കുറ്റിപ്പുറം: ഖുര്‍ആന്‍ മെഹര്‍ ആയി നല്‍കി മുന്മന്ത്രി കെ ടി ജലീലിന്റെ മകന്റേയും മകളുടെയും വേറിട്ട വിവാഹം. മകന്‍ ഫാറൂഖ്, മകള്‍ സുമയ്യ എന്നിവരുടെ നികാഹ് ആണ് ലളിതമായി കുറ്റിപ്പുറത്ത് വെച്ച് നടന്നത്. സ്വര്‍ണാഭരണങ്ങള്‍ക്ക് പകരം ഖുര്‍ആന്‍ ആയിരുന്നു മെഹര്‍ ആയി നല്‍കിയത്.
കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യം
പ്രഗത്ഭരുടെ സാന്നിധ്യം കൊണ്ട് സമ്ബന്നമായ സദസ്സിനെ സാക്ഷിയാക്കി ആയിരുന്നു കെ ടി ജലീലിന്റെ മക്കളുടെ വിവാഹം. ഗവര്‍ണര്‍മാരായ ആരിഫ് മുഹമ്മദ് ഖാന്‍, പി എസ് ശ്രീധരന്‍ പിള്ള, മുഖ്യമന്ത്രി പിണറായി വിജയന്‍, പികെ കുഞ്ഞാലിക്കുട്ടി, പി ശ്രീരാമകൃഷ്ണന്‍, തുടങ്ങി പ്രമുഖനേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു. ഇതിൽ എടുത്തു പറയേണ്ടത് പികെ കുഞ്ഞാലിക്കുട്ടിയുടെ സജീവസാന്നിധ്യമാണ്.
കെ ടി ജലീൽ ആദ്യമായി നിയമസഭയിലെത്തിയത് പി കെ കുഞ്ഞാലിക്കുട്ടിയെ പരാജയപ്പെടുത്തി കൊണ്ടാണ്. ഒരുകാലത്ത് കുഞ്ഞാലിക്കുട്ടിയുടെ ഏറ്റവും വിശ്വസ്തനായ അനുയായിയായിരുന്നു മുസ്ലിംലീഗിൽ കെ ടി ജലീൽ. എന്നാൽ ലീഗ് വിട്ടു പുറത്തു വന്ന അദ്ദേഹം കുഞ്ഞാലിക്കുട്ടിയുടെ ഏറ്റവും വലിയ വിമർശകനായിരുന്നു. കുഞ്ഞാലിക്കുട്ടിയുടെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ പരാജയമാണ് കുറ്റിപ്പുറം നിയമസഭാ മണ്ഡലത്തിൽ നിന്ന് കെ ടി ജലീലിനോട് ഏറ്റുവാങ്ങേണ്ടിവന്നത്.
ജലീലിന്റെ മകന്‍ മുഹമ്മദ് ഫാറൂഖ്, ഷുഹൈബയേയും മകള്‍ സുമയ്യ ബീഗം, മുഹമ്മദ് ഷെരീഫിനെയും ആണ് ജീവിത പങ്കാളികളായത്. കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ നിക്കാഹിന് കാര്‍മികത്വം വഹിച്ചു. മതാചാര പ്രകാരമുള്ള നിക്കാഹ് മാത്രമാണ് ഇപ്പോള്‍ നടന്നത്. ഇവരുടെ പഠനം കഴിഞ്ഞ ശേഷമാകും കല്യാണ ചടങ്ങുകള്‍. ജലീലിന്റെ മൂത്തമകള്‍ അസ്മയുടെ വിവാഹവും സമാനമായ രീതിയില്‍ ലളിതമായിട്ടായിരുന്നു നടത്തിയത്.
പി കെ കുഞ്ഞാലിക്കുട്ടി അനുനയ പാതയിൽ?
ഇടതുപക്ഷ സഹയാത്രികനായ കെ ടി ജലീലിന് മുസ്ലിം ലീഗ് നേരിടുന്ന ഏറ്റവും വലിയ ഒരു രാഷ്ട്രീയ ശത്രു തന്നെയാണ്. ഇരു പക്ഷങ്ങളും വിട്ടുവീഴ്ചയില്ലാത്ത രൂക്ഷ വിമർശനങ്ങളുമായി ആരോപണങ്ങളും പരസ്പരം ഉന്നയിക്കാറുള്ളത്. എന്നാൽ കുഞ്ഞാലിക്കുട്ടി ജലീലും ആയി അനുരഞ്ജനത്തിന് ശ്രമിച്ചു, ചർച്ചനടത്തി എന്നിങ്ങനെ വാർത്തകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കുഞ്ഞാലിക്കുട്ടിയുടെ മകൻ കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിലാണെന്നും വാർത്തകളുണ്ടായിരുന്നു. ഈ കള്ളപ്പണ ഇടപാടിനെക്കുറിച്ച് കെ ടി ജലീൽ എൻഫോഴ്സ്മെൻറ് തെളിവു നൽകിയിരുന്നു.
