പാലക്കാട്: തനിക്ക് മേല്‍ മൊഴി മാറ്റാനുള്ള ഇടതു പൊലീസ് സമ്മര്‍ദ്ദത്തെ തുറന്നു കാട്ടാന്‍ സ്വപ്‌നാ സുരേഷ് നടത്തിയതും സ്റ്റിങ് ഓപ്പറേഷന്‍. പി എസ് സരത്തിനെ വിജിലന്‍സ് അറസ്റ്റ് ചെയ്യുമെന്ന് രണ്ടു ദിവസം മുമ്ബ് വിളിച്ചു പറഞ്ഞത് ഷാജ് കിരണാണ്. ഇത് മനസ്സില്‍ വച്ചാണ് ഷാജ് കിരണെ പാലക്കാട്ടേക്ക് വരുത്തിയത്. പിന്നീട് സ്വപ്‌ന നടത്തിയ അത്യുഗ്രന്‍ അഭിനയം. അതില്‍ ഷാജ് കിരണ്‍ വീണു. അങ്ങനെ ആ സ്റ്റിങ് ഓപ്പറേഷന്‍ പൂര്‍ത്തിയായി. എഡിജിപിമാര്‍ അടക്കം വിളിച്ചുവെന്നാണ് സ്വപ്‌ന പറയുന്നത്. ഇതിന്റെ തെളിവുകള്‍ ആ സ്റ്റിംങ് ഓപ്പറേഷനില്‍ ഉണ്ടെങ്കില്‍ കേരളം നടുങ്ങും. അതിനിടെ ഷാജ് കിരണിനെ ചതിച്ചത് ശരിയാണോ എന്ന ചോദ്യം സൈബര്‍ സഖാക്കളും ഉയര്‍ത്തുന്നു.

ഫലത്തില്‍ കലാപം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ,സ്വപ്‌ന സ്റ്റിങ് ഓപ്പറേഷന്‍ നടത്തിയതെന്ന് വേണമെങ്കില്‍ വ്യാഖ്യാനിക്കാം. സര്‍ക്കാരിനെതിരായ ഗൂഡനീക്കമെന്ന വിലയിരുത്തലില്‍ സ്വപ്‌നയ്‌ക്കെതിരെ പുതിയ കേസെടുക്കാനും വഴിയുണ്ട്. എന്നാല്‍ പുറത്തു വിടുന്ന ശബ്ദ രേഖയിലുള്ളത് ഞെട്ടിക്കുന്ന വസ്തുതകളാണെങ്കില്‍ അത് കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കും. 3മണിക്ക് അത് പുറത്തു വിടുമെന്നാണ് സ്വപ്‌ന പറയുന്നത്. എന്നാല്‍ ഇതിന് മുമ്ബ് എന്തെങ്കിലും നീക്കങ്ങള്‍ പൊലീസ് നടത്തുമോ എന്നതും നിര്‍ണ്ണായകമാണ്. ഈ ശബ്ദ രേഖ സ്വപ്‌നയുടെ അഭിഭാഷകന്‍ കൃഷ്ണരാജ് അടക്കമുള്ളവരുടെ കൈയിലുമുണ്ടെന്നാണ് സൂചന.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഏഷ്യാനെറ്റ് ന്യൂസിലും ഇന്ത്യാവിഷനിലും ജയ്ഹിന്ദിലും അടക്കം ജോലി ചെയ്ത ഷാജ് കിരണിന് ഉന്നത ബന്ധങ്ങളുണ്ട്. ഇത് സ്വപ്‌നയ്ക്കും അറിയാം. ഇത് മനസ്സിലാക്കിയായിരുന്നു തന്ത്രമൊരുക്കല്‍. അത് എല്ലാ അര്‍ത്ഥത്തിലും ഫലം കണ്ടു. കോഴിക്കോടുള്ള ഒരു മാധ്യമ പ്രവര്‍ത്തകന്റെ അറിവും സമ്മതത്തോടെയുമായിരുന്നു ഷാജ് കിരണിന്റെ മധ്യസ്ഥ ശ്രമമെന്നും സൂചനയുണ്ട്. ഷാജ് കിരണിന്റെ ഫോണുകള്‍ പരിശോധിച്ചാല്‍ ഇതെല്ലാം വ്യക്തമാകും. പക്ഷേ പൊലീസ് അതിന് മുതിരില്ലെന്നാണ് സൂചന.

