തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് ഏറ്റ കനത്ത തോൽവിയുടെ പശ്ചാത്തലത്തിൽ ജോസ് കെ മാണിയെ ട്രോളി ഏഷ്യാനെറ്റ്. തിരഞ്ഞെടുപ്പ് ഫലം വന്നുകൊണ്ടിരിക്കുന്ന അവസരത്തിലാണ് അവതാരിക ജോസ് കെ മാണിയെ പരിഹസിച്ചത്. ജോസ് കെ മാണി വലിയരീതിയിൽ ആളെ ഇറക്കി തൃക്കാക്കരയിൽ പ്രചരണം നടത്തിയിട്ടും പാലായിലെ സ്ഥിതി തന്നെയാണ് തൃക്കാക്കരയിലും ഉണ്ടായതെന്നായിരുന്നു പരിഹാസം.
കോട്ടയം ജില്ലയിലെയും പാലായും വിവിധ കോൺഗ്രസ് പ്രൊഫൈലുകളും ജോസ് കെ മാണിയെ കണക്കറ്റ് പരിഹസിക്കുകയാണ്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലം വരുന്നതോടുകൂടി കോൺഗ്രസ് കേരളത്തിൽ ഉണ്ടാവില്ല എന്ന ജോസ് കെ മാണി തെരഞ്ഞെടുപ്പ് കൺവെൻഷനിൽ ആവർത്തിച്ച് പ്രസംഗിച്ചിരുന്നു. ഇതു ചൂണ്ടിക്കാട്ടിയാണ് പരിഹാസങ്ങൾ ഉയർത്തുന്നത്. കെ സുധാകരൻ പിണറായി വിജയനെ നായയോട് ഉപമിച്ചത് പൊറുക്കാനാവാത്ത തെറ്റാണെന്നും ജോസ് കെ മാണി പ്രതികരിച്ചിരുന്നു. അന്ന് പിണറായി വിജയൻ കെ എം മാണിയെ അപമാനിച്ചത് ചൂണ്ടിക്കാട്ടിയാണ് യുഡിഎഫ് പ്രൊഫൈലുകൾ തിരിച്ചടിച്ചത്.
യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കവെ പാലാ എംഎൽഎ മാണി സി കാപ്പനും ജോസ് കെ മാണിയെ പരിഹസിച്ചിരുന്നു. പാലായിൽ ഇതുപോലെ ഒരു ജോ ഉണ്ട്… തൃക്കാക്കരയിലെ ജോയ്ക്കും പാലായിലെ ജോയുടെ ഗതിയാകും തെരഞ്ഞെടുപ്പ് കഴിയുമ്പോൾ ഉണ്ടാവുന്നത് എന്നായിരുന്നു കാപ്പന്റെ പരിഹാസം.