നടിയെ ആക്രമിച്ച് ബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ തുടരന്വേഷണം അട്ടിമറിച്ചെന്ന് ആരോപിച്ച് സര്‍ക്കാറിനും വിചാരണകോടതിക്കുമെതിരെ നടി കഴിഞ്ഞ ദിവസം ഹൈകോടതിയില്‍ ഹർജി ഫയല്‍ ചെയ്തിരുന്നു. ആദ്യഘട്ടത്തില്‍ പിന്തുണക്കുകയും സ്വതന്ത്ര അന്വേഷണം ഉറപ്പാക്കുകയും ചെയ്ത സര്‍ക്കാര്‍ രാഷ്ട്രീയ നേട്ടം ഉണ്ടാക്കിയ ശേഷം പിന്‍വാങ്ങിയെന്നാണ് ഹർജിയിലെ പ്രധാന ആരോപണം.
ഹർജി ഇന്ന് കേള്‍ക്കാനിരിക്കെയാണ് ആക്രമിക്കപ്പെട്ട നടിക്കെതിരെ ഗുരുതര ആരോപണവുമായി സി.പി.എം നേതാവ് ഇ.പി ജയരാജന്‍ രംഗത്തുവന്നിരിക്കുന്നത്. ‘മീഡിയ വണ്‍’ ചാനല്‍ പ്രതിനിധിയോട് സംസാരിക്കവെയാണ് ഇ.പി ജയരാജന്‍ അതീവ ഗുരുതരമായ ആരോപണം ഉന്നയിച്ചത്.
നടിയുടെ ഹർജിക്ക് പിന്നില്‍ പ്രത്യേക താല്‍പര്യം ഉണ്ടോ എന്ന് പരിശോധിക്കണം എന്നായിരുന്നു ഇ.പി പറഞ്ഞത്. സ്ത്രീ സുരക്ഷ ഉറപ്പുവരുത്തലാണ് സര്‍ക്കാറിന്റെ ലക്ഷ്യം. കേസിലെ മുഖ്യ പ്രതിയുടെ രാഷ്ട്രീയ ബന്ധവും പരിശോധിക്കണം. ആക്രമിക്കപ്പെട്ട നടി നല്‍കിയ ഹർജി തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഹർജിക്ക് പിന്നിലെ അജണ്ട മാധ്യമങ്ങള്‍ പരിശോധിക്കണമെന്നും ഇ.പി പറഞ്ഞു.