കൊച്ചി: പോക്സോ കേസിലെ പ്രതിക്കായി ഹാജരായെന്ന് ആരോപിച്ച ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീമിനു മറുപടിയുമായി മാത്യു കുഴൽനാടൻ എംഎൽഎ. മൂവാറ്റുപുഴ പോക്സോ കേസ് പ്രതിയെ കുഴൽനാടൻ സഹായിക്കുന്നെന്നായിരുന്നു റഹീമിന്റെ ആരോപണം.
മൂവാറ്റുപുഴ പോക്സോ കേസില്‍ രണ്ടാംപ്രതിയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷാന്‍ മുഹമ്മദിനെ സംരക്ഷിക്കുന്നത് മാത്യു കുഴല്‍നാടൻ ആണെന്നാണു ഡിവൈഎഫ്ഐയുടെ ആരോപണം. നിയമസഭാ സ്പീക്കര്‍ക്ക് പരാതി നല്‍കാനും നടപടി തുടങ്ങി. ഷാന്‍ മുഹമ്മദിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്കുവേണ്ടി നിയമസഹായം നല്‍കാന്‍ ആദ്യം തീരുമാനിച്ചെങ്കിലും മാത്യു കുഴല്‍നാടന്‍ പിന്മാറിയിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി റിയാസ് റിമാന്‍ഡിലാണ്. പീഡനം മറച്ചുവയ്ക്കാന്‍ സ്വന്തം ഡ്രൈവറായ റിയാസിനുവേണ്ടി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയെന്നതാണ് ഷാന്‍ മുഹമ്മദിനെതിരായ കുറ്റം. ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം പോക്സോ കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.
എന്നാൽ കേസിൻറെ ആദ്യഘട്ടത്തിൽ യൂത്ത് കോൺഗ്രസ് നേതാവായ ഷാൻ മുഹമ്മദിനെ കുറിച്ച് പെൺകുട്ടി മൊഴിയിൽ പരാമർശിച്ചിരുന്നില്ല. പിന്നീട് രാഷ്ട്രീയ വിരോധത്തിന് പേരിൽ പെൺകുട്ടിയുടെ ബന്ധുവായ യുവതി ഇയാളുടെ പേര് പറയിക്കുകയായിരുന്നു എന്ന ആക്ഷേപമാണ് ഷാൻ മുഹമ്മദിനോട് അടുത്ത കേന്ദ്രങ്ങൾ ഉയർത്തുന്നത്. പീഡനക്കുറ്റം അറിഞ്ഞിട്ടും മറച്ചുവെച്ചു എന്നതിന് പേരിൽ പ്രതിയാക്കപ്പെട്ട ആളെ രാഷ്ട്രീയ വിരോധം തീർക്കുവാൻ ബാലപീഡകൻ ആയി ചിത്രീകരിക്കുന്ന സമീപനമാണ് ഡിവൈഎഫ്ഐ സ്വീകരിക്കുന്നത് എന്ന നിലപാടിലാണ് ഷാൻ മുഹമ്മദിനെ പിന്തുണയ്ക്കുന്നവർ.
കുഴൽനാടൻറെ ഫേസ്ബുക്ക് പോസ്റ്റ്:
‘എന്നെ പ്രതി നിങ്ങൾ സൃഷ്ടിച്ചിട്ടുള്ള പുകമറ മാറ്റേണ്ടത് പൊതുപ്രവർത്തകൻ എന്ന നിലയിൽ എന്റെയും, അതിലേറെ പാർട്ടിയുടെയും അന്തസ്സ് ഉയർത്തിപ്പിടിക്കുന്നതിന് ആവശ്യമാണ് എന്നതുകൊണ്ടാണ് ഈ പ്രതികരണം. നിങ്ങളുടെ വെല്ലുവിളി നിറഞ്ഞ മനസ്സോടെ ഏറ്റെടുക്കുന്നു. നമുക്ക് ഈ കാര്യത്തിൽ പരസ്യസംവാദം ആകാം. ബാക്കി പൊതുജനം തീരുമാനിക്കട്ടെ. നിങ്ങൾ തയാറെങ്കിൽ തലസ്ഥാനത്ത് തിങ്കളാഴ്ച രാവിലെ 10ന് നിങ്ങൾ പറയുന്ന വേദിയിൽ ഞാൻ എത്താം’– മാത്യു കുഴൽനാടൻ സമൂഹമാധ്യമത്തിൽ കുറിച്ചു.