ഇന്നലെ രാത്രി റിപ്പബ്ലിക് ടിവിയുടെ ലൈവില്‍ സ്വപ്‌ന എത്തിയിരുന്നു. ഈ ചര്‍ച്ചയിലാണ് ഷാജ് കിരണിനെ പാലക്കാട്ട് എത്തിച്ചുള്ള സ്റ്റിങ് ഓപ്പറേഷന്‍ വിശദീകരിച്ചത്. തന്റെ ഭാഗം തെളിയിക്കാനുള്ള നീക്കമായിരുന്നു നടത്തിയതെന്നും സ്വപ്‌ന പറയുന്നുണ്ട്. ഷാജ് കിരണിന്റെ ബന്ധങ്ങള്‍ മനസ്സിലാക്കിയായിരുന്നു ഇതെല്ലാം. പാലക്കാട് ഷാജ് കിരണ്‍ എത്തിയപ്പോള്‍ തന്നെ തനിക്ക് മേലുള്ള പരിവാര്‍ സമ്മര്‍ദ്ദത്തെ കുറിച്ചാണ് സ്വപ്‌ന പറഞ്ഞത്. തന്നെ സുഹൃത്തെന്ന നിലയില്‍ രക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. ഇതില്‍ ഷാജ് കിരണ്‍ വീണു. ഇതിന് പിന്നാലെയാണ് സരത്തിനെ വിജിലന്‍സ് പിടികൂടുമെന്ന് സ്വപ്നയെ അറിയിച്ച ഷാജ് കിരണ്‍ ഡീലറുടെ റോളിലേക്ക് മാറിയതെന്നാണ് സൂചന. തെളിവ് സ്വപ്‌ന പുറത്തു വിട്ടാലെ ഇതെല്ലാം വ്യക്തമാകൂ. താനൊരു സ്റ്റിങ് ഓപ്പറേഷന്‍ ആണ് നടത്തിയതെന്നും സ്വപ്‌ന സമ്മതിച്ചിട്ടുണ്ട്.

ഷാജ് കിരണിനോട് തനിക്ക് ജോലി നല്‍കിയ സ്ഥാപനത്തെ അടക്കം സ്വപ്‌ന തള്ളി പറഞ്ഞു. പിസി ജോര്‍ജിനെതിരേയും സംസാരിച്ചു. പ്രതികരണങ്ങള്‍ പൊട്ടിക്കരച്ചിലിലേക്ക് എത്തി. ഇതോടെയാണ് ഷാജ് കിരണ്‍ പൊലീസില്‍ അടക്കമുള്ള സുഹൃത്തുക്കളെ വിളിച്ചതെന്നാണ് പുറത്തു വരുന്ന സൂചന. തന്റെ നിരപരാധിത്വം തെളിയിക്കാനായി ഏതറ്റം വരേയും പോകും. ആരും ഒന്നും അറിയില്ലെന്ന് മാത്രമേ പറയൂ. കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയില്‍ മാത്രമേ ഇടപെടലുകള്‍ക്ക് തനിക്ക് നിയന്ത്രണമുള്ളൂവെന്നും സ്വപ്‌ന വിശദീകരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ സ്വപ്‌ന വിളിച്ചതു കൊണ്ടാണ് താന്‍ പോയതെന്ന ഷാജ് കിരണിന്റെ വെളിപ്പെടുത്തല്‍ സത്യവുമാണ്.

സ്വപ്നയുടെ രഹസ്യമൊഴിയില്‍ മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും പേര് പറയിപ്പിച്ചത് അഭിഭാഷകന്‍ ആര്‍ കൃഷ്ണരാജാണെന്ന് ഷാജ് കിരണ്‍ വെളിപ്പെടുത്തിയിരുന്നു. മൂന്നുപേരുടെയും പേര് രഹസ്യമൊഴി നല്‍കുമ്ബോള്‍ പ്രത്യേകമായി എടുത്തുപറയണമെന്ന് അഭിഭാഷകന്‍ പറഞ്ഞതായി സ്വപ്ന തന്നോട് പറഞ്ഞു. പിന്നില്‍ വേറെ ആരൊക്കെയോ ഉണ്ടെന്നും പറഞ്ഞു. എന്നാല്‍, അത് ആരാണെന്ന് താന്‍ ചോദിച്ചില്ലെന്നും ഷാജ് കിരണ്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതെല്ലാം ഷാജ് കിരണിനെ കൊണ്ട് ഓപ്പറേഷനുകള്‍ നടത്താനും അത് പകര്‍ത്താനുമുള്ള തന്ത്രത്തിന്റെ ഭാഗമായിരുന്നുവെന്ന് സ്വപ്‌ന പറയുന്നു. കൃഷ്ണരാജിനെ തള്ളി പറഞ്ഞതാണ് ഷാജ് കിരണിന് ഇതിനെല്ലാം പ്രചോദനമായത്.

