില്ല. അത് പ്രതിഷേധിച്ചു വാങ്ങേണ്ടതല്ലല്ലോ.
കുറുപ്പ് വളരെ കഷ്ടപ്പെട്ട് ചെയ്ത സിനിമയാണ്. അത് ജൂറി കണ്ടിട്ടുണ്ടാകില്ല എന്ന് കരുതുന്നു. പുരസ്‌കാരം കിട്ടാത്തതിലുള്ള വിഷമം ഇടയ്ക്കിടെ തേട്ടി വരുമെന്നും ഷൈന്‍ പറഞ്ഞു. അഭിനയത്തിന്റെ കാര്യത്തില്‍ ഓരോ വര്‍ഷവും അക്കാദമിയില്‍ മാറ്റങ്ങള്‍ വരുത്താറുണ്ട്. എന്നാലും ബെസ്റ്റ് ആക്ടറും ബെസ്റ്റ് ക്യാരക്ടര്‍ ആക്ടറും തമ്മിലുള്ള വ്യത്യാസമാണ് ഞാനിപ്പോഴും ചോദിച്ചുകൊണ്ടിരിക്കുന്നത്. ബെസ്റ്റ് ആക്ടറിന് ക്യാരക്ടര്‍ ഇല്ലേയെന്ന് ഷൈന്‍ ചോദിക്കുന്നു.
എന്നാൽ ഷൈനിന്റെ രോഷപ്രകടനത്തിനപ്പുറം മറ്റൊരു സംശയവും സോഷ്യൽ മീഡിയയിൽ ഉയർന്നുവരുന്നുണ്ട്. സംസാരത്തിനിടയിൽ അദ്ദേഹത്തിന്റെ നാക്ക് കുഴയുന്നതും, അസ്വാഭാവികമായ ശരീരഭാഷയും ആണ് ഈ സംശയങ്ങൾക്ക് ആധാരം. ഇദ്ദേഹം ലഹരിയുടെ ആലസ്യത്തിൽ ആണോ എന്ന ചോദ്യമാണ് ഉയരുന്നത്. നേരത്തെ ഒരു അഭിമുഖത്തിലും ഇത്തരത്തിൽ ഇദ്ദേഹത്തിനെതിരേ സമാനമായ സംസാര രീതി യുടെ പേരിൽ ഇത്തരം ആരോപണം ഉയർന്നുവന്നിരുന്നു.