ഇത്രയെല്ലാം കലുഷിതമായ, ഇത്രയും വ്യക്തിപരമായ രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങൾക്കിടയിൽ ജലീലിന്റെ മക്കളുടെ വിവാഹ സൽക്കാരത്തിൽ പികെ കുഞ്ഞാലിക്കുട്ടിയുടെ സജീവസാന്നിധ്യം രാഷ്ട്രീയ ഊഹാപോഹങ്ങൾക്ക് വഴിയൊരുക്കുന്നുണ്ട്. അണിയറ നീക്കങ്ങൾ എന്തെങ്കിലും നടക്കുന്നുണ്ടോ എന്ന സംശയവും ശക്തമാണ്. ഏതാനും ദിവസം മുമ്പ് മുഖ്യമന്ത്രിയുടെ മരുമകനും, സംസ്ഥാന പൊതുമരാമത്ത് ടൂറിസം മന്ത്രിയുമായ മുഹമ്മദ് റിയാസ് പാണക്കാട് തറവാട്ടിൽ എത്തിയതും വാർത്തയായിരുന്നു.
മുനവ്വറലിയും, കുഞ്ഞാലിക്കുട്ടിയും ലീഗിനെ ഇടതു പാളയത്തിൽ എത്തിക്കുമോ?
അന്തരിച്ച മുസ്ലിം ലീഗ് മുൻ സംസ്ഥാന അധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങളുടെ മകൻ മൊയ്ൻ അലിയുടെ നവജാതശിശുവിനെ റിയാസ് താലോലിക്കുന്ന ചിത്രം പാണക്കാട് മുനവ്വറലി തങ്ങൾ ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. മുനവ്വറലിയുടെ കയ്യിലിരിക്കുന്ന കുട്ടിയെ റിയാസ് താലോലിക്കുന്ന ചിത്രമാണ് ഫേസ്ബുക്കിൽ പങ്കുവെച്ചത്. മുനവ്വറലി തങ്ങളും, മുഹമ്മദ് റിയാസും സഹപാഠികളും ആണ്.
ഈ സന്ദർശനങ്ങൾക്കും, സാന്നിധ്യങ്ങൾക്കും വ്യക്തി ബന്ധത്തിനപ്പുറം ഉള്ള രാഷ്ട്രീയ മാനങ്ങളുണ്ട്. രണ്ടു നിയമസഭാ തിരഞ്ഞെടുപ്പിലെ തുടർ പരാജയങ്ങൾക്കു ശേഷം മുസ്ലിം ലീഗിലും, യുഡിഎഫിൽ തുടരുന്നതിനെ കുറിച്ച് രണ്ട് അഭിപ്രായങ്ങളും നിലനിൽക്കുന്നു. അധികാരമില്ലാതെ ഇനിയും മുന്നോട്ടു പോയാൽ തങ്ങളുടെ കാൽച്ചുവട്ടിലെ മണ്ണ് ചോരും എന്ന തിരിച്ചറിവ് ലീഗ് നേതൃത്വത്തിന് ഉണ്ടാവണം എന്നാണ് മുന്നണി മാറ്റത്തെ അനുകൂലിക്കുന്നവർ ചൂണ്ടിക്കാട്ടുന്നത്.
തീവ്ര മതമൗലികവാദികൾ സമുദായ വോട്ടിൽ സ്വാധീനം ചെലുത്തുന്നു എന്ന ആശങ്കയും ഇവർക്കുണ്ട്. ഇ പി ജയരാജൻ ഇടതു കൺവീനർ ആയപ്പോൾ മുസ്‌ലിംലീഗിനെ ഇടതുപക്ഷത്തേക്ക് സ്വാഗതം ചെയ്യുന്ന നിലപാടും കൈക്കൊണ്ടിരുന്നു. ഇതെല്ലാം ചേർത്തുവായിക്കുമ്പോൾ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് ശേഷം കേരളത്തിൽ വലിയ രീതിയിലുള്ള രാഷ്ട്രീയ നീക്കങ്ങൾക്ക് സാധ്യതയുണ്ട് എന്ന് തന്നെ വേണം വിലയിരുത്താൻ.