തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ചുമതലയുള്ള ഡെപ്യൂട്ടി കളക്ടറെ സ്ഥലംമാറ്റി. യുഡിഎഫിന്റെ പരാതിയിലാണ് ഡെപ്യൂട്ടി കളക്ടര്‍ അനിതാകുമാരിയെ വയനാട്ടിലേക്ക് സ്ഥലം മാറ്റിയത്. തൃക്കാക്കരയിലെ വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട് യുഡിഎഫ് ആരോപണം ഉന്നയിക്കുകയും പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് ചുമതലയുള്ള ഡെപ്യൂട്ടി കളക്ടറെ സ്ഥലംമാറ്റിക്കൊണ്ട് ഉത്തരവായത്.

വയനാട് ലാന്‍ഡ് റെവന്യൂ ഡെപ്യൂട്ടി കളക്ടര്‍ ജി നിര്‍മ്മല്‍ കുമാറിനാണ് തൃക്കാക്കര തെരഞ്ഞെടുപ്പ് ചുമതല നല്‍കിയിരിക്കുന്നത്. ​ഗുരുതര ആരോപണങ്ങളാണ് യുഡിഎഫ് അനിതാകുമാരിക്കെതിരെ ഉന്നയിച്ചിരുന്നത്. 2011ല്‍ തെരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ആരോപണം നേരിട്ടയാളാണ് കളക്ടര്‍, ഇടത് സര്‍വീസ് സംഘടനയുടെ ഭാരവാഹിയാണ്, വോട്ടര്‍ പട്ടികയില്‍ ക്രമക്കേടുണ്ട് തുടങ്ങിയ പരാതികളെ തുടര്‍ന്നാണ് അനിതാകുമാരിയെ വയനാട്ടിലേക്ക് സ്ഥലം മാറ്റിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

യുഡിഫ് കൊടുത്ത പലരുടെ പേരും വോട്ടര്‍ പട്ടികയില്‍ വന്നില്ലെന്നും ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും വിഡി സതീശന്‍ പറഞ്ഞിരുന്നു. കൂട്ടിച്ചേര്‍ത്ത 6386 വോട്ടുകളുടെ അപേക്ഷ നല്‍കിയിരുന്നു. ഇതില്‍ 4000ലേറെ വോട്ട് ഒഴിവാക്കി. ഇതുകൊണ്ടൊണ്ടും യുഡിഫ് തോല്‍ക്കില്ലല്ലെന്നും സതീശന്‍ പറഞ്ഞു.

തൃക്കാക്കരയില്‍ മന്ത്രിമാര്‍ ജാതി നോക്കി വോട്ട് പിടിക്കുന്നെന്ന ആരോപണം പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വീണ്ടും ആവര്‍ത്തിച്ചിരുന്നു. വലിയ മാര്‍ജിനില്‍ എല്‍ഡിഎഫ് തോല്‍ക്കുന്നത് മുഖ്യമന്ത്രിക്ക് അപമാനമാണ്. അതുകൊണ്ടുതന്നെ ജാതി പറ‍‍ഞ്ഞ് വോട്ട് പിടിച്ച്‌ ഉമ തോമസിന്റെ ഭൂരിപക്ഷം കുറയ്ക്കാനാണ് എല്‍ഡിഎഫ് നേതാക്കളുടെ ശ്രമം. ഇതുശരിയായ മാര്‍​ഗമല്ലെന്നും അദ്ദേഹം ആരോപിച്ചു.

സോഷ്യല്‍ എന്‍ജിനീയറിം​ഗ് എന്ന ഓമനപ്പേരില്‍ ജാതി പറ‍ഞ്ഞ് വോട്ടു തേടുകയാണ്. അവരവരുടെ ജാതി നോക്കിയാണ് മന്ത്രിമാര്‍ വീടുകളില്‍ കയറി വോട്ട് ചോദിക്കുന്നത്. സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്യുകയാണ് എല്‍ഡിഎഫ്. മതേതര കേരളത്തിന് അപമാനമാണ് മന്ത്രിമാരുടെ നടപടിയെന്ന് വിഡി സതീശന്‍ വീണ്ടും വിമര്‍ശിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക