കൊച്ചി: നടിയെ പീഡിപ്പിച്ച കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന് ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. വിദേശത്തുനിന്ന് തിരിച്ചെത്തുമ്ബോള്‍ മറ്റന്നാള്‍ വരെ അറസ്റ്റ് ചെയ്യരുതെന്നും ഹൈകോടതി നിര്‍ദേശിച്ചു.
വിജയ് ബാബു ഉടന്‍ നാട്ടിലെത്തി അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണമെന്നും ഹൈകോടതി ആവശ്യപ്പെട്ടു. വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യഹരജി ജസ്റ്റിസ് ബെച്ചു കുര്യന് തോമസിന്റെ ബെഞ്ചാണ് പരിഗണിച്ചത്. വിജയ് ബാബു ബുധനാഴ്ച നാട്ടില്‍ തിരിച്ചെത്തുമെന്ന് അഭിഭാഷകന് കോടതിയെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
മാര്‍ച്ച് 16നും 22നും വിജയ് ബാബു തന്നെ പീഡിപ്പിച്ചെന്നാരോപിച്ച് യുവനടി നല്കിയ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. അന്വേഷണം നടക്കുന്നതിനിടെ വിജയ് ബാബു ദുബൈയിലേക്ക് കടന്നു. കേസ് എടുത്ത വിവരം അറിയാതെയാണ് ഏപ്രില്‍ 22ന് ഷൂട്ടിങ്ങിനായി ഗോവയിലേക്കും അവിടെനിന്ന് 24ന് ദുബൈയിലേക്കും പോയതെന്നാണ് ഹരജിയില്‍ പറയുന്നത്.
പ്രതി നാട്ടിലെത്തിയശേഷം ഹർജി പരിഗണിക്കാമെന്ന് സിംഗിള്‍ ബെഞ്ച് വ്യക്തമാക്കിയതിനെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ കൊച്ചിയിലെത്താന്‍ വിജയ് ബാബു വിമാന ടിക്കറ്റ് എടുത്തിരുന്നു. എന്നാല്‍, ഇടക്കാല മുന്‍കൂര്‍ ജാമ്യം ലഭിക്കാത്ത സാഹചര്യത്തില്‍ അറസ്റ്റ് ചെയ്യുമെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചുനിന്നു. ഇതോടെ യാത്ര വേണ്ടെന്ന് വെക്കുകയായിരുന്നു.