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷുമായി കഴിഞ്ഞ 60 ദിവസത്തെ പരിചയം മാത്രമേയുള്ളുവെന്ന് ആവര്‍ത്തിച്ച്‌ ഷാജ് കിരണ്‍ രംഗത്തു വന്നിരുന്നു. തനിക്കും ഭാര്യയ്ക്കും കുട്ടികളില്ലാത്തതിനാല്‍ സ്വപ്ന വാടക ഗര്‍ഭപാത്രം വാഗ്ദാനം ചെയ്തിരുന്നുവെന്നും മാതൃഭൂമി ന്യൂസ് സൂപ്പര്‍ പ്രൈംടൈം ചര്‍ച്ചയില്‍ ഷാജ് കിരണ്‍ പറഞ്ഞു. വ്യക്തി ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ വാടകഗര്‍ഭം ധരിക്കാമെന്ന് സ്വപ്ന ഇങ്ങോട്ട് പറഞ്ഞതാണ്. പണം നല്‍കാമെന്ന് പറഞ്ഞെങ്കിലും സ്വപ്ന അത് നിരസിച്ചു. പിന്നീട് വീട്ടില്‍ പോയപ്പോള്‍ തന്റെ മുന്നില്‍ സ്വപ്ന കുഴഞ്ഞുവീണു. അവരുടെ ആരോഗ്യപ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞതോടെ ഗര്‍ഭധാരണം പ്രശ്നമാണെന്ന് മനസിലായി. ഇക്കാര്യം സ്വപ്നയോട് തുറന്നു പറഞ്ഞുവെന്നും ഷാജ് കിരണ്‍ പറഞ്ഞു.

ഇന്നലെ രാത്രിയും സ്വപ്ന വിളിച്ചിരുന്നു. ആത്മഹത്യ ചെയ്യുമെന്നും സഹായിക്കണമെന്നുമാണ് തന്നോട് പറഞ്ഞത്. പരസ്പരം വളരേയേറെ വ്യക്തിബന്ധമുണ്ടായിട്ടും താന്‍ ഭീഷണിപ്പെടുത്തിയെന്ന് സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞത് എന്തിനെന്ന് അറിയില്ലെന്നും ഷാജ് കിരണ്‍ പറഞ്ഞു. എച്ച്‌ആര്‍ഡിഎസ് ഇന്ത്യയുടെ കെണിയിലാണ് സ്വപ്ന. അവര്‍ പറഞ്ഞതനുസരിച്ചാണ് സ്വപ്ന പിസി ജോര്‍ജിനെ കണ്ടത്. എച്ച്‌ആര്‍ഡിഎസ് ഇന്ത്യ പറയുന്ന കാര്യങ്ങളാണ് താന്‍ ചെയ്യുന്നതെന്ന് സ്വപ്ന തന്നെ തന്നോട് പറഞ്ഞിട്ടുണ്ട്. രഹസ്യമൊഴി നല്‍കിയ ശേഷം മാധ്യമങ്ങളെ കാണണമെന്നും മുഖ്യമന്ത്രിയുടെയും മകളുടെയും ഭാര്യയുടെയും പേര് പറയണമെന്നും സ്വപ്നയോട് പറഞ്ഞത് അഭിഭാഷകനാണെന്നും ഷാജ് കിരണ്‍ ആരോപിച്ചു.

ഞാനും സ്വപ്നയും തമ്മിലുള്ള ബന്ധം എന്താണെന്ന് സരിത്തിന് മനസിലായിട്ടില്ല. വാടക ഗര്‍ഭധാരണത്തിലൂടെ ഉണ്ടാകുന്ന കുട്ടിക്ക് വൈഗ എന്ന് പേരിടാമെന്ന് വരെ തീരുമാനിച്ചിരുന്നു. സരിത്തിന് വീട്ടില്‍നിന്ന് ആരോ പിടിച്ചുകൊണ്ടുപോയെന്ന് സ്വപ്ന തന്നെ ഇങ്ങോട്ട് വിളിച്ച്‌ അറിയിച്ചതാണ്. പിന്നീട് വിജിലന്‍സാണ് കൊണ്ടുപോയതെന്ന് മാധ്യമങ്ങളാണ് തന്നെ അറിയിച്ചത്. ശിവശങ്കറിനെ താന്‍ ഇതുവരെ കണ്ടിട്ടുപോലുമില്ലെന്നും സ്വപ്ന പറയുന്ന ഇക്കാര്യങ്ങളെല്ലാം കള്ളമാണെന്നും ഷാജ് കിരണ്‍ പറഞ്ഞിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക